ഇനി 'ചിപ്പ് യുദ്ധമോ?': യുഎസ് നീക്കത്തിന് ചൈനീസ് മറുപടി: നിർമ്മാണ വസ്തുക്കള്‍ക്ക് പുതിയ നിയന്ത്രണം
ബീജിങ്: സെമികണ്‍ഡക്ടർ (ചിപ്പ്) നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ചൈന. ചിപ്പ് വ്യവസായത്തിൽ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഗാലിയം, ജെർമേനിയം തുടങ്ങിയ ലോഹങ്ങളുടെ കയറ്റുമതിയില്‍ അടുത്ത മാസം മുതല്‍ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങളെന്നും ചൈന വ്യക്തമാക്കുന്നു.
ചൈനയിലേക്കുള്ള ഹൈടെക് മൈക്രോചിപ്പുകൾ കയറ്റുമതി ചെയ്യുന്നതില്‍ അമേരിക്ക അടുത്തിടെ ചില പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ചിപ്പ് നിർമ്മാണ സാമഗ്രികളുടെ കയറ്റുമതിയില്‍ ചൈന പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ചിപ്പ് മേക്കിംഗ് ഉപകരണങ്ങളുടെ വിൽപ്പന കൂടുതൽ നിയന്ത്രിച്ചുകൊണ്ട് ചൈനയിലെ ചിപ്പ് നിർമ്മാതാക്കൾക്ക് തിരിച്ചടി നല്‍കാന്‍ അമേരിക്കയും നെതർലാൻഡും ജപ്പാനും നേരത്തെ തീരുമാനിച്ചിരുന്നു. ചൈനയുടെ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന് തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് മൂന്ന് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന ചൈനയുടെ നിയന്ത്രണങ്ങൾ ഗാലിയവുമായി ബന്ധപ്പെട്ട എട്ട് ഉൽപ്പന്നങ്ങൾക്ക് ബാധകമാകും. ഗാലിയം ആന്റിമോനൈഡ്, ഗാലിയം ആർസെനൈഡ്, ഗാലിയം മെറ്റൽ, ഗാലിയം നൈട്രൈഡ്, ഗാലിയം ഓക്സൈഡ്, ഗാലിയം ഫോസ്ഫൈഡ്, ഗാലിയം സെലിനൈഡ്, ഇൻഡിയം ഗാലിയം ആർസെനൈഡ് എന്നീ ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും നിയന്ത്രണം.
ജെർമേനിയം ഡയോക്സൈഡ്, ജെർമേനിയം എപ്പിടാക്സിയൽ ഗ്രോത്ത് സബ്‌സ്‌ട്രേറ്റ്, ജെർമേനിയം ഇൻഗോട്ട്, ജെർമേനിയം മെറ്റൽ, ജെർമേനിയം ടെട്രാക്ലോറൈഡ്, സിങ്ക് ജെർമേനിയം ഫോസ്‌ഫൈഡ് എന്നീ ആറ് ജെർമേനിയം ഉൽപ്പന്നങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം കയറ്റുമതി ലൈസൻസുകൾ ലഭിക്കുന്നതിന് കൂടുതല്‍ ശക്തമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്നാണ് ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്
അനുമതിയില്ലാതെ ഈ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവരും അനുവദനീയമായ അളവിൽ കൂടുതൽ കയറ്റുമതി ചെയ്യുന്നവരും ശിക്ഷാ നടപടികള്‍ക്ക് വിധേയമാകുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിക്കുന്നുണ്ട്. അതേസമയം, സെമികണ്ടക്ടര്‍ കയറ്റുമതിയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ജപ്പാനോട് ചൈന നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജപ്പാന്റെ തീരുമാനം അന്താരാഷ്ട്ര വാണിജ്യ വ്യാപാര നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു ചൈനീസ് വാണിജ്യ മന്ത്രി വാങ് വെന്റാവോ മെയ് മാസം അവസാനം വ്യക്തമാക്കിയത്.
അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ക്ക് സമാനമായി ജനുവരിയിലായിരുന്നു ജപ്പാനും നെതര്‍ലണ്ട്‌സും ചൈനയിലേക്കുള്ള ചില ചിപ്പ് നിര്‍മാണ സാമഗ്രികളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. 23 തരം സെമികണ്ടക്ടര്‍ നിര്‍മാണ ഉപകരണങ്ങള്‍ക്കാണ് ജപ്പാന്‍ നിയന്ത്രണം ഏർപ്പെടുത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളിലും ആണവായുധ സംവിധാനങ്ങളിലും ഉപയോഗിക്കാനാവുന്ന സൂപ്പര്‍ കംപ്യൂട്ടറുകളുടെ നിര്‍മാണ ജോലികളില്‍ നിന്ന് ചൈനയെ നിയന്ത്രിക്കുകയെന്ന ലക്ഷ്യമാണ് അമേരിക്കയുടെ നിയന്ത്രണങ്ങള്‍ക്ക് പിന്നില്‍ പ്രധാനമായും ഉള്ളത്.












Click it and Unblock the Notifications