യാത്രക്കാർക്കായി എമിറേറ്റ്സിന്റെ റാപ്പിഡ് ടെസ്റ്റ്: പരിശോധന നടപ്പിലാക്കുന്ന ആദ്യ വിമാന കമ്പനി
ദുബായ്: വിമാന യാത്രക്കാർക്കായി കൊറോണ വൈറസ് പരിശോധന ആരംഭിച്ച് എമിറേറ്റ്സ്. ദുബായിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാർക്കായി പത്ത് മിനിറ്റ് നീളുന്ന രക്ത പരിശോധനയാണ് എമിറേറ്റ്സ് ആരംഭിച്ചിട്ടുള്ളത്. വ്യോമയാന രംഗത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു വിമാന കമ്പനി കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് നടത്തുന്നതെന്നാണ് എമിറേറ്റ്സ് അവകാശപ്പെടുന്നത്. നിലവിൽ യുഎഇയിൽ കഴിയുന്ന വിദേശികളിൽ നാട്ടിലേക്ക് മടങ്ങിപ്പോകാൻ താൽപ്പര്യമുള്ളവരെ അതാതുരാജ്യങ്ങളിലേക്ക് തിരിച്ച് കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങളൊരുക്കണമെന്ന് യുഎഇ വിദേശരാജ്യങ്ങളോട് നിർദേശിച്ചിരുന്നു. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം മൂലം നിരവധിപേർ കുടുങ്ങിപ്പോയ സാഹചര്യത്തിലായിരുന്നു സർക്കാർ നിർദേശം.

ആദ്യ വിമാന കമ്പനി
കൊറോണ വ്യാപനത്തിന് ശേഷം ഏപ്രിൽ ആദ്യമാണ് എമിറേറ്റ്സ് പരിമിതമായ തോതിൽ വിമാന സർവീസ് പുനരാരംഭിക്കുന്നത്. യുഎഇ എല്ലാത്തരം കമ്ഴേസ്യൽ വിമാനങ്ങളും നിർത്തലാക്കിയതിന് പിന്നാലെയാണിത്. രാജ്യം വിടാൻ ആഗ്രഹിക്കുന്ന എല്ലാ വിദേശികൾക്കും വിമാനയാത്രക്ക് അവസരം ലഭിക്കും. എന്നാൽ യുഎഇയിലേക്ക് വരാൻ ഒറ്റ യാത്രക്കാരന് പോലും അനുമതി നൽകുകയില്ല.

ആദ്യ പരിശോധന ദുബായിൽ
ബുധനാഴ്ച ടുണീഷ്യയിലേക്ക് പോയ എല്ലാ യാത്രക്കാരെയും ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന കോറോണ വൈറസ് പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് വിട്ടയച്ചതെന്നാണ് എമിറേറ്റ്സ് പ്രസ്താവനയിൽ പറയുന്നത്. യാത്രക്കാരിൽ കോറോണ വൈറസ് റാപ്പിഡ് ടെസ്റ്റ് നടത്തുന്ന ആദ്യ വിമാന കമ്പനിയാണ് എമിറേറ്റ്സെന്നും പ്രസ്താവനയിൽ പറയുന്നു. ചെക്ക് ഇൻ ഏരിയയിൽ വെച്ച് ദുബായ് ആരോഗ്യ വകുപ്പ് അധികൃതരാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. പത്ത് മിനിറ്റുള്ളിൽ പരിശോധനാ ഫലവും ലഭിക്കും എന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രധാന മേന്മ.

കൂടുതൽ വിമാനങ്ങളിലേക്ക്
ഭാവിയിൽ പരിശോധനാ സംവിധാനങ്ങൾ ഉയർത്തുന്നതിനും മറ്റ് വിമാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടത്തിവരുന്നതെന്നാണ് കമ്പനി സിഇഒ അദൽ അൽ റധ പറയുന്നത്. ഇത്തരത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് തങ്ങൾ യാത്ര ചെയ്യുന്ന രാജ്യങ്ങളിലേക്ക് സർട്ടിഫിക്കറ്റ് ആവശ്യമായിട്ടുള്ളവർക്ക് കൊറോണ വൈറസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിന് സഹായിക്കുമെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. മധ്യേഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ് എമിറേറ്റ്സ്. ഓരോ വിമാനവും ദുബായിൽ തിരിച്ചെത്തുന്നതോടെ വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യുന്നതായും എമിറേറ്റ്സ് കൂട്ടിച്ചേർത്തു.

28 കൊറോണ മരണങ്ങൾ
5000 പേർക്ക് കൊറോണ വൈറസ് ബാധിച്ച യുഎഇയിൽ 28 പേരാണ് രോഗം ബാധിച്ച് ഇതിനകം മരിച്ചിട്ടുള്ളത്. ഇതോടെ ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സർക്കാർ വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതിർത്തികൾ അടച്ചിട്ടതിനൊപ്പം ഷോപ്പിംഗ് മാളുകൾ, തിയേറ്ററുകൾ, റസ്റ്റോറന്റുകൾ, വിപണികൾ മറ്റ് വിനോദ സഞ്ചാര ഉപാധികൾ എന്നിവ അടച്ചിടുകയും ചെയ്തിരുന്നു. കുടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഏപ്രിൽ നാല് മുതൽ രണ്ട് ആഴ്ചത്തേക്ക് ദുബായിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. 10 മില്യൺ ആളുകൾ താമസിക്കുന്ന ദുബായിൽ 90 ശതമാനത്തോളവും പ്രവാസികളാണ്.












Click it and Unblock the Notifications