യോഗി ആദിത്യനാഥിന് എതിരായ കേസ് യോഗി സർക്കാർ തന്നെ പിൻവലിച്ചു; നിയമ ഭേദഗതിക്കൊരുങ്ങുന്നു
Recommended Video
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കൾക്ക് രക്ഷപ്പെടാൻ നിയമഭേദഗതി ഒരുങ്ങുന്നു. നിരോധന ഉത്തരവ് ലംഘിച്ചതുമായി ബന്ധപ്പെട്ട് 1995ൽ രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് രക്ഷപ്പെടാനാണ് നീക്കം. കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല, ബിജെപി എംഎല്‍എ ശീതള്‍ പാണ്ഡെ തുടങ്ങിയവരടക്കം 10 പേരാണ് കേസിലെ പ്രതികള്‍. ഡിസംബര്‍ 20നാണ് കേസ് പിന്‍വലിക്കുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കാന്‍ ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന് യുപി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം ഉത്തര്‍പ്രദേശ് ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ ഡിസംബര്‍ 21ന് സഭയുടെ മേശപ്പുറത്തുവെച്ചതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് ഒഴിവാക്കുകയാണ് നിയമ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് മറികടന്ന് യോഗം ചേര്‍ന്നതിനെതിരെ പിപ്പിഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ 1995 മെയ് 27ന് ആണ് യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പിന്നീടുള്ള കോടതി നടപടികളോട് സഹകരിക്കാന്‍ പ്രതികള്‍ തയ്യാറായില്ല. തുടര്‍ന്നാണ് രണ്ടു വര്‍ഷം മുന്‍പ് കോടതി ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തുടർന്ന് കോടതിയുടെ മുമ്പാകെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഖൊരക്പുര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വസ്തുതകള്‍ പരിശോധിച്ചതിനു ശേഷം കേസ് പിന്‍വലിക്കുന്നതായി കാണിച്ച് മജിസ്‌ട്രേറ്റ് നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.