Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ ഏകാധിപത്യം; ഷി ജിന്‍പിങ് ഇനി മരണം വരെ പ്രസിഡന്റ്... പുറത്തൊരുങ്ങുന്നത് വന്‍ കലാപം?

ബീജിങ്: കമ്യൂണിസ്റ്റ് ചൈന എന്ന വിളിപ്പേരുണ്ടെങ്കിലും, ചൈനയില്‍ മുതലാളിത്തമാണ് ഇപ്പോള്‍ നടമാടുന്നത് എന്ന ആക്ഷേപം കുറേ കാലമായി ഉയരുന്നതാണ്. ഇപ്പോഴിതാ, അതോടൊപ്പം ഏകാധിപത്യവും വന്നുചേര്‍ന്നിരിക്കുന്നു.

പ്രസിഡന്റ് ഷി ജിന്‍പിങിന് അനിശ്ചകാലത്തോളം ആ സ്ഥാനം വഹിക്കാവുന്ന ഭരണഘടന ഭേദഗതിയാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ചൈനീസ് പാര്‍ലമെന്റ് ഭരണഘടന ഭേദഗതി അംഗീകരിച്ചു.

സാധാരണ ഗതിയില്‍ അഞ്ച് വര്‍ഷം ആണ് പ്രസിഡന്റിന്റെ കാലാവധി. തുടര്‍ച്ചയായി രണ്ട് ടേമില്‍ കൂടുതല്‍ ഒരാള്‍ക്ക് പ്രസിഡന്റ് പദവിയില്‍ ഇരിക്കാനും സാധിക്കില്ലായിരുന്നു. എന്നാല്‍ പുതിയ ഭേദഗതിയോടെ ആ നിയന്ത്രണം ഇല്ലാതായി. ചൈന ഒരു സമ്പൂര്‍ണ ഏകാധിപത്യ രാജ്യമായി മാറി എന്നും വേണമെങ്കില്‍ വിലയിരുത്താം. പക്ഷേ, രാജ്യത്തിന് പുറത്ത് നിന്ന് വലിയൊരു കലാപത്തിന് വഴിയൊരുങ്ങുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്

നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്

എന്‍പിസി എന്ന നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ആണ് ഭരണഘടന ഭേദഗതിക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്. പാര്‍ലമെന്റിന് സമാനമാണ് ഈ സമിതി. ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടന്ന വോട്ടെടുപ്പില്‍ ഏതാണ്ട് മൂവായിരത്തോളം പ്രതിനിധികള്‍ ആയിരുന്നു പങ്കെടുത്തത് . വന്‍ ഭൂരിപക്ഷത്തോടെ തന്നെയാണ് ഭരണഘടന ഭേഗതതി വോട്ടിനിട്ട് പാസാക്കിയിരിക്കുന്നത്. ചൈനയുടെ ഇനിയുള്ള മുന്നോട്ട് പോക്കില്‍ ഏറെ നിര്‍ണായകം ആയിരിക്കും ഈ തീരുമാനം . ഏറെ ആശങ്കയോടെയാണ് ലോക രാജ്യങ്ങളും ഈ നീക്കത്തെ നിരീക്ഷിക്കുന്നത് .

ഞെട്ടിപ്പിച്ച 'പ്രതിഷേധം'

ഞെട്ടിപ്പിച്ച 'പ്രതിഷേധം'

പണ്ടുമുതലേ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഏകാധിപത്യം നിലനില്‍ക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ചെയര്‍മാന്‍ മാവോയുടെ കാലം മുതലേ അങ്ങനെ ആക്ഷേപം ഉണ്ട്. എന്നാല്‍ ഇത്തവണ ഭരണഘടന ഭേദഗതിക്ക് ചെറിയൊരു എതിര്‍പ്പുണ്ടായിരുന്നു. ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്തത് രണ്ടേരണ്ട് പേര്‍.... മൂന്ന് പേര്‍ വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു. 2,964 ബാലറ്റുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആയിരുന്നു ഭേദഗതിക്ക് ആവശ്യമായിരുന്നത് . എന്നാല്‍ മൃഗീയ ഭൂരുപക്ഷത്തില്‍ തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു . എങ്കിലും, രണ്ട് വോട്ടിന്റെ എതിര്‍പ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഇപ്പോള്‍ .

