ഉപരോധത്തില്‍ നട്ടംതിരിഞ്ഞു ഖത്തര്‍; അമീര്‍ വാക്കുകള്‍ മാറ്റി, സൗദി അറേബ്യയുടെ സമ്മര്‍ദ്ദങ്ങള്‍ ഏറ്റു
അടുത്തിടെയായി ഖത്തര്‍ ഇക്കാര്യങ്ങളില്‍ ഇടപെടുന്നില്ല. ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിലും പലസ്തീനെ പരാമര്‍ശിക്കാത്തതാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കാന്‍ കാരണം.
ദോഹ: കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം ചുമത്തിയത്. ഖത്തര്‍ മുസ്ലിം ലോകത്തെ സായുധ സംഘങ്ങളുമായി അടുപ്പം പുലര്‍ത്തുന്നുവെന്നും തീവ്രവാദത്തിന് വളം നല്‍കുന്നുവെന്നുമായിരുന്നു ഇതിനുള്ള പ്രധാന ആരോപണം. ഉപരോധം ഖത്തറിന്റെ മനസ് മാറ്റിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി നടത്തിയ പ്രസംഗമാണ് ഖത്തറിന്റെ നിലപാട് മാറ്റം എടുത്തുപറഞ്ഞ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞമാസം യുഎന്നില്‍ അദ്ദേഹം നടത്തിയ പ്രസംഗം കഴിഞ്ഞവര്‍ഷം പ്രസംഗിച്ചതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു.

സായുധ സംഘങ്ങളെ തള്ളാതെ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിയെ സായുധ സംഘങ്ങളെ ഖത്തര്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. പ്രത്യേകിച്ച് മുസ്ലിം ലോകത്ത് ശക്തമായ സ്വാധീനമുള്ളവരെ. അതുതന്നെയാണ് സൗദി സഖ്യത്തിന്റെ ആരോപണവും.

നിലപാട് മാറി, പ്രസംഗവും
പലസ്തീനിലെയും സിറിയയിലെയും പ്രശ്‌നങ്ങള്‍ എടുത്തുപറയാതെ ഐക്യരാഷ്ട്ര സഭയില്‍ ഖത്തര്‍ പ്രതിനിധികള്‍ പ്രസംഗിക്കാറില്ല. എന്നാല്‍ ഇത്തവണ അതില്‍ മാറ്റം വന്നു. ഒരു സായുധസംഘങ്ങളെയും ഖത്തര്‍ പരാമര്‍ശിച്ചില്ല.

2013ന് ശേഷം ആദ്യം
2013ന് ശേഷം ആദ്യമായാണ് ഖത്തര്‍ അമീര്‍ ഇങ്ങനെ പ്രസംഗിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലസ്തീനിലെ സായുധ സംഘങ്ങളെയോ സിറിയയിലെ തീവ്രവാദികളെയോ ഖത്തര്‍ അമീര്‍ ശൈഖ് തമീം പേരെടുത്ത് പറഞ്ഞില്ല.

പ്രസംഗം ഇങ്ങനെ ഒതുക്കി
അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും ഖത്തര്‍ സ്വര്‍ഗമായിരിക്കും. സംഘര്‍ഷ മേഖലയില്‍ സമാധാനം പുലരണം. അതിന് വേണ്ടി മധ്യസ്ഥത വഹിക്കാന്‍ ഖത്തര്‍ ഒരുക്കമാണ്- എന്നായിരുന്നു അമീറിന്റെ ഇത്തവണത്തെ പ്രസംഗം.

ഹമാസിനോടുള്ള നിലപാട്
നാല് വര്‍ഷം മുമ്പാണ് ശൈഖ് തമീം ഖത്തറിന്റെ അമീര്‍ ആകുന്നത്. പലസ്തീനിലെ സായുധ സംഘമായ ഹമാസിനോട് അനുഭാവ പൂര്‍വമാണ് ഖത്തര്‍ നേതാക്കള്‍ പ്രതികരിക്കാറുള്ളത്. ശൈഖ് തമീമും അങ്ങനെ തന്നെ.

