ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹം, നടപടി സ്വീകരിക്കുമെന്ന് ആദിത്യനാഥിന്റെ മുന്നറിയിപ്പ്
Recommended Video
ലഖ്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ആസാദി മുദ്രാവാക്യങ്ങൾ വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആസാദി മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകുന്നു, കാൺപൂരിൽ നടന്ന പൗരത്വ നിയമ ഭേദഗതി വിശദീകരണ യോഗത്തിലാണ് ആദിത്യനാഥിന്റെ പരാമർശം.
' പ്രതിഷേധത്തിന്റെ പേരിൽ ആരെങ്കിലും ആസാദി മുദ്രാവാക്യം മുഴക്കിയാൽ അത് രാജ്യദ്രോഹത്തിന് തുല്യമാകും. അത്തരക്കാർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കും . ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യയ്ക്കെതിരെ ഗൂഡാലോചന നടത്താൻ ആരെയും അനുവദിക്കില്ല'- യോഗി ആദിത്യനാഥ് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷധമാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. 21 പേരാണ് പ്രതിഷേധങ്ങൾക്കിടയിൽ കൊല്ലപ്പെട്ടത്. യുപിയിലെ പോലീസ് നടപടിയിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞയാഴ്ച ലഖ്നോവിലെ ക്ലോക്ക് ടവറിന് മുമ്പിൽ പ്രതിഷേധത്തിനെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രശസ്ത ഉറുദു കവിയായ മുനവർ റാണയുടെ മക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ കേസെടുത്തിരുന്നു.
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങുകയാണ് ഉത്തർപ്രദേശ്. ഇതിനായി വിവരങ്ങൾ ശേഖരിച്ച് തുടങ്ങാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുമ്പോഴും നിയമം പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെനന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.












Click it and Unblock the Notifications