മാവോയ്ക്ക് ശേഷം

മാവോയ്ക്ക് ശേഷം

മാവോ സേതുങിന് ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ പ്രസിഡന്റ് എന്നാണ് ഷി ജിന്‍പിങ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രസിഡന്റ് പദവിക്ക് കാലപരിധി ഒഴിവാക്കുന്ന തീരുമാനം പാര്‍ട്ടിയുടേയും ജനങ്ങളുടേയും പൊതു വികാരം ആണ് എന്നായിരുന്നു നേരത്തെ ഷി ജിന്‍പിങ് പ്രതികരിച്ചിരുന്നത്. എന്നാല്‍ രാജ്യത്തിന്റെ പലയിടങ്ങളിലും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യ പ്രതികരണത്തിന് പലരും മുതിരാത്തത് ഭയം കൊണ്ടാണെന്നത് വേറെ കാര്യം.

സ്വയം കുഴിച്ച കുഴി?

സ്വയം കുഴിച്ച കുഴി?

ഷി ജിന്‍പിങിന്റെ നീക്കത്തിനെതിരെ അതി ശക്തമായി പ്രതികരിച്ച ഒരാള്‍ ഉണ്ട്. ചൈന യൂത്ത് ന്യൂസ് ഡെയ്‌ലി എന്ന പത്രത്തിന്റെ മുന്‍ എഡിറ്റര്‍ ലീ ഡാറ്റോങ് ആയിരുന്നു അത്. സ്വയം വലിയൊരു കുഴികുഴിച്ചിരിക്കുകയാണ് ഷി ജിന്‍പിങ് ചെയ്തിരിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഷി ജിന്‍പിങിനെ തന്നെ ഈ തീരുമാനം അധികം വിദൂരമല്ലാത്ത ഭാവിയില്‍ അസ്ഥിരപ്പെടുത്തും എന്നും ഇദ്ദേഹം വിലയിരുത്തുന്നുണ്ട്. രാജ്യത്തലവന്റെ ടേം നിയന്ത്രണം ആയിരുന്നു രാജ്യത്തെ രാഷ്ട്രീയ ശക്തിയുടെ വിജയം. അതില്ലാതാകുന്നതോടെ പ്രശ്‌നങ്ങള്‍ ഗുരുതരമാകും എന്നും ഇദ്ദേഹം വിലയിരുത്തുന്നുണ്ട്.

പ്രസിഡന്റ് മാത്രമല്ല

പ്രസിഡന്റ് മാത്രമല്ല

ഭരണഘടന ഭേദഗതിയില്‍ പ്രസിഡന്റിന്റെ കാലവാധി മാത്രമല്ല എടുത്ത് കളഞ്ഞിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈസ് പ്രസിഡന്റ് പദവിയും ഇതുപോലെ തന്നെ ആകും. ഇതോടെ ഷി ജിന്‍പിങിന്റെ ഏറ്റവും വിശ്വസ്തന്‍ ഈ പദവിയിലേക്ക് വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഴിമതി വിരുദ്ധ സമിതി തലവന്‍ ആയിരുന്ന വാങ് ക്വിഷാന്‍ ആയിരിക്കും ഈ പദവിയിലേക്ക് എത്തുക എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇതോടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അധികാര കേന്ദ്രീകരണം പൂര്‍ത്തിയാകും. ഒരുപക്ഷേ, സമീപ ഭാവിയില്‍ തന്നെ രാജ്യം ഒരു ആഭ്യന്തര കലാപത്തിന് സാക്ഷിയായേക്കും എന്നും ചില നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

