മാലിദ്വീപ് പ്രതിസന്ധി ഉഭയകക്ഷി ബന്ധത്തെ ബാധിക്കരുതെന്ന് ഇന്ത്യയോട് ചൈന: ഡോക്ലാം തർക്കം പാഠമായി!!
ബെയ്ജിംഗ്: മാലിദ്വീപ് പ്രതിസന്ധി ഇന്ത്യ- ചൈന ബന്ധത്തില്‍ വിള്ളലുണ്ടാക്കരുതെന്ന് ചൈന. മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യയുമായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ മാലിദ്വീപ് പ്രതിസന്ധി ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നതിന് കാരണമാകരുതെന്നാണ് ചൈന സ്വീകരിച്ചിട്ടുള്ള നിലപാട്.
മാലദ്വീപിലെ പ്രശ്നപരിഹാരത്തിന് പുറത്തുനിന്നുള്ള രാജ്യങ്ങള്‍ ഇടപെടരുതെന്ന അതേ നിലപാട് തന്നെയാണ് ചൈനയ്ക്കുള്ളത്. ഇന്ത്യ മാലിദ്വീപിൽ സൈനിക വിന്യാസം നടത്തുമെന്ന റിപ്പോർട്ടുകള്‍ക്കിടയാണ് ചൈന നിലപാട് ആവർത്തിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ഇന്ത്യയുമായി ബന്ധം പുലര്‍ത്തിവരികയാണെന്നും ചൈനീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഡോക്ലാം തർക്കത്തിന് ശേഷം
ഇന്ത്യയും ചൈനയും തമ്മിലുള്ള ഡോക്ലാം അതിർത്തി തർക്കം 70ലധികം ദിവസങ്ങളാണ് നീണ്ടുനിന്നത്. ഈ സാഹചര്യത്തിൽ അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാവുന്ന ഒരു നീക്കവും നടത്തില്ലെന്നാണ് ചൈന വ്യക്തമാക്കിയിട്ടുള്ളത്. സിക്കിം സെക്ടറിലെ ഡോക്ലാമിൽ ചൈനീസ് സൈന്യം നടത്തിയ റോഡ് നിർമാണമാണ് അടുത്ത കാലത്ത് ഇന്ത്യ- ചൈനാ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലേല്‍പ്പിച്ചത്. ഇതോടെ ട്രൈ ജംങ്ഷനായ സിക്കിം സെക്ടറിലെ ഡോക്ലാമിൽ 70 ലധികം ദിവസങ്ങളാണ് ഇരു രാജ്യങ്ങളുടേയും സൈന്യങ്ങൾ മുഖാമുഖം നിൽപ്പുറപ്പിച്ചത്.

ഇന്ത്യയുടെ സൗകര്യം കണക്കിലെടുത്തെന്ന്
മാലിദ്വീപ് പ്രസിഡന്റിന്റെ പ്രതിനിധി ഇന്ത്യ സന്ദർശിക്കുന്നതിൽ നിന്ന് പിറകോട്ട് പോയത് തങ്ങൾ മുന്നോട്ടുവച്ച തിയ്യതി ഇന്ത്യൻ നേതൃത്വത്തിന് സൗകര്യപ്രദമല്ലാത്തതിനാലാണെന്നും അംബാസഡർ ചൂണ്ടിക്കാണിക്കുന്നു. മാലിദ്വീപ് പ്രതിനിധി അഹമ്മദ് മൊഹമ്മദിനെ ഉദ്ധരിച്ച് പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി രാജ്യത്തിന് പുറത്താണെന്നും പ്രധാനമന്ത്രി ഈ ആഴ്ച യുഎഇയിലേയ്ക്ക് പോകുമെന്നുമുള്ള സാഹചര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് ബോധ്യമുണ്ടെന്നും അംബാസഡർ വ്യക്തമാക്കി. മാലിദ്വീപിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പ്രതിനിധിയെ അയയ്ക്കേണ്ടതിന്റെ ഇന്ത്യ അറിയിച്ച് നൽകിയിട്ടില്ലെന്നും പ്രോട്ടോക്കോൾ പ്രകാരമാണ് മാലിദ്വീപ് നീക്കം നടത്തിയതെന്നും അഹമ്മദ് മൊഹമ്മദ് വ്യക്തമാക്കി.

ചൈനയിലേയ്ക്കും പാകിസ്താനിലേയ്ക്കും പ്രതിനിധികൾ
മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇടപെടൽ തേടിക്കൊണ്ട് മാലിദ്വീപ് പ്രസിഡന്‍റ് അബ്ദുള്ള യമീന്‍ ചൈന, പാകിസ്താൻ, സൗദി അറേബ്യ എന്നീ സൗഹൃദ രാജ്യങ്ങളിലേയ്ക്ക് പ്രതിനിധികളെ അയച്ചിരുന്നു. എന്നാൽ ഇന്ത്യയെ ഒഴികെയുള്ള രാജ്യങ്ങളിലേയ്ക്കാണ് മാലിദ്വീപ് പ്രസിഡന്റ് പ്രതിനിധികളെ അയച്ചത്. സാമ്പത്തിക വികസനകാര്യ മന്ത്രി മുഹമ്മദ് സയീദിനെ ചൈനയിലേയ്ക്കും വിദേശകാര്യ മന്ത്രി മുഹമ്മദ് അസീമിനെ പാകിസ്താനിലേയ്ക്കുമാണ് അയച്ചത്. ഫിഷറീസ് ആന്‍ഡ് അഗ്രികൾച്ചർ മന്ത്രി മുഹമ്മദ് ഷെയ്നിയാണ് സൗദിയിലേയ്ക്ക് പോയത്.

മാലിദ്വീപിന്റെ വെളിപ്പെടുത്തൽ
2018 ഫെബ്രുവരി എട്ടിന് ഇന്ത്യയിലേയ്ക്ക് പ്രസിഡന്റിന്റെ പ്രതിനിധിയെ അയയ്ക്കാനായിരുന്നു പ്രസിഡന്റ് തീരുമാനിച്ചത്ത. ഇന്ത്യാ ഗവൺമെന്റിന്റെ അഭ്യർത്ഥനയെ തുടർന്നാണ് പ്രസിഡന്റ് പ്രതിനിധിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്നും മാലിദ്വീപ് അംബാസഡർ വ്യക്തമാക്കി. പ്രശ്നപരിഹാരം തേടുന്നതിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാലിദ്വീപ് സംഭവത്തിൽ വിശദീകരണവുമായി രംഗത്തത്തിയത്.

ഇന്ത്യയുടെ ഇടപെടൽ ചൈനയ്ക്ക് ആശങ്ക
മാലിദ്വീപിൽ ഒരു തരത്തിലുള്ള സൈനിക നീക്കവും ഉണ്ടാകാന്‍ പാടില്ലെന്ന മുന്നറിയിപ്പുമായി ചൈനീസ് വിദേശകാര്യ വക്താവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ പെട്ടെന്നാണ് മാലിദ്വീപ് ഇന്ത്യ- ചൈന ബന്ധത്തെ ബാധിക്കരുതെന്ന നിലപാട് ചൈന സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കെ കോടതി ഉത്തരവ് പാലിക്കാൻ തയ്യാറാവാത്ത പ്രസിഡന്റ് അബ്ദുള്ള യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പിന്നാലെ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവവികാസങ്ങൾക്കെല്ലാം ഒടുവിലാണ് പ്രസിഡന്റ് യമീനിനോട് അടുത്ത ബന്ധം പുലർത്തുന്ന ചൈന ഇന്ത്യൻ സൈനിക ഇടപെടലിനെ എതിർത്ത് രംഗത്തെത്തുന്നത്.












Click it and Unblock the Notifications