"മറ്റൊരു ഗുരുതരമായ തെറ്റ്": ഫിൻലാന്റും സ്വീഡനും നാറ്റോയിൽ ചേരുന്നതിനെതിരെ റഷ്യ
മോസ്കോ; ഫിൻലാന്റും സ്വീഡനും നാറ്റോ സൈനിക സഖ്യത്തിൽ ചേരും എന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് റഷ്യ. ഇവരുടെ തീരുമാനങ്ങൾ ഗുരുതരമായ തെറ്റുകളാണെന്നും ഇതിനെതിരെ മോസ്കോ നടപടികൾ കൈക്കൊള്ളുമെന്നും റഷ്യ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി. "ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള മറ്റൊരു ഗുരുതരമായ തെറ്റാണിത്." റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ സാമാന്യബുദ്ധി ബലികഴിക്കപ്പെടുന്നത് ദയനീയമാണെന്നും ഞങ്ങൾ ഇത് സഹിക്കുമെന്ന മിഥ്യാധാരണ അവർക്ക് ഉണ്ടാകരുതെന്നും റിയാബ്കോവ് പറഞ്ഞു. റഷ്യയിൽ നിന്നുള്ള ആക്രമണത്തിനെതിരായ പ്രതിരോധമെന്ന നിലയിലാണ് ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ തയ്യാറാകുന്നത് എന്നാണ് റിപ്പോർട്ട്. നേരത്തെ യുക്രൈനും നാറ്റോയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. അതേ സമയം റഷ്യയുമായി 1300 കിലോമീറ്റർ അതിർത്തിയാണ് ഫിൻലന്റ് പങ്കിടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ റഷ്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യവും ഫിൻലന്റ് ആണ്. ഫിൻലന്റ് നാറ്റോയിൽ ചേർന്നാൽ ഈ അതിർത്തി മുഴുവൻ സൈന്യത്തെ നിരത്താനായിരിക്കും രണ്ട് രാജ്യങ്ങളും ശ്രമിക്കുക.
നാറ്റോ അംഗത്വത്തിനായുള്ള രാജ്യത്തിന്റെ അപേക്ഷയെക്കുറിച്ച് ഫിന്നിഷ് പ്രസിഡന്റ് സൗലി നിനിസ്റ്റോ ശനിയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി സംസാരിച്ചിരുന്നു. ഫിൻലൻഡിന്റെ സൈനിക നിഷ്‌പക്ഷത അവസാനിപ്പിക്കുന്നത് ഒരു "തെറ്റ്" ആയിട്ടാണ് പുടിൻ കാണുന്നതെന്ന് റഷ്യ ഇതിനെ വിശേഷിപ്പിച്ചു. തുടർന്ന് ഞായറാഴ്ചയാണ് നാറ്റോയിൽ ചേരാനുള്ള ആഗ്രഹം ഫിൻലാന്റ് പരസ്യമാക്കുന്നത്. അതേ സമയം ഫിൻലൻഡിലേക്കു വൈദ്യുതി നൽകുന്നത് നിർത്തിയതായി റഷ്യൻ കമ്പനി അറിയിച്ചു. അതിർത്തികളിൽ നാറ്റോ ആണവസേനയെ വിന്യസിച്ചാൽ അനിവാര്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സൂചന നൽകി.
നേരത്തെ ഫിൻലന്റ് പ്രധാനമന്ത്രി കാലതാമസമില്ലാതെ നാറ്റോ അംഗത്വത്തിനുള്ള അപേക്ഷ നൽകുമെന്ന് അറിയിച്ചിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ ഫിൻലന്റിലെ ജനങ്ങൾക്കിടയിൽ നാറ്റോ അംഗത്വത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഫിൻലാന്റ് നാറ്റോയുടെ ഭാഗമാകുന്നതോടെ സൈനികപരമായ സഖ്യവും സ്വാഭാവികമായി സംഭവിക്കും. തങ്ങൾക്കെതിരെ നാറ്റോ രാജ്യങ്ങൾ നിഴൽ യുദ്ധം നടത്തുകയാണ്. ഈ പശ്ചാത്തലത്തിൽ ഫിൻലാന്റ് സഖ്യം ചേർന്നാൽ അത് പരോക്ഷമായി റഷ്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് സമാനമാണെന്ന് മോസ്‌കോ വിദേശകാര്യവകുപ്പ് മുന്നറിയിപ്പ് നൽകി.