സീറോ ടോളറൻസ് നയം; ഇതുവരെ വേർപെടുത്തിയത് 2000 കുഞ്ഞുങ്ങളെ; ട്രംപിനെതിരെ പ്രതിഷേധം കത്തുന്നു
വാഷിംഗ്ടൺ: യുഎസിലേക്കെത്തുന്ന കുടിയേറ്റ കുടുംബങ്ങളിലെ കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തണമെന്ന ട്രംപിന്റെ സീറോ ടോളറൻസ് നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മെക്സിക്കൻ അതിർത്തിയിലൂടെ അമേരിക്കയിലേക്കെത്തുന്ന അഭയാർത്ഥികളെയാണ് ട്രംപിന്റെ ഇൗ ക്രൂരനിയമം ബാധിക്കുക. ടെക്സാസിലും ന്യൂജേഴ്സിയിലും ഇന്നലെ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. എന്തുവിലകൊടുത്തും ട്രംപിന്റെ വിവാദ കുടിയേറ്റനയം അവസാനിപ്പിക്കുമെന്ന നിലപാടിലാണ് ഡെമോക്രാറ്റിക് പാർട്ടി.
മനുഷത്യരഹിതമായ ഇൗ നയത്തെ സീറോ ടോളറൻസ് എന്നല്ല സീറോ ഹ്യുമാനിറ്റിയെന്നാണ് വിളിക്കേണ്ടെതന്നും പ്രതിഷേധക്കാർ പറയുന്നു. എന്തിന്റെ പേരിലാണെങ്കിലും കുഞ്ഞുങ്ങളെ ഉപയോഗിച്ച് വിലപേശുന്നത് മനുഷത്യരഹിതമായ നടപടിയാണെന്നും ഇവർ കുറ്റപ്പെടുത്തി
പിന്നോട്ടില്ലെന്ന് ട്രംപ്
ലോകത്തിന്റെ മുഴുവൻ വിമർശനം ഏറ്റുവാങ്ങുമ്പോഴും തന്റെ നയത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ട്രംപ്. അമേരിക്കയെ ഒരു അഭയാർത്ഥിക്യാമ്പാക്കി മാറ്റാൻ താൻ അനുവധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.ഡെമോക്രാറ്റുകൾ പാസാക്കിയ ഒരു നിയമമാണ് ഇൗ നയത്തിന് അടിസ്ഥാനമെന്നും ട്രംപ് പറയുന്നു. ഡെമോക്രാറ്റുകളുടെ നയങ്ങളാണ് അമേരിക്കയിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്നും ട്രംപ് ആരോപിച്ചു.
ദുരിതക്കയത്തിൽ കുഞ്ഞുങ്ങൾ
ഏപ്രിൽ 19ാം തീയതി ആരംഭിച്ച നടപടിയിൽ മാത്രം ഇതുവരെ 1995 കുഞ്ഞുങ്ങളെയാണ് മതിയായ രേഖകളില്ലാതെ മെക്സിക്കൻ അതിർത്തി കടന്ന് വന്ന മാതാപിതാക്കളിൽ നിന്നും വേർപെടുത്തിയിരിക്കുന്നത്. കുഞ്ഞുങ്ങളെ വെയർ ഹൗസുകളിലും ഒഴിഞ്ഞുകിടക്കുന്ന സൂപ്പർമാർക്കറ്റുകളിലേക്കും മാറ്റും. മുതിർന്നവരുടെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് ക്രിമിനൽ കുറ്റം ചുമത്തുകയും ചെയ്യുന്നു. ആയിരക്കണക്കിന് കുട്ടികളാണ് ഇത്തരം കേന്ദ്രങ്ങളിൽ കഴിയുന്നതെന്നാണ് വിവരം
മെലാനിയയുടെ വിമർശനം
ട്രംപിന്റെ കുടിയേറ്റ നിയമത്തോടുള്ള എതിർപ്പറിയിച്ച് പ്രഥമ വനിത മെലാനിയ ട്രംപും രംഗത്തെത്തി. കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തുന്നത് അങ്ങേയറ്റം വേദനാജനകമായ കാര്യമാണെന്നും ഇരു രാജ്യങ്ങളും കുടിയേറ്റനയം പരിഷ്കരിക്കുകയാണ് ചെയ്യേണ്ടതെന്നും മെലാനിയ പ്രസ്താവന ഇറക്കി. ഇൗ ക്രൂരനയം എത്രയും വേഗം പിൻവലിക്കണമെന്നും മെലാനിയ ആവശ്യപ്പെട്ടു. കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തുന്ന രീതി ക്രൂരവും അധാർമീകവുമാണെന്ന് വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ യുഎസ് മുൻ പ്രഥമ വനിത ലോറ ബുഷും പ്രതികരിച്ചു.
ഹിറ്റ്ലർ ഭരണം
ഹിറ്റ്ലറിന്റെ കാലഘട്ടത്തിലേതുപോലെയുള്ള നിയമങ്ങളാണ് ട്രംപ് നടപ്പാക്കുന്നതെന്നാണ് വിമർശകർ പറയുന്നത്. മനുഷത്വരഹിതമായ ഇൗ നയം പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശവിഭാഗം മേധാവി സെയ്ദ് റാദ് അൽ ഹുസൈൻ ആവശ്യപ്പെട്ടു. തൻരെ കുടിയേറ്റ വിരുദ്ധ നിലപാട് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. നേരത്തെ കുടിയേറ്റക്കാർ ക്രിമിനലുകളും മൃഗങ്ങളുമാണെന്ന ട്രംപിന്റെ പരാമർശം വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.