സിറിയയിലെ പ്രതിപക്ഷത്തോടും
സിറിയയിലെ പ്രതിപക്ഷത്തോടും അടുപ്പം നിലനിര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. പലസ്തീനും സിറിയക്കും വേണ്ടി ഐക്യരാഷ്ട്ര സഭയില്‍ എപ്പോഴും വാദിക്കുന്നവരുമാണ് ഖത്തര്‍. എന്നാല്‍ അമീറിന്റെ ഇത്തവണ പ്രസംഗത്തില്‍ ഈ രണ്ടു പേരുകളും ഇല്ലായിരുന്നു.

മുസ്ലിം ബ്രദര്‍ഹുഡ്
നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ഖത്തര്‍ അമീര്‍ പ്രസംഗിക്കുന്നത്. സിറിയന്‍ പ്രതിപക്ഷത്തെ പ്രധാന വിഭാഗമാണ് മുസ്ലിം ബ്രദര്‍ഹുഡ്. ഖത്തറിന് അവരോട് അടുപ്പമുള്ളതാണ് സൗദിക്കും യുഎഇക്കും ഈജിപ്തിനും അമര്‍ഷത്തിന് കാരണം.

ഖത്തര്‍ ഇടപെടല്‍ കുറഞ്ഞു
ജൂണിന് ശേഷം പലസ്തീനിലെയും സിറിയയിലെയും വിഷയത്തില്‍ ഖത്തര്‍ ഇടപെടുന്നത് കുറഞ്ഞിട്ടുണ്ട്. നേരത്തെ പലസ്തീനില്‍ ഇസ്രായേല്‍ ആക്രമണമുണ്ടാകുമ്പോള്‍ ആദ്യം പ്രതികരിച്ചിരുന്നത് ഖത്തറായിരുന്നു. ഇപ്പോള്‍ അതുണ്ടാകുന്നില്ല.

ഹമാസിന് പരസ്യപിന്തുണ നല്‍കിയ രാജ്യം
ഗാസയിലെ സായുധ സംഘങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയിരുന്നു ശൈഖ് തമീമിന്റെ പിതാവും മുന്‍ അമീറുമായ ഹമദ് ബിന്‍ ഖലീഫ. 2007 ല്‍ ഗാസയില്‍ അധികാരത്തിലെത്തിയ ഹമാസിന് പരസ്യപിന്തുണ നല്‍കിയിരുന്നു അദ്ദേഹം.

എല്ലാം മാറി മറിയുന്നു
ഗാസയില്‍ അല്‍ജസീറ ചാനല്‍ ഓഫീസ് തുറന്നിരുന്നു. മാത്രമല്ല, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യോമഗതാഗതം എളുപ്പമാക്കിയിരുന്നു. ഈജിപ്തിലെ ബ്രദര്‍ഹുഡിനെ അംഗീകരിച്ചിരുന്നവരാണ് ഖത്തര്‍ നേതാക്കള്‍. എന്നാല്‍ അടുത്തിടെയായി ഖത്തര്‍ ഇക്കാര്യങ്ങളില്‍ ഇടപെടുന്നില്ല. ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിലും പലസ്തീനെ പരാമര്‍ശിക്കാത്തതാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കാന്‍ കാരണം.

ഏറ്റവും കുറവ് വളര്‍ച്ച
അമീറിനെ ഇത്തരം മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഘടകം രാജ്യം നേരിടുന്ന തളര്‍ച്ചയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ഏറ്റവും കുറവ് വളര്‍ച്ചയാണ് ഖത്തര്‍ രേഖപ്പെടുത്തിയിട്ടുള്ള്. സൗദി സഖ്യം ചുമത്തിയ ഉപരോധം മാത്രമല്ല ഖത്തറിന് തിരിച്ചടിയായതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

2009ന് ശേഷം കുറഞ്ഞ വളര്‍ച്ച ആദ്യം
ഈ മാസം ആദ്യത്തിലാണ് ഖത്തര്‍ പുതിയ സാമ്പത്തിക വളര്‍ച്ചാ രേഖകള്‍ പുറത്തുവിട്ടത്. അതുപ്രകാരം എണ്ണവിപണിയിലെ തകര്‍ച്ചയാണ് രാജ്യത്തിന് തിരിച്ചടിയായത്. അത് എല്ലാ ജിസിസി രാജ്യങ്ങള്‍ക്കും ബാധിച്ചിട്ടുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറിന്റെ വളര്‍ച്ച വെറും 0.6 ശതമാനമാണ്. 2009ന് ശേഷം ഇത്രയും കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തുന്നത് ആദ്യമാണ്.