എല്ലാത്തിന്റേയും തലവന്‍

എല്ലാത്തിന്റേയും തലവന്‍

നിലവില്‍ ചൈനീസ് പ്രസിഡന്റ് മാത്രമല്ല ഷി ജിന്‍പിങ്. പാര്‍ട്ടിയുടെ തലവനും അദ്ദേഹം തന്നെ. മാത്രമല്ല, സര്‍വ്വ സൈന്യാധിപനും ഷി ജിന്‍പിങ് തന്നെ. പ്രസിഡന്റ് പദവിയില്‍ മരണം വരെ തുടരാവുന്ന സാഹചര്യത്തില്‍ മറ്റ് പദവികളും ഷി ജിന്‍പിങിന്റെ കൈയ്യില്‍ തന്നെ ആയിരിക്കും. മാവോയ്ക്ക് ശേഷം ചൈനയിലെ സര്‍വ്വാധികാരിയായി ഷി ജിന്‍പിങ് മാറുന്ന കാഴ്ചയാണ് ഇത്. എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ അടുത്തകാലത്തൊന്നും പാര്‍ട്ടിയിലും സര്‍ക്കാരിലും ഉയരില്ലെന്നും ഉറപ്പായിക്കഴിഞ്ഞു. മാവോയുടെ തലത്തിലേക്ക് ഷി ജിന്‍പിങിനെ ഉയര്‍ത്താനുള്ള നീക്കങ്ങള്‍ നേരത്തേ തന്നെ തുടങ്ങിയിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

കലാപം ഒരുങ്ങുന്നത്

കലാപം ഒരുങ്ങുന്നത്

ചൈനയില്‍ അടുത്ത കാലത്തൊന്നും വലിയ തോതില്‍ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ നടന്നിട്ടില്ല. ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തി ഇല്ലായ്മ ചെയ്തിട്ട് ഏതാണ്ട് 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ഇനിയും ചൈനയില്‍ ഉയരാന്‍ പോകുന്നത് വിദ്യാര്‍ത്ഥി പ്രക്ഷോഭം തന്നെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിന്റെ തുടക്കം ഒരുപക്ഷേ ചൈനയില്‍ നിന്ന് ആയിക്കൊള്ളണം എന്നും ഇല്ല . തുടര്‍ച്ചയായ ഏകാധിപത്യഭരണം സൃഷ്ടിക്കുന്ന മുറുമുറുപ്പിനേക്കാള്‍ ശക്തമാകും പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടലുകള്‍ എന്നും നിരീക്ഷിക്കപ്പെടുന്നുണ്ട് .

അമേരിക്കയില്‍ തുടക്കം?

അമേരിക്കയില്‍ തുടക്കം?

അമേരിക്കയാണ് ഏറ്റവും അധികം ചൈനീസ് വിദ്യാര്‍ത്ഥികളുള്ള രാജ്യങ്ങളില്‍ ഒന്ന്. അവിടെ ചൈനീസ് കമ്യണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥി ഗ്രൂപ്പുകളും സജീവമാണ്. എന്നാല്‍ പ്രസിഡന്റിന്റെ കാലാവധി എടുത്തുകളയാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ പല കോളേജുകളിലും ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഇത് തികച്ചും സാധാരണം എന്ന് പറഞ്ഞ് ഒഴിയാന്‍ ചൈനക്ക് പോലും കഴിയില്ല. കാരണം കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ടാണ് ഇത്തരം വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ തന്നെ രൂപം കൊണ്ടിട്ടുള്ളത്.

അമേരിക്ക ഞെട്ടും?

അമേരിക്ക ഞെട്ടും?

ചൈനയില്‍ ഏകാധിപത്യം വരുന്നു എന്നത് അമേരിക്കയെ സംബന്ധിച്ചും വെല്ലുവിളിയാണ്. നിലവില്‍ ലോകവിപണി കൈയ്യടക്കിക്കൊണ്ടിരിക്കുകയാണ് ചൈന. ആഗോള തലത്തില്‍ ഒന്നാമത് എത്താനുള്ള പോരാട്ടത്തിലാണ് അവര്‍. അമേരിക്കന്‍ അപ്രമാദിത്തം അവസാനിപ്പിക്കുക എന്നത് ചൈനയുടെ പ്രഖ്യാപിത നയവും ആണ്. ഏകാധിപത്യം കൂടി വരുന്നതോടെ അമേരിക്കന്‍ ഇടപെടലിന്റെ സാധ്യതള്‍ എല്ലാം അവസാനിപ്പിക്കുകയാണ് ചൈന ചെയ്യുന്നത്. ദക്ഷിണ ചൈന കടല്‍ സംബന്ധിച്ച വിവാദങ്ങളിലും ഇനി ചൈനീസ് നിലപാട് ശക്തമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+