താലിബാന്റെ ഭരണം ഇങ്ങനെ; പുതിയ അഫ്ഗാന്‍ സര്‍ക്കാരിന് 2 ലക്ഷ്യങ്ങള്‍, എല്ലാം ഘോരയുദ്ധത്തിനിടെ...
കാബൂള്‍: ആഗസ്റ്റ് 15ന് അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണം പിടിച്ച താലിബാന്‍ പുതിയ ഭരണ സമിതിയെ തീരുമാനിച്ചു. താലിബാന്‍ സ്ഥാപകരില്‍ ഒരാളായ മുല്ല ബറാദര്‍ ആയിരിക്കും അഫ്ഗാന്റെ പുതിയ സര്‍ക്കാരിനെ നയിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. രണ്ടു കാര്യങ്ങള്‍ക്കാണ് താലിബാന്‍ പ്രഥമ പരിഗണ നല്‍കാന്‍ പോകുന്നത്.
താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറിന്റെ മകനും പുതിയ സര്‍ക്കാരില്‍ സുപ്രധാന പദിവിയുണ്ടാകും. എല്ലാ നേതാക്കളും കാബൂളിലെത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും താലിബാന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വിശദ വിവരങ്ങള്‍ ഇങ്ങനെ..

പുതിയ സര്‍ക്കാരിനെ നിയിക്കുക മുല്ലാ ബറാദര്‍ ആയിരിക്കും. മുല്ലാ ഉമറിനൊപ്പം താലിബാന്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഇദ്ദേഹം. പഞ്ചഷിര്‍ വാലിയില്‍ താലിബാനും വടക്കന്‍ സഖ്യവും ഘോരമായ സംഘടനം നടക്കവെയാണ് കാബൂളില്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് താലിബാന്‍ ഒരുങ്ങുന്നത്. പുതിയ സര്‍ക്കാരിന്റെ മുന്‍ഗണന കാര്യങ്ങളും ധാരണയിലെത്തി.

കഴിഞ്ഞ 40 വര്‍ഷത്തോളം യുദ്ധഭൂമിയായിരുന്നു അഫ്ഗാന്‍. ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചുവീണത്. സോവിയറ്റ് സൈന്യത്തിന്റെ അധിനിവേശം 1980കളിലായിരുന്നു. സോവിയറ്റ് സൈന്യം പിന്തിരിഞ്ഞ ശേഷം അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് കടന്നു. താലിബാന്‍ അധികാരത്തിലെത്തിയത് 1996ലാണ്. 2001ല്‍ അമേരിക്ക അധിനിവേശം തുടങ്ങിയതോടെ വീണ്ടും രാജ്യം യുദ്ധത്തിലേക്ക് മാറി.

40 വര്‍ഷത്തോളം നീണ്ട യുദ്ധം അഫ്ഗാനെ പൂര്‍ണമായും തളര്‍ത്തിയിരിക്കുന്നു. സാമ്പത്തിക രംഗം തകര്‍ന്നടഞ്ഞിരിക്കുകയാണ്. സാമ്പത്തിക രംഗം മെച്ചപ്പെടുത്തുകയാണ് താലിബാന്‍ സര്‍ക്കാരിന്റെ ആദ്യ ദൗത്യം. മറ്റൊന്ന് സംഘര്‍ഷം പൂര്‍ണമായും ഒഴിവാക്കുകയാണ്. പഞ്ചഷിറിലെ യുദ്ധം താലിബാന്റെ പുതിയ സര്‍ക്കാരിന് കനത്ത വെല്ലുവിളിയാണ്.

240000 അഫ്ഗാന്‍ പൗരന്‍മാരാണ് കഴിഞ്ഞ 20 വര്‍ഷം നീണ്ട അമേരിക്കന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ടത് എന്നാണ് കണക്കുകള്‍. താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസ് മേധാവിയാണ് മുല്ലാ ബറാദര്‍. മുല്ലാ ഉമറിന്റെ മകന്‍ മുല്ലാ യാക്കൂബ്, വിദേശരാജ്യങ്ങളുമായുള്ള ചര്‍ച്ചകളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റനക്‌സായി എന്നിവര്‍ക്കും പുതിയ സര്‍ക്കാരില്‍ ഉന്നത പദവിയുണ്ടാകുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

താലിബാന്റെ മതകാര്യ ചുമതലയുള്ള നേതാവാണ് ഹൈബത്തുല്ല അഖുന്‍സാദ. ഇദ്ദേഹത്തിന് പുതിയ സര്‍ക്കാരിലും ഇതേ ചുമതലയായിരിക്കും. ഇസ്ലാം നിഷ്‌കര്‍ഷിക്കുന്ന പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്ന് പരിശോധിക്കുക അഖുന്‍സാദയായിരിക്കുമെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

25 മന്ത്രിമാരും 12 മതപണ്ഡിതരുമാണ് പുതിയ സര്‍ക്കാരിലുണ്ടാകുക എന്നാണ് വിവരം. ആറ് മാസം കഴിഞ്ഞാല്‍ അഫ്ഗാനിലെ എല്ലാ ഗോത്ര പ്രമുഖരെയും ഉള്‍പ്പെടുത്തി വലിയ സമ്മേളനം വിളിക്കും. രാജ്യത്തിന്റെ ഭരണഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണിത്. വിദേശരാജ്യങ്ങളുമായി താലിബാന്‍ ചര്‍ച്ച നടത്തിവരികയാണ്. ചൈനയുടെ സഹായമാണ് അവര്‍ പ്രധാനമായും പ്രതീക്ഷിക്കുന്നത്.

കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഖത്തര്‍ നടത്തുമെന്നാണ് വിവരം. താലിബാന്റെ പ്രവര്‍ത്തനം നോക്കിയാകും അവരുടമായുള്ള സഹകരണം തീരുമാനിക്കുക എന്ന് ബ്രിട്ടന്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയനും ഇതേ നിലപാടാണ്. ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തിയെങ്കിലും അഫ്ഗാനിലെ സംഭവങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

അതേസമയം, താലിബാന്‍ മുന്നേറ്റം തുടങ്ങിയതോടെ പിന്‍മാറിയ അഫ്ഗാന്റെ സൈനികര്‍ വടക്കന്‍ സഖ്യത്തിനൊപ്പം ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് പഞ്ചഷിര്‍ വാലിയിലുള്ളവര്‍ തമ്പടിച്ചിരിക്കുന്നത്. വടക്കന്‍ സഖ്യവുമായി യുദ്ധം ഒഴിവാക്കാന്‍ താലിബാന്‍ ശ്രമിച്ചിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. നിരവധി താലിബാന്‍കാര്‍ മേഖലയില്‍ കൊല്ലപ്പെട്ടു എന്നാണ് വാര്‍ത്തകള്‍.












Click it and Unblock the Notifications