കോവിഡ് കേസുകളിൽ പുതിയ കുതിച്ചുചാട്ടം; ചൈനയിലെ ചാങ്‌ചുൻ നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി
ബീജിംഗ്: കോവിഡ് കേസുകളുടെ പുതിയ കുതിച്ചുചാട്ടം കണക്കിലെടുത്ത് ചൈനയിലെ ചാങ്‌ചുൻ നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. 9 ദശലക്ഷം ജനങ്ങളാണ് ഇവിടെ മാത്രം താമസിക്കുന്നത്.
രാജ്യത്ത് ഇന്ന് 397 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 98 കേസുകൾ ചാങ്‌ചുണിനെ ചുറ്റിപ്പറ്റിയുള്ള ജിലിൻ എന്ന പ്രവിശ്യയിലാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രദേശ വാസികൾ വീട്ടിൽ തന്നെ തുടരാനും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാനും അധികൃധർ നിർദ്ദേശം നൽകി.
അതേസമയം, കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ഗതാഗത സർവ്വീസുകൾ താൽക്കാലികമായി നിർത്തി വച്ച് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ചൈനയുടെ വിവിധ നഗരങ്ങളിൽ 1,000 ലധികം പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് അധികാരികളുടെ ഈ നീക്കം. 2 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന വർധനവാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
ഒന്നോ അതിലധികമോ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് ചൈനീസ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് പകർച്ചാ വ്യാധിയോടുള്ള ചൈനയുടെ "സീറോ ടോളറൻസ്" സമീപനമാണ് രാജ്യത്തെ ഈ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.
ഇവിടേയും ബുള്‍ഡോസര്‍ ഭരണം വേണം; ജയത്തിന് പിന്നാലെ നിതീഷിനെ കൊട്ടി ബീഹാര്‍ ബിജെപി
Recommended Video
എന്നാൽ, ചാങ്‌ചുന് തൊട്ടടുത്ത് കിടക്കുന്ന പ്രവിശ്യയായ ജിലിൻ നഗരത്തിൽ ചൈനീസ് അധികൃതർ ഇതിനകം തന്നെ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി മറ്റ് നഗരങ്ങളുമായുള്ള യാത്രാ ബന്ധം വിച്ഛേദിച്ചിരുന്നു. ജിലിൻ നഗരത്തിൽ ഇന്ന് 93 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഷാങ്ഹായിലെ സ്കൂളുകളും അടച്ചു പൂട്ടാൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നു.