കുഞ്ഞുങ്ങളുടെ ദാരുണ മരണം!!! പ്രത്യേകസംഘം അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ് !!!
ജനരോക്ഷം ഭയന്ന് യോഗിയുടെ സന്ദർശനത്തിന് മുന്നോടിയായി ആശുപത്രിയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു
ലഖ്നൗ: ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് നിരവധി കുഞ്ഞുങ്ങൾ മരിച്ച ബിആർഡി മെഡിക്കൽ കോളേജ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും സന്ദർശിച്ചു. ജനരോക്ഷം ഭയന്ന് യോഗിയുടെ സന്ദർശനത്തിന് മുന്നോടിയായി ആശുപത്രിയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവുമായി യോഗി ചർച്ച നടത്തിയിരുന്നു. കൂടാതെ സംഭവത്തെ കുറിച്ച് പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം യുപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.ക്രിമിനൽ കുറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങളോട് യോഗി മറുപടി പറയണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കൂടാതെ യോഗി രാജിവെയ്ക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കുരുന്നുകളുടെ മരണം
ഓഗസ്റ്റ് 10 വ്യാഴാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. യുപിയിലെ ഗോരഖ്പൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് കുഞ്ഞുങ്ങൾ മരിച്ചിരുന്നു. പിന്നീട് മണിക്കൂറുകൾ കൊണ്ട് മരണ സംഖ്യയിൽ വൻ വർധനവാണ് ഉണ്ടായത്.

യോഗിയുടെ മണ്ഡലത്തിൽ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് ദുരന്തം അരങ്ങേറിയത്.

സർക്കാറിന്റെ വാർത്ത കുറിപ്പ്
ഓക്സിജൻ ലഭിക്കാതെയാണ് കുട്ടികൾ മരിച്ചതെന്ന ആരോപണം സംസ്ഥാന സർക്കാർ നിഷേധിച്ചിരുന്നു.ഓക്സിജന്റെ അഭാവം കൊണ്ടല്ല ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് കുട്ടികൾ മരിച്ചതെന്ന് സർക്കാർ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

അന്വേഷണം
ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യോഗി ആദിത്യനാഥ് ഗോരഖ്പൂരിലെ ആശുപത്രി സന്ദർശിച്ചു.സംഭവത്തിന് ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്

അധികൃതരുടെ അനാസ്ഥ
കുട്ടികള്‍ മരിച്ചത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നു തെളിയിക്കുന്ന കത്ത് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പുറത്തു വിട്ടിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമുണ്ടെന്നു കാണിച്ച് ആഗസ്റ്റ് 3, 8 എന്നീ തീയതികളില്‍ ആശുപത്രി അധികൃതര്‍ കമ്പനിക്കെഴുതിയ കത്താണ് പുറത്തു വന്നിരിക്കുന്നത്.

ആശുപത്രി സുപ്രണ്ടിനെ പുറത്താക്കി
ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനെ പുറത്താക്കി. ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെയാണ് പുറത്താക്കിയത്. ഓക്‌സിജന്‍ വിതരണം നിലച്ചതാണ് നവജാത ശിശുക്കള്‍ അടക്കം മരിക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications