കർണാടക തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു.. പരാതിയുമായി യെദ്യൂരപ്പ.. തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു!!
ബെംഗളൂരു: കര്‍ണാടകത്തില്‍ ബുധനാഴ്ച കോണ്‍-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ ഏറാനിരിക്കെ തിരഞ്ഞെടുപ്പില്‍ കൃത്രിമം ഉണ്ടെന്ന ആരോപണവുമായി ബിഎസ് യെദ്യൂരപ്പ. തിരഞ്ഞെടുപ്പ് മെഷീനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് യെദ്യൂരപ്പ ആരോപിച്ചത്.
നേരത്തേ വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന പരാതികളില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ബിജെപി തന്നെ വോട്ടിങ്ങ് മെഷീനെതിരെ തിരഞ്ഞത് പരിഹാസത്തിനും വിമര്‍ശനത്തിനും വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വിവിപാറ്റ് മെഷീനുകളുടെ പെട്ടികള്‍ വിജയപുരയ ജില്ലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യെദ്യൂരപ്പ പരാതിയുമായി രംഗത്തെത്തിയത്.
കൃത്രിമം
യുപി തിരഞ്ഞെടുപ്പിന് പിന്നാലെയാണ് വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം ആരോപിച്ച് ബിജെപി ഇതര പാര്‍ട്ടികള്‍ രംഗത്തെത്തിയത്. ബിജെപിക്ക് ഭൂരിപക്ഷം കിട്ടുന്ന തരത്തില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ സജ്ജമാക്കി വെച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും വോട്ടിങ്ങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍ പരാജയത്തിന്‍റെ പഴി ചാരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കണ്ടെത്തിയ ഏക മാര്‍ഗം മാത്രമാണ് വോട്ടിങ്ങ് യന്ത്രങ്ങള്‍ എന്നായിരുന്നു ബിജെപിയുടെ മറുപടി. പിന്നാലെ വോട്ടിങ്ങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ ആവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
ക്രമക്കേട്
കര്‍ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 104 സീറ്റുകളാണ് ബിജെപി ലഭിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ്ങ് മെഷീനെ പഴിചാരിക്കൊണ്ടുള്ള യാതൊരു പ്രസ്താവനകളും ഒരു പാര്‍ട്ടിയും നടത്തിയിരുന്നില്ല. ചെറിയ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് നടന്നത് സുതാര്യവും സ്വതന്ത്രവുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും ബിജെപിയെ താഴെയിറക്കി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലേറാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ തിരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസും ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നാണ് ബിജെപിയും യെദ്യൂരപ്പയും ആരോപിക്കുന്നത്.
പണവും കായിക ബലവും
തിരഞ്ഞെടുപ്പ് നടത്തിപ്പിനെത്തിയ ഉദ്യോഗസ്ഥരില്‍ പലരും കോണ്‍ഗ്രസിന്‍റെ അനുയായികള്‍ ആയിരുന്നെന്നും പല മണ്ഡലങ്ങളിലും പണവും കായികബലവും മദ്യവുമൊക്കെയാണ് എതിരാളികളെ നേരിടുന്നതിന് കോണ്‍ഗ്രസ് ഉപയോഗിച്ചതെന്നുമാണ് ഇപ്പോള്‍ യെദ്യൂരപ്പ ആരോപിക്കുന്നത്. കോണ്‍ഗ്രസിന്‍ററെ ഈ പ്രവൃത്തികള്‍ക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നെന്നും യെദ്യൂരപ്പ ആരോപിച്ചു.
പരാതി
ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഒപി റാവത്തിന് യെദ്യൂരപ്പ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് വോട്ടിങ് മെഷീന്‍റെ എട്ട് പെട്ടികള്‍ വിജയപുര ജില്ലയില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ ഈ പെട്ടികളില്‍ മെഷീന്‍ ഉണ്ടായിരുന്നില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സഞ്ജീവ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
Recommended Video
സ്ട്രോങ് റൂമില്‍
വോട്ടിങ് മെഷീനില്‍ നിശ്ചിത കോഡുകള്‍ ഉണ്ടാകുമെന്നും കണ്ടെത്തിയ പെട്ടികള്‍ വെറും പെട്ടികള്‍ മാത്രമാണെന്നും മെഷീനുകള്‍ ഉണ്ടായിരുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ്ങ് മെഷീനുകള്‍ എല്ലാം സ്ട്രോങ് റൂമില്‍ സുരക്ഷിതമായുണ്ടെന്നും സഞ്ജീവ് കുമാര്‍ പറഞ്ഞു.