കൊലയാളി ഗെയിം ബ്ലൂവെയിലിന് പുതിയ പിൻഗാമി; രൂപത്തിലും ഭാവത്തിലും പേടിപ്പെടുത്തി മൊമോ? ജാഗ്രതൈ!!!
ബ്യൂണോസ് ഐറിസ്: ലോകം മുഴുവൻ നിരവധി കുട്ടികളുടെ ജീവനെടുത്ത കൊലയാളി ഗെയിമാണ് ബ്ലൂവെയിൽ. കൊലയാളി ഗെയിം പൂർണമായും തുടച്ചുനീക്കിയെന്ന് ആശ്വസിച്ചിരിന്നപ്പോഴാണ് ബ്ലൂവെയിൽ ഗെയിം കളിച്ച് സൗദിയിൽ 14കാരൻ മരിച്ചുവെന്ന വാർത്ത പുറത്തുവന്നത്.
കടുത്ത നടപടികളാണ് പല രാജ്യങ്ങളിലും ബ്ലൂവെയിലിനെതിരെ സ്വീകരിച്ചത്. ബ്ലൂവെയിലിനെ തളയ്ക്കാൻ ശ്രമിക്കുമ്പോൾ പുതിയ ഭാവത്തിൽ മറ്റൊരു കൊലയാളി ഗെയിം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
|
മോമൊ
മോമൊ എന്നാണ് പുതിയ കൊലയാളി ഗെയിമിന്റെ പേര്. വാട്സ് ആപ്പിലൂടെയാണ് ഗെയിം കുട്ടികൾക്കിടയിൽ പ്രചരിക്കുന്നത്. നിരവധി ആളുകൾ ഇതിനോടകം തന്നെ ഗെയിമിന്റെ ഇരകളായെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എല്ലാ ഭാഷകളും മോമൊയ്ക്ക് വഴങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിൽ നിന്നുള്ള ഫോൺ നമ്പരിൽ നിന്നാണ് സന്ദേശങ്ങൾ എത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പേടിപ്പിക്കും
രൂപത്തിലും ഭാവത്തിലും കുട്ടികളെ പേടിപ്പിക്കുകയാണ് മോമൊ. ഒരു അന്യഗ്രഹജീവിയുടേത് പോലെ തോന്നിപ്പിക്കുന്ന രൂപമാണ് മോമൊയ്ക്കുള്ളത്. കണ്ണുകൾ പുറത്തേയ്ക്ക് തള്ളി നീളം കൂടിയ ചുണ്ടുകളുമൊക്കെയുള്ള വികൃതരൂപമാണ് മൊമോയുടേത്. നിരവധി ആളുകളാണ് മോമൊ കളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ജാപ്പനീസ് ചിത്രകാരനായ മിദോരി ഹയാഷിയുടെ ഒരു ചിത്രവുമായി മോമൊയ്ക്ക് സാമ്യമുണ്ടെന്ന് സൂചനകളുണ്ട്.
ആദ്യ സന്ദേശം
നിങ്ങളെ കുറിച്ച് എനിക്ക് എല്ലാം അറിയാം എന്നാണ് മോമൊയുടെ ആദ്യ സന്ദേശം. പിന്നീട് കളിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു. കളിയിൽ തുടരാൻ തയ്യാറായില്ലെങ്കിൽ മോമൊ ഭീഷണി തുടങ്ങും. നേരത്തെ ഇരയായവർക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കും. മോമൊയുടെ പേടിപ്പെടുത്തുന്ന രൂപം കുട്ടികളിൽ ഭീതിയുണ്ടാക്കുമെന്നും നിഷേധാത്മക നിലപാടുകളുണ്ടാക്കുമെന്നും മനശാസ്ത്രവിദഗ്ധർ പറയുന്നു. കുട്ടികൾ ക്രമേണ സ്വയം മുറിവുകളുണ്ടാക്കി വേദനിപ്പിക്കുകയും ജീവനൊടുക്കുകയും ചെയ്യുന്ന അസ്ഥയിലേക്ക് പോകുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.
ബ്ലൂവെയിൽ പോലെ
50 ഘട്ടങ്ങളുള്ള അപകടകാരിയായ ഗെയിമായിരുന്നു ബ്ലൂവെയിൽ. അതിരാവിലെ എഴുന്നേറ്റ് പ്രേത സിനിമകൾ കാണുക ,വിജനമായ സ്ഥലങ്ങളിലൂടെ രാത്രിയിൽ നടക്കുക തുടങ്ങിയ സാഹസിക കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കും. ഓരോ ഘട്ടത്തിലും ചെയ്തതിന്റെ തെളിവുകളും സമർപ്പിക്കണം. കയ്യിലോ മറ്റ് രഹസ്യഭാഗങ്ങളിലോ മുറിവേൽപ്പിച്ച് ഇതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യണം .എങ്കിൽ മാത്രമെ അടുത്ത സ്റ്റേജിലേക്ക് പ്രവേശിപ്പിക്കു. ഓരോ ഘട്ടം കഴിയുമ്പോഴും കുട്ടികൾ കൊലയാളി ഗെയിമിന് അടിമയാകും. ഒടുവിൽ ജീവനൊടുക്കാൻ ആവശ്യപ്പെടും. ഇതേരീതിയിൽ സ്വയം ജീവനെടുക്കാൻ മൊമോയും കുട്ടികളെ പ്രേരിപ്പിക്കുകയാണെന്നാണ് സൂചന. സാഹസികമായ കാര്യങ്ങൾ ചെയ്യാനാണ് മൊമോ ആവശ്യപ്പെടുക.
കരുതൽ വേണം
വൈകാരികമായി വേഗത്തിൽ കീഴടങ്ങുന്ന കൗമാരക്കാരാണ് ഇത്തരം മരണക്കളികളിൽ വേഗം അകപ്പെടുകയെന്നാണ് മനശാസ്ത്രവിദഗ്ധർ പറയുന്നത്. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം മാതാപിതാക്കൾ നിരീക്ഷിക്കണം. ഇത്തരം കളികളുടെ ദോഷവശങ്ങളെ കുറിച്ച് കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും അമിത ഫോൺ ഉപയോഗം വിലക്കുകയും ചെയ്യണം.