ജമാഅത്തെ നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി
ധാക്ക: ബംഗ്ലാദേശിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു വധശിക്ഷ നടപ്പാക്കിയത്. 1971ലെ ബംഗ്ലാദേശ് വിമോചനകാലത്തെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചാണ് 73 കാരനായ നിസാമിയെ അന്താരാഷ്ട്ര ക്രൈസ് ട്രൈബ്യൂണല്‍ 2014ല്‍ വധ ശിക്ഷയ്ക്ക് വിധിച്ചത്.
1971ലെ യുദ്ധക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷ ലഭിക്കുന്ന ജമാഅത്തെ നേതാക്കളില്‍ ഏറ്റവും ഒടുവുലത്തെയാളാണ് മുതീഉര്‍റഹ്മാന്‍. നേരത്തെ ജമാഅത്തെ ജനറല്‍ സെക്രട്ടറി അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദുള്‍പ്പെടെയുള്ള നേതാക്കളെ ട്രൈബ്യൂണല്‍ വിധിയെ തുടര്‍ന്ന് വധിച്ചിരുന്നു.
പാകിസ്താനില്‍ നിന്നുള്ള വിമോചന യുദ്ധകാലത്ത് പാകിസ്താനുവേണ്ടി ബുദ്ധി ജീവികളെ കൊന്നൊടുക്കുകയും കൂട്ടകൊലകള്‍ക്കും കലാപങ്ങള്‍ക്കും നേതൃത്വം നല്‍കി എന്നതാണ് നിസാമിയെ വധശിക്ഷയ്ക്ക് വിധിക്കാന്‍ ഇടയാക്കിയ കേസ്. 1971ലെ യുദ്ധകാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ ആയിരുന്നു നിസാമി.
വധശിക്ഷയില്‍ ഇളവുതേടി നിസാമി നല്‍കിയ ഹര്‍ജി കഴിഞ്ഞയാഴ്ച സുപ്രീംകോടതി നിരാകരിച്ചിരുന്നു. നിസാമിക്കെതിരെ ചുമത്തിയ പതിനാറ് കുറ്റങ്ങളില്‍ എട്ടെണ്ണവും തെളിയിക്കപ്പെട്ടു. 2001-2006 കാലത്തെ സഖ്യകക്ഷി ഭരണ കാലത്ത് മന്ത്രിയായിരുന്നു നിസാമി. ധാക്കയിലെ കേന്ദ്ര ജയിലില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് ശിക്ഷ നടപ്പാക്കിയത്.
1943ല്‍ ബംഗാള്‍ പ്രസിഡന്‍സിക്കു കീഴിലുള്ള ശാന്തി ഉപാസിനയില്‍ ജനിച്ച മുതീഉര്‍റഹ്മാന്‍ 1991-96ലും 2001-06ലും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൃഷി വകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രിസ്ഥാനവും വഹിച്ചിരുന്നു. ശൈഖ് ഹസീന സര്‍ക്കാര്‍ രൂപീകരിച്ച ട്രൈബ്യൂണല്‍ ഇതിനകം 13 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. അന്താരാഷ്ട്ര സമിതികളുടെ പിന്‍ബലമില്ലാത്ത ട്രൈബ്യൂണലിനെതിരെ നേരത്തെ തന്നെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.