ഗാസയില്‍ കൊല്ലപ്പെട്ടത് 469 കുട്ടികള്‍
ഗാസ: പലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 469 കുട്ടികളെന്ന് യുണിസെഫ്. താത്കാലിക വെടി നിര്‍ത്തലിന് വിരാമമായി ഗാസ വീണ്ടും പുകയുകയാണ്.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഏറ്റവും അധികം ബാധിക്കുന്നത് 18 വയസ്സിന് താഴെ പ്രായമുള്ളവരെയാണെന്നാണ് യൂണിസെഫ് വിലയിരുത്തുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം ഒമ്പത് കുട്ടികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.
കെട്ടിടങ്ങള്‍ നശിക്കുന്നതും യുദ്ധാന്തരീക്ഷവും എല്ലാം ഗാസക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഈ യുദ്ധകാലത്തെ അഭിമുഖീകരിക്കുന്ന കുട്ടികളുടെ മാനിസക നിലയായിരിക്കും ഗാസ ഭാവിയില്‍ അനുഭവിക്കാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസങ്ങള്‍ നീണ്ട വെടി നിര്‍ത്തലില്‍ ജീവിതം തിരിച്ചുകിട്ടിയ സന്തോഷത്തിലായിരുന്നു ഗാസ നിവാസികള്‍. എന്നാല്‍ വെടി നിര്‍ത്തല്‍ ലംഘിച്ച് ഹമാസ് വീണ്ടും റോക്കറ്റ് ആക്രമണം തുടങ്ങി. ഇസ്രായേല്‍ യുദ്ധവും വ്യാപിപ്പിച്ചു.
ജൂലായ് എട്ടിന് തുടങ്ങിയ യുദ്ധത്തില്‍ ഇതുവരെ രണ്ടായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. പതിനായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്. ഇസ്രായേലിന്റെ ആള്‍ നാശം 67 ആണ്. ഈജിപ്തിൻറെ നേതൃത്വത്തിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നത് .