ചൈനീസ് പരിപാടിയില്‍ ഭൂട്ടനീസ് അംബാസഡര്‍: ചൈന- ഭൂട്ടാന്‍ ബായി ബായി!!
ഭൂട്ടാന്‍ അംബാസഡര്‍ വെറ്റ്സോപ്പ് നംഗ്യേലാണ് ചൈനീസ് സൈന്യത്തിന്‍റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തത്
ദില്ലി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ ചൈനീസ് പരിപാടിയില്‍ ഭൂട്ടനീസ് അധികൃതര്‍. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90ാം വാര്‍ഷികാഘോഷത്തിലാണ് പാകിസ്താനുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം ഭൂട്ടാന്‍ അംബാസഡറും പങ്കെടുത്തത്. സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ- ചൈന സംഘര്‍ഷത്തിന് അയവുവരാത്ത സാഹചര്യത്തിലാണ് ചൈനയുടെ ക്ഷണം സ്വീകരിച്ച് ഭൂട്ടാന്‍ പരിപാടിയില്‍ സംബന്ധിച്ചത്.
ഇന്ത്യ-ചൈന- ഭൂട്ടാന്‍ അതിര്‍ത്തിയിലുള്ള ഡോക് ലയിലെ ചൈനീസ് സൈന്യത്തിന്‍റെ റോഡ് നിര്‍മാണത്തെ എതിര്‍ത്ത് രംഗത്തെത്തിയത് ഇന്ത്യന്‍ സൈന്യമായിരുന്നുവെങ്കിലും ഭൂട്ടനീസ് സൈനിക ക്യാമ്പിന് സമീപത്തേയ്ക്കുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കത്തിനെതിരെ ഭൂട്ടാനും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഇടപെടലോടെ തങ്ങള്‍ ഇന്ത്യന്‍ ഭൂപ്രദേശത്ത് പ്രവേശിച്ചിട്ടില്ലെന്നും ഭൂട്ടനീസ് ഭൂപ്രദേശത്താണ് ഉള്ളതെന്നുമുള്ള വാദങ്ങളാണ് ചൈന മുന്നോട്ടുവച്ചത്. മൂന്ന് രാജ്യങ്ങള്‍ക്കും സുപ്രധാന പ്രദേശമായ ഡോക് ല വിട്ടുനല്‍കാന്‍ മൂന്ന് രാജ്യങ്ങളും ഒരുക്കമല്ല.
അയല്‍ രാജ്യങ്ങള്‍ ഒരുമിച്ച്
ചൈനീസ് സൈന്യത്തിന്‍റെ 93ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നില്‍ പാക് അംബാസഡര്‍ അബ്ദുള്‍ ബാസിത്, ഭൂട്ടാന്‍ അംബാസഡര്‍ വെറ്റ്സോപ്പ് നംഗ്യേല്‍ എന്നിവര്‍ പങ്കെടുത്തു. ബീജിങിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ചായിരുന്നു പരിപാടി. മുതിര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും പരിപാടിയില്‍ സംബന്ധിച്ചിരുന്നു. ചൈനീസ് പീപ്പിള്‍സ് ആര്‍മിയുടെ സ്ഥാപക ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ റഷ്യ, യുഎസ്, തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
ഉത്തരാഖണ്ഡില്‍ ചൈനീസ് കടന്നു കയറ്റം
50 ചൈനീസ് സൈനികര്‍ ഉത്തരാഖണ്ഡിലെ ഇന്ത്യന്‍ ഭൂപ്രദേശത്ത് പ്രവേശിച്ചുവെന്ന ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം പുറത്തുവന്ന അതേ ദിവസം തന്നെയാണ് ചൈനീസ് സൈന്യത്തിന്‍റെ സ്ഥാപകദിനാഘോഷ പരിപാടികളും നടക്കുന്നത്. ഉത്തരാഖണ്ഡിലെ ബരാഹോട്ടിയില്‍ കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ ഭൂപ്രദേശത്തേയ്ക്ക് ഒരു കിലോമീറ്റര്‍ കടന്ന ചൈനീസ് സൈന്യം രണ്ട് മണിക്കൂര്‍ ചെലവഴിച്ച ശേഷമാണ് തിരിച്ചുപോയതെന്നും മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ജൂലൈ 25നായിരുന്നു സംഭവം.
പ്രശ്നത്തിന് അയവില്ല
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് ഉപദേഷ്ടാവ് യാങ് ജിയേഷിയുമായും പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങുമായും ചര്‍ച്ച നടത്തിയെങ്കിലും ഡോക് ലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ പ്രശ്നം പരിഹരിക്കില്ലെന്നും കൂടുതല്‍ നയതന്ത്ര ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നുമുള്ള നിലപാടാണ് ചൈനീസ് അധികൃതര്‍ സ്വീകരിച്ചത്. ഇതോടെ ഡോവിലന്‍റ ചൈനാ സന്ദര്‍ശനത്തിനിടെ അതിര്‍ത്തി പ്രശ്നം പരിഹരിക്കാമെന്ന ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഗോപാല്‍ ബാഗ്ലെയുടെ പ്രതീക്ഷയും പാതിവഴിയിലായി. പ്രശ്നത്തിന്‍റെ തുടക്കം മുതലേ ഇന്ത്യന്‍ സൈന്യം ചൈനയ്ക്ക് പരമാധികാരമുള്ള പ്രദേശത്ത് അതിക്രമിച്ചു കയറിയെന്നും പിന്വലിയണമെന്നുമുള്ള കാര്യങ്ങളാണ് ചൈന ഉന്നയിക്കുന്നത്.
ബ്രിക്സിലും തെളിഞ്ഞില്ല
സിക്കിം സെക്ടറിലെ ഡോക് ലായിലെ സംഘർഷങ്ങൾക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദാവോൾ ചൈനയുടെ സ്റ്റേറ്റ് കൗൺസിലർ യാങ് ജിയേഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ചൈനയാണ്. ഇതിന്റെ ഭാഗമായി ജൂലൈ 27, 28 തിയ്യതികളിലായിരുന്നു ചൈനയില്‍ വച്ച് ഉച്ചകോടി നടന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബ്രിക്സ് രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെയും കണ്ടിരുന്നു.
ഇന്ത്യ മൂന്നാം കക്ഷിയോ!!
ചൈന- ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കത്തിലെ മൂന്നാം കക്ഷിയായ ഇന്ത്യന്‍ സൈന്യത്തിന് ഡോക് ലയില്‍ അതിക്രമിച്ച് കടക്കാന്‍ അവകാശമുണ്ടോ എന്ന് ചോദിക്കുന്ന ചൈനീസ് മാധ്യമം ഡോക് ലയിലെ റോഡ് നിര്‍മാണം തടഞ്ഞ സൈന്യത്തിന്‍റെ നടപടിയെയും ചോദ്യം ചെയ്യുന്നു. ഇന്ത്യ- പാക് പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ അധീന കശ്മീരില്‍ മറ്റൊരു രാജ്യത്തിന്‍റെ സൈന്യത്തെ പ്രവേശിപ്പിക്കുന്നതിന് ഇന്ത്യ അനുവദിക്കുമോയെന്നും ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചോദ്യങ്ങളുന്നയിക്കുന്നു.
ഭൂട്ടാന്‍ കാലുവാരും
ഡോക് ലയില്‍ ഭൂട്ടാനുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെട്ടാല്‍ ചൈനയും ഭൂട്ടാനും തമ്മില്‍ സാധാരണ ഗതിയിലുള്ള നയതന്ത്ര ബന്ധം സാധ്യമാകുമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും യാങ് പറയുന്നു. ഭൂട്ടാനില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനമാണ് ചൈന- ഭൂട്ടാന്‍ ബന്ധത്തില്‍ വിള്ളലേല്‍പ്പിക്കുന്നതെന്നും യേ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയുടെ ഇടപെടലാണ് ഭൂട്ടാന്‍- ചൈന അതിര്‍ത്തിയില്‍ വാദ് വാദങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് ഭൂട്ടാനിലെ ജനങ്ങള്‍ പരാതി പറയുന്നുവെന്നും യാങ് ആരോപിക്കുന്നു.
റോഡ് നിര്‍മാണം തര്‍ക്കത്തില്‍
റോഡ് നിര്‍മാണം തര്‍ക്കത്തില്‍ സിക്കിം സെക്ടറിലെ ഡോക് ലാമില്‍ ചൈനയുടെ അനധികൃത റോഡ് നിര്‍മാണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 16 ന് ശേഷമായിരുന്നു സംഭവം. ചൈനയുടെ റോഡ് നിര്‍മാണത്തെ എതിര്‍ത്ത് ആദ്യം രംഗത്തെത്തിയത് ഇന്ത്യയായിരുന്നുവെങ്കിലും പിന്നീട് ഭൂട്ടാനും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ- ഭൂട്ടാന്‍- ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ ട്രൈ ജംങ്ഷനിലായിരുന്നു ചൈനയുടെ റോഡ് നിര്‍മാണം.