മരണത്തിൽ വിറങ്ങലിച്ച് ഇറ്റലി!കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ!! സംസ്കരിക്കാൻ ഇടമില്ലാതെ ശ്മശാനങ്ങൾ
റോം; ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞിരിക്കുകയാണ്. ഇതിനോടകം 2,52000 ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണനിരക്കിൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇറ്റലി. കൊറോണ പൊട്ടിപുറപ്പെട്ട ചൈനയെ മറികടന്ന് ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും ദിനം പ്രതി കുത്തന ഉയരുകയാണ്. ഇന്ന് മാത്രം 5986 പേർക്കാണ് രോഗം സ്ഥിരികരിച്ചിരിക്കുന്നത്. രാജ്യത്ത് 4000 പേർ വൈറസ് ബാധയെ തുടർന്ന് ഇതിനോടകം മരിച്ചു. ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്.
മരണ സംഖ്യ ഉയർന്നതോടെ വീടുകളിലെ മൃതദേഹങ്ങൾ നീക്കാൻ സർക്കാർ സൈന്യത്തിന്റെ സഹായം തേടിയിരിക്കുകയാണ്. ലൊംബാർഡിയിലെ നോർത്ത് റീജിയനിൽ നിന്നും ഇത്തരത്തിൽ സൈന്യം മൃതദേഹങ്ങൾ നീക്കം ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇനിയും മരണ സംഖ്യ ഉയർന്നാൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിന് കൂട്ട ശവക്കുഴികൾ എടുക്കാൻ സ്ഥലം കണ്ടെത്തേണ്ടി വരുമെന്ന് ബെർഗാമാസ്കയിലെ ഫ്യൂണറൽ ഹോണേഴ്സ് ഏജൻസി അസോസിയേഷൻ തൊഴിലാളിയായ കാർലോ റോസിനി അൽ ജസീറയോട് പ്രതികരിച്ചു.

കണക്കിൽ ഇടംനേടാത്ത 'മരണങ്ങൾ'
യൂറോപ്പിലെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമാണ് ഇറ്റലി. ഇപ്പോൾ 47,000 ത്തിലധികം പേർക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. അതേസമയം രോഗം ബാധിച്ചവരുടേയും മരിച്ചവരുടേയും എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ട്. കൊറൊണ ബധിച്ച് നിരവധി പേരാണ് മരിച്ചത്. എന്നാൽ പലരും വീടുകളിൽ നിന്നാണ് മരണപ്പെട്ടത് കൊണ്ട് തന്നെ ഈ കണക്കുകൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ബെർഗാമോ മേയർ ഗിയോർഗി ഗോറിയെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ
ബെർഗാമിൽ മാർച്ച് 15 ന് ഇടയിൽ 164 പേർ മരിച്ചിട്ടുണ്ട്. എന്നാൽ 31 എണ്ണം മാത്രമാണ് ഇതിൽ കൊറോണ കാരണമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്, ഗിയോർഗി പറഞ്ഞു. അതിനിടെ ആഗോള മനസാക്ഷിയെ വിറങ്ങലിപ്പിച്ച് സെമിത്തേരിയിൽ സംസ്കരിക്കാനായി കാത്ത് കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുംപുറത്തുവന്നിട്ടുണ്ട്.

മൃതദേഹം നീക്കാൻ സൈന്യം
മതപരമായ ചടങ്ങുകൾ അനുസരിച്ചുള്ള സംസ്കാരം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരുടേയും ബന്ധുക്കൾ. എന്നാൽ ഇതിൽ പകുതിയിൽ അധികവും കൂട്ടത്തോടെ അടക്കം ചെയ്യുകയാണ്. ശ്മശാനം 24 മണിക്കൂർ പ്രവർത്തിച്ചാൽ പോലും പ്രതിദിനം 40 ൽ കൂടുതൽ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു.
മാർച്ച് 19 ന് മാത്രം ഇറ്റലിയിലെ ബെർഗാമിൽ നിന്ന് 30 മിലിറ്ററി ട്രക്കുകൾ ആണ് രോഗികളുടെ മൃതദേഹവും കൊണ്ട് ഹൈവേ വഴി കടന്ന് പോയത്.

മതപരമായ ചടങ്ങില്ലാതെ
ഇതുപോലൊരു മഹാമാരി തങ്ങളുടെ ജീവിതകാലത്തിനിടെ നേരിടേണ്ടി വന്നിട്ടില്ലെന്ന് ബെർഗാമോയിലെ ശ്മശാനത്തിലെ ജീവനക്കാരനായ റോസിനിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. മാർച്ച് മാസം ഇതുവരെ 95 പേരെ അടക്കം ചെയ്തതായി റോസിനി പറഞ്ഞു. മതപരമായ യാതൊരു ചടങ്ങും ഇല്ലാതെയാണ് ഇവരെ സംസ്കരിച്ചതെന്നും റോസിനി പറഞ്ഞു.

കാത്തിരിക്കേണ്ടി വരും
രോഗബാധിതനായ ഒരാൾ ആശുപത്രിയിൽ മരിക്കുമ്പോൾ അവിടെ വെച്ച് തന്നെ മൃതദേഹം ശവപ്പെട്ടിക്കുള്ളിൽ നേരിട്ട് അടച്ച് ശ്മശാനത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. രോഗിയുടെ കുടുംബാംഗങ്ങൾ നിരീക്ഷത്തിൽ അല്ലെങ്കിൽ എല്ലാ മുൻകരുതലുകളുമായി അവർക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാം. ഇല്ലേങ്കിൽ ഉറ്റവർക്ക് അന്ത്യോപചാരം അർപ്പിക്കാൻ അവർ ഈ മഹാമാരി ഒടുങ്ങും വരെ കാത്തിരിക്കേണ്ടി വരും, റോസിനി പറഞ്ഞു.

പ്രായമായവരിൽ
ഇറ്റലിയിൽ പ്രായമായവരിലാണ് കൊറോണ രോഗം ഏറ്റവും ഗുരുതരമായത്. ഇറ്റാലിയൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട് കണക്കുകൾ പ്രകാരം 86 ശതമാനം പേരും 70 വയസിന് മുകളിൽ പ്രായമുള്ളവരാണ്. രോഗികളെ പലപ്പോഴും ബന്ധുക്കൾ സന്ദർശിക്കാൻ തയ്യാറാവുന്നില്ല. പ്രായമായവരെ മരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
Recommended Video

നീട്ടിയേക്കും
ഇറ്റലിയിൽ സ്ഥിതി നിയന്ത്രണാതീതമായതിനാൽ ഏപ്രിൽ മൂന്ന് വരെ സമ്പൂർണ വീട്ടുതടങ്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. തത്സ്ഥിതി തുടർന്നാൽ വിലക്ക് ഇനിയും നീട്ടാൻ ഉണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല.












Click it and Unblock the Notifications