ബംഗ്ലാദേശില്‍ മോദി വിരുദ്ധ പ്രക്ഷോഭം; നിരവധി മരണം, സൈന്യത്തെ വിന്യസിച്ചു
ധക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ കൂറ്റന്‍ പ്രതിഷേധം. സമരക്കാര്‍ക്ക് നേരെ പലയിടത്തും പോലീസ് ബല പ്രയോഗം നടത്തി. സംഘര്‍ഷത്തില്‍ 5 പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം തടയുന്നതിന് അതിര്‍ത്തി രക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. തലസ്ഥാനമായ ധക്കയിലും സമീപ നഗരങ്ങളിലും സൈന്യമിറങ്ങി. ഇന്ന് ഒറ്റപ്പെട്ട പ്രതിഷേധം മാത്രമാണ് നടന്നത് എന്നും സൈന്യമിറങ്ങിയ ശേഷം രംഗം ശാന്തമായിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ധക്കയില്‍ മോദിയുടെ സന്ദര്‍ശനത്തിനെതിരെ സമരം തുടങ്ങിയത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി ബംഗ്ലാദേശിലെത്തിയത്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുകയാണ് ബംഗ്ലാദേശ്. കൂടാതെ രാഷ്ട്രപിതാവ് ശൈഖ് മുജീബ് റഹ്മാന്റെ ജന്മ വാര്‍ഷികവും. ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാന്‍ മോദി ബംഗ്ലാദേശിലെത്തിയത് വെള്ളിയാഴ്ചയാണ്. ശനിയാഴ്ച അദ്ദേഹം മതുവ സമുദായക്കാരുമായി സംവദിച്ചു. കൂടാതെ ക്ഷേത്ര ദര്‍ശനം നടത്തി.
Recommended Video
ബംഗ്ലാദേശ് ഭരണകൂടം ഏകാധിപത്യത്തിലേക്ക് മാറുന്നു എന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. ഈ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹാഫിസത്തെ ഇസ്ലാം എന്ന സംഘടന സമരം പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചിറ്റഗോങിലെ മെഡിക്കല്‍ കോളജിലെത്തിച്ചു. ആയിരക്കണക്കിന് ആളുകളാണ് ധക്കയിലും മറ്റു സമീപ നഗരങ്ങളിലും വെള്ളിയാഴ്ച സമരം നടത്തിയത്. അതേസമയം, വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഫേസ്ബുക്ക് കിട്ടുന്നില്ല എന്നാണ് മറ്റൊരു ആരോപണം. സംഘര്‍ഷത്തിന്റെ ചിത്രം വ്യാപിക്കുന്നത് തടയാനാണ് ഈ നടപടി എന്ന് കരുതുന്നു. എന്നാല്‍ ഫേസ്ബുക്ക് കിട്ടാത്തത് സംബന്ധിച്ച് തങ്ങള്‍ക്ക് ബന്ധമില്ല എന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു.
നിക്കി ടമ്പോലിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം