കൊറോണ വൈറസ്: 10 ദിവസത്തിനുള്ളിൽ ആശുപത്രി നിർമിക്കാനൊരുങ്ങി ചൈന, മരിച്ചവരുടെ എണ്ണം 26 ആയി!!
ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപകമായി പടരുന്നതോടെ പത്ത് ദിവസത്തിനുള്ളിൽ ആശുപത്രി നിർമിക്കാൻ ചൈന. കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിന് ആശുപത്രി നിർമിക്കാനുള്ള നീക്കത്തിലാണ് ചൈനയെന്ന് ചൈനീസ് സർക്കാർ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിലാണ് ആശുപത്രി നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത്. ഫെബ്രുവരി മൂന്നോടെ ഉപയോഗിക്കാവുന്ന തരത്തിലാണ് ആശുപത്രിയുടെ നിർമാണം നടത്തുന്നത്. ഇതിനകം 26 പേരാണ് ചൈനയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞിട്ടുള്ളത്. ആശുപത്രിക്കായി ജെസിബികൾ മണ്ണുനീക്കുന്നതിന്റെ ദൃശ്യങ്ങളാണ് ചൈനീസ് ഏജൻസി സിസിടിവി പുറത്തുവിട്ടിട്ടുള്ളത്.
1000 കിടക്കകൾ ഇടാവുന്നതും 25,000 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്നതുമായ ആശുപത്രിയുടെ നിർമാണമാണ് തുടങ്ങിയിട്ടുള്ളത് ചൈനീസ് വാർത്താ ഏജൻസി സിൻഹ്വ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് ബാധയോടെ രോഗികളെ ചികിത്സിക്കാനുള്ള സൌകര്യങ്ങളുടെ അഭാവത്തെ തുടർന്നാണ് പുതിയ നീക്കം. ചൈനയിൽ ഇതുവരെ 830 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. 40 സൈനിക ഡോക്ടർമാരെയെും വുഹാൻ പൾമണറി ആശുപത്രിയിലേക്ക് സഹായത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് സിസിടിവി റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ സാർസ് രോഗം പടർന്നുപിടിച്ചപ്പോഴും ഇത്തരത്തിൽ ചൈന ബൈയ്ജിങ്ങിലെ ഗ്രാമ പ്രദേശത്ത് അടിയന്തരമായി ആശുപത്രി നിർമിച്ചിരുന്നു. 349 പേരാണ് ചൈന മെയിൻ ലാൻഡിൽ സാർസ് ബാധിച്ച് മരിച്ചത്.
2002-2003 കാലഘട്ടത്തിൽ 299 പേർ ഹോങ്കോങ്ങിലും മരിച്ചിരുന്നു.












Click it and Unblock the Notifications