12.5 കോടി ജനം വെന്ത് മരിക്കും, ഭൂമിയെ കറുത്ത വിഷപ്പുക മൂടും, 2025ൽ ഇന്ത്യാ-പാക് ആണവ യുദ്ധമുണ്ടായാൽ!
ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തി അശാന്തമായി തുടരുകയാണ്. ജിഹാദാണ് കശ്മീരിലേത് എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യയും പാകിസ്താനും ആണവ ശക്തികളാണ് എന്നത് കൊണ്ട് തന്നെ ഒരു യുദ്ധത്തിലേക്ക് പോയാല്‍ ഒട്ടും ശുഭകരമാവില്ല കാര്യങ്ങള്‍.
കശ്മീര്‍ വിഷയത്തിന് ശേഷം പാക് പ്രധാനമന്ത്രിയടക്കമുളളവര്‍ ഇന്ത്യയ്‌ക്കെതിരെ ആണവ യുദ്ധ ഭീഷണി മുഴക്കിയിരുന്നു. സാമ്പത്തിക മേഖലയുടെ നട്ടെല്ല് തകര്‍ന്ന് നില്‍ക്കുന്ന പാകിസ്താന് ഒരു യുദ്ധത്തിനുളള ശേഷി നിലവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു ആണവ യുദ്ധമുണ്ടായാല്‍ എന്താകും സംഭവിക്കുക?
ആണവ യുദ്ധമുണ്ടായാൽ
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ അടക്കം പല യുദ്ധങ്ങളും ലോകം കണ്ടിട്ടുണ്ട്. ഒരു യുദ്ധവും സന്തോഷം കൊണ്ടുവന്നതായി ചരിത്രമില്ല. പകരം മരണങ്ങളും ദുരിതങ്ങളും മാത്രമേ യുദ്ധങ്ങൾ അവശേഷിപ്പിച്ചിട്ടുളളൂ. ജപ്പാന് മേല്‍ അമേരിക്ക വര്‍ഷിച്ച ആണവ ബോംബുകളുണ്ടാക്കിയ ദുരന്തം തലമുറകള്‍ക്കപ്പുറവും ആ നാടിനെ പിന്തുടരുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ആണവ യുദ്ധമുണ്ടായാലും മറ്റൊന്നായിരിക്കില്ല ഫലം.
12.5 കോടി ജനങ്ങള്‍ വെന്ത് മരിക്കും
ആണവ യുദ്ധത്തിന്റെ പ്രത്യാഘാതം ആലോചിക്കാവുന്നതിലും അപ്പുറത്തായിരിക്കും എന്നാണ് അമേരിക്കയിലെ റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആണവയുദ്ധം നടത്തിയാല്‍ ദിവസങ്ങള്‍ക്കുളളില്‍ തന്നെ 125 മില്യണിലധികം, അതായത് 12.5 കോടി ജനങ്ങള്‍ വെന്ത് മരിക്കും എന്ന് പഠനം നടത്തിയ പരിസ്ഥിതി ശാസ്ത്ര പ്രൊഫസറും എഴുത്തുകാരനുമായ അലന്‍ റോബോക്ക് പറയുന്നു.
കാലാവസ്ഥ മാറി മറിയും
ബുധനാഴ്ചയാണ് ഇത് സംബന്ധിച്ചുളള പഠന റിപ്പോര്‍ട്ട് റട്‌ജേഴ്‌സ് സര്‍വ്വകലാശാല പുറത്ത് വിട്ടത്. ഇന്ത്യയേയും പാകിസ്താനേയും മാത്രമല്ല ഈ ആണവ യുദ്ധം ബാധിക്കുക. ലോകത്തിലെ മറ്റ് രാജ്യങ്ങളേയും യുദ്ധം ബാധിക്കും. ആഗോള കാലാവസ്ഥ ഞെട്ടിക്കുന്ന തരത്തില്‍ മാറി മറിയും. കടുത്ത പട്ടിണിയുണ്ടാകും. കൃഷി നശിക്കും. വിശന്ന് ജനം മരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
500 വരെ അണുവായുധങ്ങള്‍
2015ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ആണവ യുദ്ധമുണ്ടായാല്‍ എന്ത് സംഭവിക്കും എന്നതാണ് പഠനം. കശ്മീരിന്റെ പേരില്‍ ഇതിനകം തന്നെ ഇന്ത്യയും പാകിസ്താനും നിരവധി തവണ ഏറ്റുമുട്ടിക്കഴിഞ്ഞിട്ടുണ്ട്. 2025 ആകുമ്പോഴേക്ക് ഇന്ത്യയുടേയും പാകിസ്താന്റെയും കയ്യില്‍ 400 മുതല്‍ 500 വരെ അണുവായുധങ്ങള്‍ ഉണ്ടായേക്കാം. 7 ലക്ഷം പേരെ വരെ ഒരു അണുവായുധത്തിന് കൊല്ലാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.
ഭൂമിയില്‍ തണുപ്പ് പടരും
അണുവായുധങ്ങള്‍ പൊട്ടിത്തെറിക്കുമ്പോള്‍ 16 മുതല്‍ 36 മില്യണ്‍ ടണ്‍ വരെ കറുത്ത പുകയും മറ്റുമാണ് അന്തരീക്ഷത്തിലേക്ക് നിക്ഷേപിക്കപ്പെടുക. ഈ കറുത്ത പുക വെറും ആഴ്ചകള്‍ കൊണ്ട് ലോകം മുഴുവന്‍ പരന്നേക്കും. ഇതോടെ ഭൂമിയിലേക്ക് വരുന്ന സൂര്യപ്രകാശം 20 മുതല്‍ 35 ശതമാനം വരെ കുറയുകയും ഭൂമിയില്‍ തണുപ്പ് പടരുകയും ചെയ്യും. 15 മുതല്‍ 30 ശതമാനം വരെ മഴയുടെ അളവ് കുറയും.
തിരിച്ച് വരാൻ വർഷങ്ങൾ
മണ്ണില്‍ ചെടികളും മരങ്ങളും വളരാതെയാകും. 15 മുതല്‍ 30 ശതമാനം വരെ വളര്‍ച്ച കുറയും. കടല്‍ വിഭവങ്ങളും വലിയ തോതില്‍ കുറയും. ആണവ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും കര കയറാന്‍ കുറഞ്ഞത് പത്തില്‍ അധികം വര്‍ഷങ്ങളെങ്കിലും വേണ്ടി വരുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍ ആയിരിക്കും ഒരു ആണവ യുദ്ധം 2025ല്‍ നടന്നാല്‍ ഇല്ലാതാവുന്നവരുടെ എണ്ണം.