'ചൈനയില്‍ 10 പേർ കൊല്ലപ്പെട്ടത് ലോക്ക്ഡൗണ്‍ കാരണം'; ചൈനയില്‍ സർക്കാറിനെതിരെ അപൂർവ്വ പ്രതിഷേധം
ഷാങ്ഹായ്: സിൻജ്യങ് മേഖലയിൽ അപ്പാർട്ട്മെന്റിലെ തീപിടിത്തതിന് പിന്നാലെ കോവിഡ് ലോക്ക് ഡൌണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനയില്‍ വ്യാപക പ്രതിഷേധം. ഞായറാഴ്ച പുലർച്ചയോടെയാണ് ഷാങ്ഹായിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. 'ലോക്ഡൗൺ അവസാനിപ്പിക്കുക'യെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംകിയിലെ ഒരു ബഹുനില കെട്ടിടത്തിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിന് കാരണം അധികൃതരുടെ തെറ്റായ നടപടിയാണെന്നാണ് ജനങ്ങളുടെ ആരോപണം.
കെട്ടിടം ഭാഗികമായി പൂട്ടിയിരുന്നതിനാലാണ് താമസക്കാർക്ക് കൃത്യസമയത്ത് രക്ഷപ്പെടാൻ കഴിയാതിരുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അടക്കം നിരവധിയാളുകള്‍ ആരോപിക്കുന്നത്. എന്നാല്‍ അധികൃതർ ഇത് നിഷേധിക്കുകയാണ്. ചൈനയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും സാമ്പത്തിക കേന്ദ്രവുമായ ഷാങ്ഹായി നഗരത്തിലെ വുലുമുഖി റോഡിലാണ് ശനിയാഴ്ച രാത്രിയും ആളുകള്‍ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു. ഉറുംഖിയിലെ തീപിടുത്തം കൂടിയായതോടെ പ്രതിഷേധം ശക്തിപ്പെട്ടു.
എവിടേലും കിടന്ന ദില്‍ഷയാണെങ്കില്‍ പ്രശ്നമല്ലായിരുന്നു: എനിക്ക് ഒരു ലക്ഷം തരാമെന്ന് പറഞ്ഞു: ബ്ലെസ്‌ലീ
"ഉറുംകിയിലെ ലോക്ക് ഡൌണ്‍ എടുത്ത് കളയുക, സിൻജിയാങ്ങിലും ലോക്ക്ഡൗണ്‍ ഉപേക്ഷിക്കുക, ചൈനയിലെ മുഴുവൻ ലോക്ക്ഡൗണും ഉപേക്ഷിക്കുക" എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ പ്രതിഷേധക്കാർ മുദ്രാവാക്യമായി ഉയർത്തുന്നത്. ഒരു ഘട്ടത്തിൽ ജനം " ഷി ജിൻപിങ്ങിനൊപ്പം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ താഴെയിറക്കൂ , ഉറുംഖിയെ സ്വതന്ത്രമാക്കൂ!" എന്നും മുദ്രാവാക്യം ഉയർത്തുന്നുണ്ട്. സമീപകാലത്ത് ചൈനീസ് സർക്കാറിനെതിരെ ഉയരുന്ന അപൂർവ്വ പ്രതിഷേധമാണ് ഇത്.
ഓണ്‍ലൈന്‍ കാമുകനെ കാണാന്‍ 5000 കിലോ മീറ്റർ പറന്നെത്തി: പിന്നീട് കണ്ടത് വെട്ടിനുറുക്കപ്പെട്ട നിലയില്‍
വലിയ പോലീസ് സംഘം പ്രതിഷേധം നോക്കിനിൽക്കുകയും ചിലപ്പോൾ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ലോകത്തിന്റെ ഭൂരിഭാഗവും കൊറോണ വൈറസുമായി പൊരുത്തപ്പെട്ട് പോവാന്‍ ശ്രമിക്കുമ്പോഴും ചൈന സീറോ-കോവിഡ് നയം പാലിക്കുന്നതിനാൽ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ ലോക്ക്ഡൗണ്‍ തുടരുകയാണ്. സമീപകാലത്ത് രാജ്യത്ത് കോവിഡ് കേസുകള്‍ വലിയ തോതില്‍ ഉയരുകയും ചെയ്തിട്ടുണ്ട്.
പ്രതിസന്ധികളുണ്ടെങ്കിലും സീറോ-കോവിഡ് നയം തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. "ജനങ്ങളെ സേവിക്കൂ", "ഞങ്ങൾക്ക് ആരോഗ്യ നിയന്ത്രണങ്ങള്‍ ആവശ്യമില്ല, ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ വ്യാപകമായി ഉയർത്തിയിട്ടുണ്ട്. ഷാങ്ഹായില്‍ ഈ വർഷം ആദ്യമാണ് രണ്ട് മാസത്തേക്ക് ലോക്ക്ഡൗണ്‍ വീണ്ടും ആരംഭിച്ചത്. പിന്നീട് ഇത് കൂടുതല്‍ ശക്തമാക്കുകയായിരുന്നു.
ആഗോള നിലവാരമനുസരിച്ച് കുറവാണെങ്കിലും, ചൈനയുടെ കേസുകളുടെ എണ്ണം ദിവസങ്ങളായി റെക്കോർഡ് ഉയരത്തിലെത്തി. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് 40,000 പുതിയ അണുബാധകളാണ് റിപ്പോർട്ട് ചെയ്തത്. ലോക്ക് ഡൌണ്‍ വീണ്ടും ശക്തമായി തുടരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉറുംകിയിലെ 40 ലക്ഷത്തോളം വരുന്ന ആളുകളില്‍ പലരും രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ലോക്ക്ഡൗണുകൾക്ക് കീഴിലാണ്. മൂന്ന് മാസത്തിലേറെയായി അവരില്‍ പലരും വീടുവിട്ട് പുറത്തിറങ്ങിയിട്ട്.
ബീജിങ്ങിലും ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. "ലോക്ക്ഡൗൺ അവസാനിപ്പിക്കുക!" എന്ന മുദ്രാവാക്യമാണ് ബീജിങ്ങിലും ഉയർന്നത്. അതേസമയം ഇത് സംബന്ധിച്ച് ചൈനീസ് സർക്കാർ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം, കോവിഡ് പൊട്ടിപ്പുറപ്പെടുന്നത് തടയാനുള്ള ശ്രമങ്ങൾക്ക് പലയിടത്തും കൂടുതൽ പ്രാദേശിക ലോക്ക്ഡൗൺ ആവശ്യമാണെന്നാണ് ക്യാപിറ്റൽ ഇക്കണോമിക്‌സിലെ മാർക്ക് വില്യംസ് വ്യക്തമാക്കുന്നത്.