ബഹ്റൈൻ പാർലമെന്റ് തിരഞ്ഞെടുപ്പ്; 107 സ്ത്രീകളടക്കം 561 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്
മനാമ: ബെഹ്റൈൻ പാർലമെന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 40 അംഗ സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 107 സ്ത്രീകൾ അടക്കം 561 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം തന്നെ 30 അംഗ മിനിസിപ്പൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കും. 2002 ലായിരുന്നു ബഹ്‌റൈനില്‍ പാര്‍ലമെന്റിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പു നടന്നത്. പിന്നീട് 2006, 2010, 2014, 2018 എന്നീ വര്‍ഷങ്ങളിലും തെരഞ്ഞെടുപ്പ് നടന്നു.

'പതിവിൽ നിന്നും വിപരീതമായി യുവാക്കളും സ്ത്രീകളും കൂടുതൽ സ്ഥാനാർത്ഥികളായെന്നത്തിയ തിരഞ്ഞെടുപ്പിനാണ് ബഹ്റൈൻ സാക്ഷ്യം വഹിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 20 വർഷമായി. പൗരന്മാർജനാധിപത്യ അവകാശങ്ങളെയും കടമകളെയും കുറിച്ച് കൂടുതൽ ബോധവാന്മാരാണ്', സിറ്റിസൺസ് ഫോർ ബഹ്റൈൻ വെബ്സൈറ്റിൻറെ സ്ഥാപക അംഗമായ മുഹമ്മദ് അൽ സെയ്ദ് പറഞ്ഞു.

വിദേശത്തെ ബഹ്‌റൈന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നിരുന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുസരിച്ച് ഒരു മണ്ഡലത്തിൽ പകുതിയിലധികം വോട്ടുകൾ നേടിയാൽ മാത്രമേ സ്ഥാനാർത്ഥി വിജയിക്കൂ. ഒരു സ്ഥാനാർത്ഥിയും പകുതിയിൽ കൂടുതൽ വോട്ടുകൾ നേടിയില്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രണ്ട് സ്ഥാനാർത്ഥികൾ നവംബർ 19 ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ നേർക്ക് നേർ പോരാടും.മേഖലയിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി പാർലമെന്റിൽ സ്ത്രീകൾക്കോ ന്യൂനപക്ഷ വിഭാഗങ്ങൾക്കോ തിരഞ്ഞെടുപ്പിൽ പ്രത്യേക സംവരണം ഇല്ല. ഇക്കുറി മത്സരിക്കുന്നവരിൽ സിറ്റിംഗ് എംപിമാരും ഉണ്ട്. പാർട്ടി ബാനറലിൽ അല്ലാതെ സ്വതന്ത്രരായാണ് പലരും മത്സരിക്കുന്നതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം മൂല്യവർധിത നികുതി (വാറ്റ്) ആണ്. കഴിഞ്ഞ വർഷമായിരുന്നു ബഹ്‌റൈനിലെ മൂല്യ വർധിത നികുതി പത്ത് ശതമാനമായി വർധിക്കാനുള്ള ബിൽ പാസാക്കിയത്. ബില്ലിനെ പിന്തുണച്ചവർക്കെതിരെ കടുത്ത അതൃപ്തികൾ നിലനിൽക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയോടൊപ്പം തന്നെ തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാണ്.
2018 ലെ തിരഞ്ഞെടുപ്പിൽ 67 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി ഇത് 63 മുതൽ 69 വരെ ആയേക്കുമെന്നാണ് ബഹ്‌റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് നടത്തിയ സർവ്വേകളിൽ പറയുന്നത്.

ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം
തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് രാജ്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വെബ്സൈറ്റുകൾ ലക്ഷ്യം വെച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹാക്ക് ചെയ്തതിന് പിന്നിൽ അൽ തൗഫാൻ എന്ന അക്കൗണ്ടാണെന്ന സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന ആവശ്യം അധികൃതർ അംഗീകരിക്കാത്തതിനാലാണ് നടപടിയെന്നാണ് അൽ -തൗഫാൻ ഗ്രൂപ്പ് പറഞ്ഞു. നിരോധിത ഷിയാ പ്രതിപക്ഷ ഗ്രൂപ്പ് നേരത്തേ തിരഞ്ഞെടുപ്പ് ബഹിഷ്കകരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.












Click it and Unblock the Notifications