ഖനന മേഖല
മുന്‍ പാദവാര്‍ഷികവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലുണ്ടായ വളര്‍ച്ച 0.5 ശതമാനം മാത്രം. കാര്യമായ തിരിച്ചടി നേരിട്ടത് ഖനന മേഖലയില്‍ നിന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഖനന മേഖലയിലാണ് എണ്ണയും പ്രകൃതി വാതകവും. ഈ മേഖലയില്‍ 2.7 ശതമാനത്തിന്റെ കുറവാണിപ്പോള്‍ രേഖപ്പെടുത്തുന്നത്.

കുറവ് ഇങ്ങനെ
എണ്ണ ഇതര വരുമാനത്തില്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 4.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാകട്ടെ 3.9 ശതമാനമായി കുറഞ്ഞു.

ഉപരോധവും ബാധിച്ചു
ജൂണിലാണ് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഇത് നേരിയ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ എണ്ണ വിപണിയിലെ തകര്‍ച്ചയാണ് ശരിക്കും ബാധിച്ചത്.

കപ്പല്‍ മാര്‍ഗത്തിലൂടെ തിരിച്ചുപിടിക്കുന്നു
ഉപരോധം ഖത്തറിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും തകിടംമറിച്ചു. സൗദി അറേബ്യ കരമാര്‍ഗമുള്ള ഏക ഖത്തര്‍ അതിര്‍ത്തി അടച്ചതും ഖത്തറിന് തിരിച്ചടിയായി. ഇപ്പോള്‍ കപ്പല്‍ മാര്‍ഗമാണ് ചരക്കുകടത്തിന് ഖത്തര്‍ ഉപയോഗിക്കുന്നത്.

നിര്‍മാണ മേഖലയില്‍ 4.1 ശമതാനം കുറവ്
ഉല്‍പ്പാദന മേഖലയിലാണ് ഖത്തര്‍ തിരിച്ചടി നേരിടുന്നത്. മുന്‍ സാമ്പത്തിക പാദവാര്‍ഷികവുമായി താരതമ്യം ചെയ്യുമ്പോള്‍ 1.2 ശതമാനം കുറവ് ഉല്‍പ്പാദന മേഖലയിലുണ്ടായി. നിര്‍മാണ മേഖലയില്‍ 4.1 ശമതാനം കുറവ് രേഖപ്പെടുത്തി.

ചരക്കുകള്‍ എത്താതായി
ഉപരോധം ബാധിച്ചത് നിര്‍മാണ മേഖലയെ ആണ്. ചരക്കുകള്‍ എത്താത്തതിനാല്‍ നിര്‍മാണ സാമഗ്രികള്‍ ഖത്തറിലേക്ക് എത്തുന്നതിന് തടസം നേരിട്ടു. അതിവേഗം കുതിക്കുന്ന വേളയിലാണ് ഉപരോധം പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.

ഫുട്ബോള്‍ മുന്നില്‍ കണ്ട്
അതേസമയം, 2022ല്‍ ഫുട്ബോള്‍ ലോകകപ്പ് നടക്കാനിരിക്കുന്ന ഖത്തര്‍ ത്വരിതഗതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിന് വേണ്ടി കോടികളാണ് മാറ്റിവച്ചിട്ടുള്ളത്. പക്ഷേ ഇതില്‍ ഖത്തര്‍ വന്‍തോതില്‍ വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.

സൈന്യത്തെ ശക്തിപ്പെടുത്താന്‍
സൈനിക ആവശ്യങ്ങള്‍ക്കും ഖത്തര്‍ കോടികള്‍ നീക്കിവച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുമായി ഖത്തര്‍ കോടികളുടെ ആയുധ കരാറുകള്‍ ഒപ്പുവച്ചുകഴിഞ്ഞു. വ്യോമസേനയെ ശക്തിപ്പെടുത്താനാണ് ഖത്തര്‍ നീക്കം. ഇതെല്ലാം ഖത്തറിന്റെ സമ്പത്ത് ചോരാന്‍ കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications