ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി: റഷ്യയുടെ വിഹിതം കുറഞ്ഞപ്പോള്‍, ഇറാഖിന് കുതിപ്പ്
ജനുവരിയില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത റഷ്യന്‍ ക്രൂഡ് ഓയിലിന്റെ അളവില്‍ വന്‍ ഇടിവ്. ജനുവരിയിൽ രാജ്യം പ്രതിദിനം 1.20 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. 2023 ഡിസംബറിൽ പ്രതിദിനം 1.32 റഷ്യൻ ക്രൂഡായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. കണക്കുകള്‍ പ്രകാരം ഒരു മാസത്തില്‍ 9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വോർടെക്‌സ റിപ്പോർട്ട് പ്രകാരം സോക്കോൾ ഗ്രേഡ് ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നത് തുടരുകയാണ്.
എനർജി കാർഗോ ട്രാക്കർ വോർടെക്‌സയുടെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ജനുവരിയിൽ പ്രതിദിനം 4.9 ദശലക്ഷം ബാരൽ എന്ന ഉയർന്ന നിരക്കിലെത്തി നില്‍ക്കേയാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവുണ്ടായത്. 2023 ഡിസംബറിൽ നിന്ന് 13 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ റിഫൈനർമാർ ഡിസംബറിൽ പ്രതിദിനം 4.3 ദശലക്ഷം ബാരൽ ഇറക്കുമതി ചെയ്തിരുന്നു.

റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോള്‍ ഇറാഖില്‍ നിന്നുള്ള ഇറക്കുമതി വർധിച്ച്. ജനുവരിയിൽ പ്രതിദിനം 1.11 ദശലക്ഷം ബാരലാണ് ഇറാഖില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇറാഖില്‍ നിന്നുള്ള വിതരണത്തിൽ 13% വർധനവാണ് ഉണ്ടായിരിക്കുന്നത്. യുഎസ് ഉപരോധമാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയാന്‍ കാരണമായിരിക്കുന്നത്.
ഇറാഖിന് ഇന്ത്യയിലെ വിപണി വിഹിതം 23 ശതമാനയപ്പോള്‍ റഷ്യൻ ഇറക്കുമതിയുടെ വിഹിതം ഡിസംബറിലെ 31 ശതമാനത്തിൽ നിന്ന് ഈ മാസം 25 ശതമാനമായി കുറഞ്ഞു. 2023 ജനുവരിക്ക് ശേഷം പ്രതിദിനം 1.27 ദശലക്ഷം ബാരൽ ഇറക്കുമതി എന്നത് ഏറ്റവും താഴ്ന നിരക്കാണ്. റഷ്യ-ഉക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ക്രൂഡ് ഓയിൽ വൻതോതിൽ വിലക്കിഴിവ് വാഗ്ദാനം ചെയ്യാൻ തുടങ്ങിയതോടെയാണ് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി മാറിയത്.
അതേസമയം, അമേരിക്ക നിലപാട് കർശനമാക്കിയതോടെ 10 ദശലക്ഷം ബാരൽ റഷ്യയുടെ സോക്കോൾ ഗ്രേഡ് ക്രൂഡ് ഓയിൽ നിറച്ച നിരവധി ടാങ്കറുകൾ ദക്ഷിണ കൊറിയയുടെ തീരത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 11 അഫ്രാമാക്‌സ് കപ്പലുകളും മൂന്ന് വലിയ ക്രൂഡ് കാരിയറുകളും (വിഎൽസിസി) ഉൾപ്പെടെ ഒരു ഡസനിലധികം കപ്പലുകൾ നിലവിൽ ദക്ഷിണ കൊറിയയിലെ യോസു തുറമുഖത്തിന് ചുറ്റും കുടുങ്ങിക്കിടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ പ്രതിസന്ധി റഷ്യയുടെ എണ്ണ വ്യാപാരത്തെ കാര്യമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നും പണമിടപാടിൽ നേരിടുന്ന തടസ്സങ്ങളും കാരണമാണ് ക്രൂഡോയിൽ വിൽപ്പനയില്‍ റഷ്യ തടസ്സം നേരിട്ടുകൊണ്ടിരിക്കുന്നത്. റഷ്യയുടെ സഖ്ലൈയ്ൻ എണ്ണപ്പാടത്തുനിന്നുള്ള സോകോൾ ഗ്രേഡിലുള്ള ക്രൂഡോയിലാണ് വിൽക്കാൻ കഴിയാതെ ആഴ്ചകളായി കടലില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications