അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചത് 11 ഇന്ത്യക്കാർ: 16 പേർക്ക് കൂടി രോഗം, മരിച്ചത് 14,600 പേർ!!
വാഷിംഗ്ടൺ: അമേരിക്കയിൽ 11 ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചു. 14,600 പേർ കൊറോണ ബാധിച്ച് മരിച്ച അമേരിക്കയിൽ 16 ഇന്ത്യക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ച ഇന്ത്യക്കാരെല്ലാം പുരുഷന്മാരാണ്. ഇവരിൽ പത്തുപേർ ന്യൂയോർക്കിലും നാല് പേർ ന്യൂജഴ്സിയിലുമാണ് മരിച്ചത്. മരിച്ചവരിൽ നാല് പേർ ന്യൂയോർക്ക് സിറ്റിയിൽ ടാക്സി ഡ്രൈവർമാരാണ്.
ആഗോള തലത്തിൽ 1,518,719 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 88,502 പേർ രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. നിലവിൽ അമേരിക്കയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 4, 34,114 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 14, 800 പേർ അമേരിക്കയിൽ ഇതിനകം മരിക്കുകയും ചെയ്തിട്ടുണ്ട്. സ്പെയിനാണ് ആൾനാശത്തിൽ തൊട്ടുപിന്നിലുള്ളത്. 1,48,220 പേർക്ക് രോഗം ബാധിച്ച രാജ്യത്ത് 14, 792 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. 1,39,422 പേർക്ക് രോഗം ബാധിച്ച ഇറ്റലിയാണ് മൂന്നാമതുള്ളത്. 17,669 പേരാണ് ഇറ്റലിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്.

പ്രഭവ കേന്ദ്രം ന്യൂയോർക്ക് സിറ്റി
1,38,000 കേസുകൾ റിപ്പോർട്ട് ചെയ്ത ന്യൂയോർക്ക് സിറ്റിയാണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം. 600 പേരാണ് ന്യൂയോർക്കിൽ മാത്രമായി രോഗം ബാധയെത്തുടർന്ന് മരിച്ചത്. 1500 പേരാണ് ന്യൂ ജഴ്സിയിൽ മരിച്ചത്. 48000 പേർക്ക് ഇവിടെ കൊറോണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഫ്ലോറിഡയിലും കൊറോണ ബാധിച്ച് ഒരു ഇന്ത്യൻ വംശജൻ മരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കാലിഫോർണിയ, ടെക്സാസ് എന്നീ സംസ്ഥാനങ്ങളിലെ ഇന്ത്യൻ വംശജരുടെ പൌരത്വവും അധികൃതർ പരിശോധിച്ച് വരികയാണ്.

16 പേർക്ക് രോഗം സ്ഥിരീകരിച്ചു
നാല് സ്ത്രീകളുൾപ്പെടെ 16 ഇന്ത്യക്കാർക്കാണ് കഴിഞ്ഞ ദിവസം അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെല്ലാം സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്. ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് ഇവരിൽ എട്ട് പേർ ന്യൂയോർക്കിൽ നിന്നുള്ളവരാണ്. മൂന്ന് പേർ ന്യൂ ജഴ്സി, ബാക്കിയുള്ളവർ, ടെക്സാസ്, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവർ.

സഹായമെത്തിക്കാൻ ശ്രമം
കൊറോണ വൈറസ് ബാധയേറ്റ ഇന്ത്യക്കാർക്ക് സഹായമെത്തിക്കുന്നതിനായി ഇന്ത്യൻ എംബസിയും യുഎസ് എമ്പാടുമുള്ള ഇന്ത്യൻ കോൺസുലേറ്റുകളും ഒരുമിച്ച് പ്രവർത്തിച്ച് വരികയാണ്. എന്നാൽ കർശന ഗതാഗത നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ യുഎസിൽ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ അന്ത്യ കർമങ്ങൾ പ്രാദേശിക അധികൃതർ തന്നെയാണ് നിർവഹിക്കുന്നത്. ഇവരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്ക് പോലും അധികൃതർ അനുമതി നൽകാത്ത സാഹചര്യമാണ് അമേരിക്കയിൽ നിലവിലുള്ളത്.

ഇറ്റലിയ്ക്ക് തൊട്ടുപിന്നിൽ
കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള ആൾനാശത്തിൽ ഇറ്റലിയ്ക്ക് തൊട്ടുപിന്നിലാണ് അമേരിക്കയുടെ സ്ഥാനം. 14,600 പേരാണ് രാജ്യത്ത് വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞിട്ടുള്ളത്. 17,669 ആണ് ഇറ്റലിയി മരിച്ചവരുടെ എണ്ണം. 14, 555 പേർ സ്പെയിനിലും കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണം വർധിക്കുമെന്ന് യുഎസ് അധികൃതർ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 1,900 പേരാണ് രാജ്യത്ത് മരിച്ചതെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട്.

കർശന നിയന്ത്രണങ്ങൾ
ചെറിയ തോതിൽ കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതോടെ മാർച്ച് ഒമ്പതിനാണ് ഇറ്റലി ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സ്പെയിൻ മാർച്ച് 14നും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു. അവശ്യ സേവന രംഗത്ത് ജോലി ചെയ്യുന്നവർ ഒഴികെ എല്ലാവരും വീടുകളിൽ തുടരാനുള്ള നിർദേശമാണ് മാർച്ച് 20ന് അമേരിക്ക ജനങ്ങൾക്ക് നൽകിയത്. 94 ശതമാനത്തോളം അമേരിക്കാരും ഇതേ ഉത്തരവാണ് പിന്തുടരുന്നത്.












Click it and Unblock the Notifications