അപ്പോള്‍ ചൈനയും പാകിസ്താനും ഭായി ഭായി അല്ലേ... ഭീകരതയുടെ കാര്യത്തില്‍ അതിര്‍ത്തി അടക്കും
സിൻജിയാങ് പ്രവിശ്യയിൽ പാക് അതിർത്തിയിലെ സുരക്ഷ ശക്തമാക്കാനാണ് ചൈനയുടെ തീരുമാനം
ബീജിങ്: പാകിസ്താനും ചൈനയും ഇന്ത്യക്കെതിരെയുള്ള കാര്യങ്ങളില്‍ 'ഭായി ഭായി' ആണെന്നാണ് പൊതുവേ പറയപ്പെടാറുള്ളത്. ഇന്ത്യക്ക് മേല്‍ പാകിസ്താന്‍ നടത്തുന്ന ഭീകരാക്രമണങ്ങളൊന്നും ചൈന അത്രയ്ക്ക് കാര്യമാക്കാറില്ല. അതിന്റെ പേരില്‍ ഇന്ത്യ പാകിസ്താനെ വിമര്‍ശിക്കുമ്പോള്‍ പലപ്പോളും പാകിസ്താന് ഒപ്പം നില്‍ക്കുന്നവരാണ് ചൈനക്കാര്‍.
എന്നാല്‍ പണി കിട്ടും എന്നായാല്‍ പാകിസ്താനെ വിലക്കാന്‍ ചൈനയ്ക്ക് ഒരു മടിയും ഇല്ലെന്ന് പറയേണ്ടി വരും. പാകിസ്താന് വേണ്ട സഹായങ്ങളൊക്കെ ചെയ്ത് കൊടുക്കാമെങ്കിലും അവിടെ നിന്നുള്ള തീവ്രവാദികളെ തങ്ങള്‍ക്ക് വേണ്ടെന്നാണ് ചൈനീസ് പക്ഷം.
സിന്‍ജിയാങ് പ്രവിശ്യയിലെ പാക് അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. തീവ്രവാദികള്‍ നുഴഞ്ഞ് കയറുന്നത് തടയുന്നതിനാണിത്.
കാര്യങ്ങള്‍ അത്ര സുഖത്തിലല്ല
പാകിസ്താനും ചൈനയും തമ്മില്‍ നല്ല ബന്ധത്തിലാണെങ്കിലും തീവ്രവാദത്തിന്റെ കാര്യത്തില്‍ അത്ര സുഖത്തിലല്ല. പ്രത്യേകിച്ച് തീവ്രവാദം തങ്ങളുടെ നാട്ടിലേക്ക് കടക്കുമ്പോള്‍.
പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും
പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും പരിശീലനം നേടിയതിന് ശേഷം ഇസ്ലാമിക തീവ്രവാദികള്‍ ചൈനയിലേക്ക് കടക്കുന്നുണ്ടെന്നാണ് ആരോപണം. സമീപ കാലത്ത് നടന്ന ചില തീവ്രവാദ ആക്രമണങ്ങളും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
മൂന്ന് തീവ്രവാദികളെ കൊന്നു
ഡിസംബര്‍ 28 ന് സിന്‍ജിയാങ് പ്രവിശ്യയില്‍ തീവ്രവാദ ആക്രമണം ഉണ്ടായിരുന്നു. അന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.
അധികം കളിച്ചാല്‍ പണികിട്ടും
പാക് അധികൃതര്‍ക്ക് സ്വാധീനമുള്ള തീവ്രവാദികളല്ല ചൈനയെ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന് തന്നെ തലവേദനയായ താലിബാന്‍ സംഘങ്ങളാണ്. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍ ശക്തമായ നടപടിയുണ്ടായേക്കും എന്ന സൂചന തന്നെയാണ് ചൈന നല്‍കുന്നത്.
സിന്‍ജിയാങ് ആണ് ഏറ്റവും പ്രശ്‌നം
ചൈനയില്‍ ഏറ്റവും അധികം താവ്രവാദ ഭീഷണി നേരിടുന്ന പ്രവിശ്യയാണ് ചിന്‍ജിയാങ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണിത്.