സൗദിയിലെ മോര്‍ച്ചറികളിൽ അമ്പതോളം ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ, ഞെട്ടിക്കുന്ന കാഴ്ച; ആശങ്കയോടെ പ്രവാസികൾ
റിയാദ്: സൗദിയിലെ വിവിധ മോര്‍ച്ചറികളില്‍ അമ്പതോളം ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ യാത്രാ വിമാനങ്ങള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണിത്. റിയാദിലും പരിസരപ്രദേശങ്ങളിലെ മോര്‍ച്ചറികളിലുമാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ മാസങ്ങളോളം സൂക്ഷിക്കേണ്ടി വന്നിരിക്കുന്നത്. വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചാല്‍ മാത്രമേ ഇത്രയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാന്‍ സാധിക്കൂ.
അതേസമയം, ഈ സാഹചര്യത്തില്‍ മൃതദേഹങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദാറുസലാം എന്ന പേരില്‍ ഉപസമിതി രൂപീകരിച്ചതായി കേരള മുസ്ലീം കള്‍ചറല്‍ സെന്റര്‍ അറിയിച്ചു, മൃതദേഹങ്ങളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എത്തിക്കുകയോ ബന്ധുക്കളുടെയും ഇന്ത്യ-സൗദി അധികൃതരുടെ അനുമതി വാങ്ങി അവിടെ തന്നെ സംസ്‌കരിക്കുകയോ ചെയ്യുകയാണ് സമിതിയുടെ പ്രധാനലക്ഷ്യം.
വ്യത്യസ്ത കാരണങ്ങളാല്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങളാണിവ. ഇവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് സമിതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ വന്ദേഭാരത് ദൗത്യത്തിനായി സൗദിയില്‍ എത്തുന്ന വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരണമെന്നും സമിതി അംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സ്വഭാവിക മരണം, ആത്മഹത്യ, അപകടമരണങ്ങള്‍ എന്നിങ്ങനെ മരണത്തിന്റെ സ്വഭാവമനുസരിച്ച് തയ്യാറാക്കേണ്ട രേഖകളും വ്യത്യസ്തമാണ്. ഇതിനായി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ്ങ് ചെയര്‍മാന്‍ സിദ്ധിഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച 15 വോളണ്ടിയര്‍മാര്‍ ദൗത്യത്തില്‍ പങ്കാളികളാവും. മയ്യിത്ത് പരിപാലനം, മരണാനന്തര നടപടി ക്രമങ്ങള്‍ അനന്തരാവാകാശ നിയമങ്ങള്‍, നഷ്ടപരിഹാരങ്ങള്‍ മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയ കാര്യത്തിലും സമിതി ബന്ധുക്കളെ സഹായിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, സൗദിയില്‍ കൊറോണ വൈറസ് വ്യാപകമായി പടരുകയാണ്. ഇതുവരെ രാജ്യത്ത് 37136 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ 239 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. 10144 പേര്‍ക്കാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. 26753 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ 433500 കൊവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്. സൗദിയില്‍ നിരവധി ഇന്ത്യക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. അതേസമയം, കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവിടെ തന്നെ സംസ്‌കരിക്കും. കഴിഞ്ഞ ദിവസം സൗദിയില്‍ നിന്നും പ്രവാസികളുമായി വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു.