ഇറാനില്‍ പിടിമുറുക്കി ഹിജാബ് വിരുദ്ധ പ്രതിഷേധം; 19 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍
ടെഹ്‌റാൻ: പോലീസ് കസ്റ്റഡിയിൽ വെച്ച് മഹ്സ അമിനി എന്ന യുവതി മരണപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധം നാലാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോൾ, 19 കുട്ടികൾ ഉൾപ്പെടെ 185 പേരെങ്കിലും കൊല്ലപ്പെട്ടതായി ഒരു മനുഷ്യാവകാശ സംഘം പറഞ്ഞു. സെപ്തംബർ 17 ന് 22 കാരിയായ മഹ്‌സ അമിനിയുടെ ശവസംസ്‌കാര ചടങ്ങിൽ വെച്ചാണ് ഹിജാബ് വിരുദ്ധ പ്രതിഷേധം ആരംഭിച്ചത്.
'ഇറാനിലുടനീളം രാജ്യവ്യാപകമായ പ്രതിഷേധത്തിൽ കുറഞ്ഞത് 19 കുട്ടികളടക്കം 185 പേരെങ്കിലും കൊല്ലപ്പെട്ടു. ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് സിസ്താനിലും ബലൂചിസ്ഥാൻ പ്രവിശ്യയിലും ആണ്. രേഖപ്പെടുത്തിയതിൽ പകുതിയും ഇവിടെയാണ്,' നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ സംഘം ശനിയാഴ്ച പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകൾ ഞായറാഴ്ച പുലർച്ചെ ഇറാനിലുടനീളമുള്ള ഡസൻ കണക്കിന് നഗരങ്ങളിൽ പ്രതിഷേധം നടക്കുകയാണ്. നൂറുകണക്കിന് ഹൈസ്‌കൂൾ പെൺകുട്ടികളും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, രാജ്യത്തെ സുരക്ഷാ സേന നിരവധി സ്കൂൾ കുട്ടികളെ സ്കൂൾ പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
കുർദിസ്ഥാനിലെ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച ഇറാനിയൻ അധികൃതർ അടച്ചു. സെപ്തംബർ 13 ന് തന്റെ സഹോദരനും മറ്റ് ബന്ധുക്കൾക്കുമൊപ്പം തെഹ്റാൻ മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് ഇടെയാണ് മഹ്സ അമിനിയെ അറസ്റ്റ് ചെയ്തത്. സ്ത്രീകൾക്ക് ഹിജാബ് ശിരോവസ്ത്രവും മാന്യമായ വസ്ത്രവും ധരിക്കണമെന്ന ഇറാന്റെ കർശനമായ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്.
അറസ്റ്റിലായി ഏതാനും ദിവസങ്ങൾക്കകം അമിനി കോമയിൽ ആയി. പൊലീസ് സ്റ്റേഷനിലെ കടുത്ത മർദ്ദനങ്ങളെ തുടർന്നാണ് അമിനി മരിച്ചതെന്നാണ് ആരോപണമുയർന്നത്. തലക്കടിയേറ്റാണ് അമിനി അബോധാവസ്ഥയിലായത് എന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്.
മൂന്നു ദിവസമാണ് അവർ കോമയിൽ കിടന്നത്.എന്നാൽ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് ഇറാൻ അധികൃതരുടെ വിശദീകരണം.ഈ സംഭവത്തിനു ശേഷം ഇറാനിലെ തെരുവുകൾ പ്രതിഷേധം നടക്കുകയാണ്. തല മുണ്ഡനം ചെയ്തും ഹിജാബ് കത്തിച്ചുമാണ് സ്ത്രീകൾ പ്രതിഷേധിച്ചത്. നിരവധി പേരാണ് പ്രതിഷേധത്തിന്റെ ഭാഗമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ പ്രതിഷേധത്തെ പിന്തുണച്ച് വരുന്നുണ്ട്.












Click it and Unblock the Notifications