വൺ റോഡ്,വൺ ബെൽറ്റ് പദ്ധതി:ഇന്ത്യയുടെ എതിർപ്പ് ചൈനയുടെ പ്രത്യേക ശ്രദ്ധ ലഭിക്കാൻ!ചൈനീസ് മാധ്യമങ്ങൾ!!
ബെയ്ജിംഗ്: വണ്‍ റോഡ്, വൺ ബെൽറ്റ് പദ്ധതിയോട് ഇന്ത്യ എതിർപ്പ് കാണിക്കുന്നതിനെതിരെ ചൈനീസ് മാധ്യമങ്ങള്‍. വൺ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തില്‍ ഇന്ത്യ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും ഇത് ചൈനയുടെ മേൽ സമ്മർദ്ദം ചെലുത്തി പ്രത്യേക ശ്രദ്ധ നേടുന്നതിനാണ് എന്നുമാണ് ചൈനീസ് മാധ്യമങ്ങളുടെ ആരോപണം. ചൊവ്വാഴ്ചയാണ് മാധ്യമങ്ങൾ ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.
ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനായി ചൈന ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകുമെന്നും ഇന്ത്യ കണക്കകൂട്ടുന്നുവെന്നും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു.

ഇന്ത്യയില്ലെങ്കിൽ എന്തുസംഭവിക്കും
ബെൽറ്റ് ആൻഡ് റോഡ് ഫോറത്തില്‍ ഇന്ത്യ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും ഇത് ചൈനയുടെ മേൽ സമ്മർദ്ദം ചെലുത്തി പ്രത്യേക ശ്രദ്ധ നേടുന്നതിനാണ് എന്നും ആരോപിക്കുന്ന ചൈനീസ് മാധ്യമങ്ങൾ ഫോറത്തിൽ ഇന്ത്യയുടെ അഭാവം ചൈനയുടെ ഫോറത്തെ തെല്ലും ബാധിക്കില്ലെന്നും അവകാശപ്പെടുന്നു. ഇത് ലോകത്തെ വളർച്ചയിലും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സൃഷ്ടിക്കില്ലെന്നും മാധ്യമങ്ങൾ പറയുന്നു.

പരമാധികാരം സംരക്ഷിക്കണം
50 ബില്യൺ ഡോളർ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴി ഉയർന്നുന്ന പരമാധികാര പ്രശ്നങ്ങളെ തുടർന്നാണ് ഇന്ത്യ ഞായർ തിങ്കള്‍ ചൊവ്വ ദിനങ്ങളിലായി ചൈനയിൽ നടന്ന ചൈനീസ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നത്.

എതിർപ്പ് സാമ്പത്തിക ഇടനാഴിയോട്
ചൈന-പാക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്ക്ക് എതിര്‍പ്പുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്‍റെ പരമാധികാരം അടിയറവ് വെച്ചുകൊണ്ടുള്ള പദ്ധതികൾക്ക് ഒന്നും തന്നെ ഇന്ത്യ അനുമതി നൽകില്ലെന്നും വാർത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

പദ്ധതി പ്രഖ്യാപനം 2013ൽ
2013ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങാണ് വൺ ബെല്‍റ്റ്, വൺ റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്. പൗരാണിക പാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയും മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍, രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നീ രാഷ്ട്രങ്ങളിൽ റെയിൽലേ ലൈൻ, ഊർജ്ജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഇതിന് പുറമേ പ്രകൃതിവാതക പൈപ്പ്ലൈൻ, എണ്ണ പൈപ്പ്ലൈൻ, റെയിൽപാത, ചൈനീസ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നു.

ചൈനയുടേത് വിപുല പദ്ധതികൾ
പാകിസ്താനുമായി സഹകരിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്ക് പുറമേ ഏഷ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിഗണനയിലുണ്ട്. തുറമുഖങ്ങൾ, റെയിൽവേ ലൈനുകൾ, വൈദ്യുതി ലൈനുകൾ എന്നിവ നിർമിക്കുന്നതും പരിഗണനയിലുണ്ട്.

ചൈനയിൽ നിന്ന് പഠിയ്ക്കണം
എല്ലാക്കാര്യത്തിലും രണ്ട് വലിയ രാജ്യങ്ങള്‍ തമ്മിൽ കരാറിൽ ഏർപ്പെടാനാവില്ലെന്നും അമേരിക്കയും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ നിന്ന് ഈ വ്യത്യാസം വ്യക്തമാണെന്നും പറയുന്നു. എന്നാല്‍ ചൈനയും അമേരിക്കയും തമ്മിലുള്ള ഉഭയക്ഷി ബന്ധം ശരിയായ രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും ഇന്ത്യ ഇത് കണ്ട് പഠിക്കണമെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദങ്ങൾ.

ലോക രാജ്യങ്ങള്‍ ചൈനയ്ക്കൊപ്പം
അമേരിക്ക, റഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ 20 രാജ്യങ്ങളാണ്
ഞായർ, തിങ്കൾ ദിവസങ്ങളിൽ ചൈനയിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുത്തത്. അന്താരാഷട്ര സമൂഹം മികച്ച സമീപനം പ്രകടിപ്പിട്ട പദ്ധതിയിലാണ് ഇന്ത്യ വിമുഖത കാണിച്ചതെന്നുമാണ് ചൈനീസ് മാധ്യമങ്ങളുടെ ആരോപണം.

പ്രതിനിധികളെ അയച്ചില്ല
ഇന്ത്യയെ പരമാധികാരത്തെ മാനിക്കാത്ത ഒരു പദ്ധതിയെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ ഒരു ഔദ്യോഗിക പ്രതിനിധിയെ പോലും ചൈനീസ് ഉച്ചകോടിയ്ക്ക് അയച്ചിരുന്നില്ല. പദ്ധതിയെ ഉൾക്കൊള്ളാനാവില്ലെന്നും രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്നതാണ് ചൈനയുടെ പദ്ധതികളെന്നും ഇന്ത്യ ആരോപിച്ചിരുന്നു. ചൈനീസ് പദ്ധതിയ്ക്കെതിരെ എതിർപ്പുമായി രംഗത്തെത്തിയിട്ടുള്ള ഏകരാജ്യം ഇന്ത്യയാണ്.












Click it and Unblock the Notifications