റഷ്യയിലെ സ്കൂളിൽ വെടിയുതിർത്ത് നാസി ചിഹ്നങ്ങളിഞ്ഞ അക്രമി, 7 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 7 കുട്ടികള്‍ അടക്കമുളളവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 20തോളം പേര്‍ക്ക് പരിക്കേറ്റു. മധ്യറഷ്യയിലെ ഇസെവ്‌സ്‌ക് നഗരത്തിലെ നമ്പര്‍ 88 സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. 80തോളം അധ്യാപകരും ഇവിടെയുണ്ട്. തോക്കേന്തിയ അക്രമി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ആത്മഹത്യ ചെയ്തു.
സ്‌കൂളിലെ രണ്ട് സുരക്ഷാ ജീവനക്കാരും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. അക്രമിയുടെ മൃതദേഹം പോലീസ് പിന്നീട് കണ്ടെടുത്തു. ഇയാള്‍ കറുത്ത വേഷത്തിലായിരുന്നവെന്നും നാസി ചിഹ്നങ്ങള്‍ ദേഹത്ത് അണിഞ്ഞിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യം സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ച് വീഴ്ത്തിയ ശേഷമാണ് അക്രമി കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയിലുളള ക്ലാസ് മുറിയില്‍ വെച്ച് അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

അക്രമി ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അക്രമിയുടെ ദേഹത്ത് നിന്ന് ആളെ തിരിച്ചറിയാനുളള രേഖകളൊന്നും പോലീസിന് കണ്ടെത്താന്‍ സാധിച്ചില്ല. വെടിവെപ്പിന് ശേഷമുളള സ്‌കൂളിലെ ചില വീഡിയോകള്‍ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ക്ലാസ് മുറികളില്‍ രക്തവും ചുവരുകളില്‍ വെടിയുണ്ട തറച്ച പാടും ഡെസ്‌കിന് അടിയില്‍ ഭയന്നിരിക്കുന്ന കുട്ടികളും ഈ വീഡിയോകളിലുണ്ട്. കുട്ടികളേയും അധ്യാപകര്‍ അടക്കമുളള ജീവനക്കാരേയും സ്‌കൂളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications