'കർ'നാടകത്തിന്റെ അന്ത്യം യെഡിയൂരപ്പയുടെ രാജിയോ? പ്രതിസന്ധി മുറുകുന്നു, ഇടഞ്ഞ് ലിംഗായത്ത് വിഭാഗം
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പയെ പ്രതിസന്ധിയിലാക്കി മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കൂടുതൽ നേതാക്കൾ രംഗത്ത്. മന്ത്രിസ്ഥാനത്തിനായി വിമത നേതാക്കൾ ഉന്നയിക്കുന്ന ഭീഷണിക്ക് പുറമെയാണ് സമുദായ നേതാക്കളും രംഗത്ത് എത്തിയിരിക്കുന്നത്. സമുദായം നിർദ്ദേശിക്കുന്നയാൾക്ക് മന്ത്രി പദവി നൽകിയില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ സമുദായ നേതാവിനോട് പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ ഏറ്റുമുട്ടി
മന്ത്രിസഭാ വികസനത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിക്കാൻ വൈകുന്നതോടെ വിമത എംഎൽഎമാർ കലാപക്കൊടി ഉയർത്തുന്നതിന് പിന്നാലെയാണ് പ്രബല സമുദായ നേതാവിനോടും യെഡിയൂരപ്പ ഇടഞ്ഞത്.

മന്ത്രിസ്ഥാനം വേണം
ലിംഗായത്ത് പഞ്ചമസാലി സമാജ് ഗുരുപീഠ മഠാധിപതി വചനാനന്ദ സ്വാമിയും യെഡയൂരപ്പയും തമ്മിലാണ് പൊതുവേദിയിൽ വാക്കേറ്റമുണ്ടായത്. ആയിരത്തോളം പ്രവർത്തകർ നോക്കി നിൽക്കെയായിരുന്നു തർക്കം. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള എംഎൽഎ ആയ മുരുകേഷ് നിരാനിക്ക് എംഎൽഎ സ്ഥാനം നൽകണമെന്ന ലിംഗായത്ത് നേതാവിന്റെ പരാമർശമാണ് യെഡിയൂരപ്പയെ ചൊടിപ്പിച്ചത്.

പൊട്ടിത്തെറിച്ച് യെഡ്ഡി
വചനാനന്ദ ഈ ആവശ്യം മുന്നോട്ട് വച്ചത്. താങ്കൾക്കൊപ്പം പാറ പോലെ ഉറച്ചു നിന്നയാളാണ് മുരുകേഷ് നിരാനി. നിർബന്ധമായും അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം. അല്ലാത്തപക്ഷം പാഞ്ചമസാലി ലിംഗായത്ത് നിങ്ങൾക്ക് നൽകുന്ന പിന്തുണ ഉപേക്ഷിക്കേണ്ടി വരുമെന്നും വചനാനന്ദ മുന്നറിയിപ്പ് നൽകി. മത നേതാവിന്റെ ഈ വാക്കുകൾ യെഡിയൂരപ്പയെ ചൊടിപ്പിച്ചു. അദ്ദേഹം ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേൽക്കുകയായിരുന്നു.

രാജി ഭീഷണി
എന്നെ ഭീഷണിപ്പെടുത്താൻ നോക്കണ്ട, നിങ്ങൾക്കെന്നെ ഉപദേശിക്കാം പക്ഷെ ഭീഷണി വേണ്ടെന്ന് യെഡിയൂരപ്പ പറഞ്ഞു. ഈ രീതിയിൽ നിങ്ങൾ സംസാരം തുടർന്നാൽ ഞാൻ വേദി വിടും. നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ എനിക്ക് കഴിയില്ലെന്നും യെഡിയൂരപ്പ പൊട്ടിത്തെറിച്ചു. സമുദായത്തിന് നീതി ലഭിക്കണമെന്ന ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് ലിംഗായത്ത് നേതാവ് വിശദീകരിച്ചെങ്കിലും യെഡിയൂരപ്പ വഴങ്ങിയില്ല.

മറുപടി
സമുദായ നേതാക്കൾക്കൊപ്പം കർണാടക ആഭ്യന്തര മന്ത്രി ബസവരാജും വേദിയിലുണ്ടായിരുന്നു. നേതാക്കളെല്ലാവരും ചേർന്ന് അനുനയിപ്പിച്ചതിനെ തുടർന്ന് യെഡിയൂരപ്പ വീണ്ടും സംസാരിക്കാൻ തയ്യാറായി. മന്ത്രിമാർ അടക്കം 17 എംഎൽഎമാരുടെ ത്യാഗം കൊണ്ടാണ് അധികാരത്തിൽ എത്തിയത്. അവരിപ്പോൾ വനവാസത്തിലാണ്. ഒന്നുകിൽ കാലാവധി പൂർത്തിയാക്കാൻ നിങ്ങൾക്ക് എന്നോട് സഹകരിക്കാം, ഇല്ലെങ്കിൽ ഞാൻ രാജി വച്ചു പോകാം. അധികാരത്തോട് തനിക്ക് ആർത്തിയില്ലെന്നും യെഡിയൂരപ്പ തുറന്നടിച്ചു.

യെഡിയൂരപ്പ അച്ഛനെ പോലെ
യെഡിയൂരപ്പയുടെ പൊട്ടിത്തെറി വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി മുരുകേഷ് നരികേനിയും രംഗത്ത് എത്തി. യെഡിയൂരപ്പ തനിക്ക് പിതാവിനെപ്പോലെയാണെന്നും അദ്ദേഹം എന്തു പറഞ്ഞാലും അത് തങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി സർക്കാർ 5 വർഷം കാലാവധി തികയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും നരികേനി കൂട്ടിച്ചേർത്തു.

കോൺഗ്രസിന് നേട്ടം
കർണാടകയിലെ പ്രധാന വോട്ട് ബാങ്കാണ് ലിംഗായത്ത് സമുദായം. യെഡിയൂരപ്പ ലിംഗായത്തുകൾക്കിടയിൽ വൻ സ്വാധീനമുള്ള നേതാവാണ്. ഈ സമുദായത്തിനിടയിൽ സ്വാധീനം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട ബിസി പാട്ടീലിനെ പിസിസി അധ്യക്ഷനാക്കി നീക്കം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. മന്ത്രിസ്ഥാനത്തിന്റെ പേരിൽ യെഡിയൂരപ്പ ഇടഞ്ഞാൽ നേട്ടം കോൺഗ്രസിനാകും.

പ്രതിസന്ധി
സഖ്യ സർക്കാരിനെ താഴെ വീഴ്ത്തി കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും ബിജെപിയിൽ എത്തിയ 17 എംഎൽഎമാർക്കും മന്ത്രിസ്ഥാനം നൽകുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം, ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച 11 എംഎൽഎമാർക്കും മന്ത്രി പദവി ലഭിക്കുമെന്ന് യെഡിയൂരപ്പ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പാർട്ടി ദേശീയ നേതൃത്വത്തിനും ബിജെപിയിലെ ചില മുതിർന്ന നേതാക്കൾക്കും ഇതിനോട് കടുത്ത എതിർപ്പാണ്.

മന്ത്രിസഭാ വികസനം വൈകുന്നു
34 അംഗ സഭയിൽ നിലവിൽ 18 മന്ത്രിമാരുണ്ട്. 11 കൂറുമാറ്റക്കാർക്ക് കൂടി മന്ത്രിസ്ഥാനം നൽകേണ്ടി വന്നാൽ 5 മന്ത്രിസ്ഥാനം മാത്രമാണ് ബിജെപിയിലെ മറ്റു മുതിർന്ന നേതാക്കൾക്കായി ലഭിക്കുക. എതാണ് യെഡിയൂരപ്പയ്ക്ക് മേലുള്ള സമ്മർദ്ദം. മന്ത്രിസഭാ വികസനത്തിന് കേന്ദ്ര നേതൃത്വം അനുമതി നൽകാത്തതിന് കാരണം വിമതരെ ഒഴിവാക്കി മുതിർന്ന നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകാനാണെന്ന അഭ്യൂഹവും ശക്തമാണ്.

അമിത് ഷായുമായി കൂടിക്കാഴ്ച
ഈ മാസം നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനായി സ്വിറ്സർലാൻഡിലേക്ക് പോകും മുമ്പ് മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കായി അമിത് ഷാ സമയം അനുവദിച്ചിരുന്നെങ്കിലും തനിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.കേന്ദ്ര അമിത് ഷാ ഈ മാസം 18ന് കർണാടക സന്ദർശനത്തുമ്പോൾ ഇക്കാര്യം സംസാരിക്കുമെന്നും അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്












Click it and Unblock the Notifications