യുദ്ധം വേണ്ട, ഉത്തരകൊറിയൻ വിഷയത്തിൽ ചൈനയെ പിന്തുണച്ച് ദക്ഷിണകൊറിയ, ചൈനയുടെ നിലപാട് ഇങ്ങനെ...
മേഖലയിൽ ഒരു തരത്തിലുള്ള യുദ്ധം ഉണ്ടാകാൻ അനുവദിക്കുകയില്ലെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസിഡന്റ് ഷീ ചിങ് പിങ് പറഞ്ഞു.
ബെയ്ജിങ്: ഉത്തരകൊറിയൻ പ്രശ്നം പരിഹരിക്കാൻ ദക്ഷിണകൊറിയയും ചൈനയും തമ്മിൽ ധാരണയായി. ഇരു രാജ്യങ്ങളിലേയും തലവന്മാർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കുറച്ചു നാളായി കൊറിയൻ മേഖല അസ്വസ്ഥതകൾ നിറഞ്ഞതായിരുന്നു. ഈ സഹചര്യത്തിലാണ് മേഖലയിലെ പ്രശ്നം പരിഹരിക്കാൻ ചൈന മുൻകൈ എടുക്കുന്നത്.
ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം; തുറന്നടിച്ച് മുൻ മിസ് നോർത്ത് കരോലിന, യുഎസിൽ പ്രതിഷേധം
മേഖലയിൽ ഒരു തരത്തിലുള്ള യുദ്ധം ഉണ്ടാകാൻ അനുവദിക്കുകയില്ലെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസിഡന്റ് ഷീ ചിങ് പിങ് പറഞ്ഞു. കൂടാതെ ഉത്തരകൊറിയക്കും ദക്ഷിണകൊറിയക്കും തുല്യപിന്തുണയാണ് ചൈന നല്‍കുന്നതെന്നും കൂടിക്കാഴ്ചയില്‍ ചൈനീസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
യുദ്ധമുണ്ടാകാൻ അനുവദിക്കുകയില്ല
കഴിഞ്ഞ കുറച്ചു നാളുകളായി യുദ്ധസമാനമായ സാഹചര്യത്തിലാണ് കൊറിയന്‍ ഉപദ്വീപ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുണ്ടായ വാക്പോരാണ് യുദ്ധസമാനമായ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. പ്രശ്നങ്ങൾ സമാധാനപരമായി ചർച്ച ചെയ്ത് തീർക്കുകയാണ് വേണ്ടതെന്നു ചൈന അഭിപ്രായപ്പെട്ടു. കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കുക എന്ന ലക്ഷ്യമാണ് ചൈനക്കുള്ളതെന്നും ഉപദ്വീപില്‍ യുദ്ധമുണ്ടാകാന്‍ അനുവദിക്കില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് പറഞ്ഞു.
ചൈനീസ് നിലപാടിനു പൂർണ്ണ പിന്തുണ
ചൈനയുടെ നിലപാടിന് പൂർണ്ണ പിന്തുണ അറിയിച്ച് ദക്ഷിണകൊറിയയും രംഗത്തെത്തിയിട്ടുണ്ട്. സമാധാനത്തോടെ പ്രശ്നം പരിഹരിക്കാന്‍ ചൈനയോടൊപ്പം നില്‍ക്കുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായി ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.
ഉപരോധം ശക്തിപ്പെടുത്തുന്നു
ഉത്തരകൊറിയയുടെ ആണവപരീക്ഷണത്തിന് ശേഷം ഉപരോധം ശക്തിപ്പെടുത്താൻ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ തയ്യാറെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഉത്തരകൊറിയക്ക് ധനസഹായം നൽകുന്ന വ്യക്തികളേയും ഗ്രൂപ്പുകളേയും കണ്ടെത്തി തിരിച്ചടിക്കാൻ രാജ്യങ്ങൾ പദ്ധതിയിട്ടിരുന്നു. ഇതിലൂടെ ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തിനുളള ധനസഹായം ലഭിക്കുന്നത് ഇല്ലാതാക്കാൻ കഴിയുമെന്നു ദക്ഷിണ കൊറിയ അഭിപ്രായപ്പെട്ടിരുന്നു.
ഉത്തരകൊറിയയെ പ്രതിരോധത്തിലാക്കും
പുതിയ ഉപരോധ നടപടി ഉത്തരകൊറിയയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നാണ് ദക്ഷിണ കൊറിയയുടെ വാദം. ഉപരോധം വിജയിച്ചാൽ ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ പൂർണ്ണമായും നിർത്തുമെന്നും ദക്ഷിണകൊറിയ അഭിപ്രായപ്പെടുന്നു. എന്നാൽ എത് സമയം തങ്ങൾ യുദ്ധത്തിന് തയ്യാറാണെന്നാണ് ഉത്തരകൊറിയ അറിയിച്ചിരുന്നു . ഇതിനിടെയാണ് ഉത്തരകൊറിയയുമായി അടുത്ത ബന്ധമുള്ള ചൈനയും ദക്ഷിണകൊറിയയും തമ്മിൽ പുതിയ ധാരണയിലെത്തുന്നത്. ഇത് ഉത്തരകൊറിയന് ചൈന ബന്ധത്തിൽ വിള്ളലേൽക്കാൻ സാധ്യതയുണ്ട്.