എബോള പിടിപെട്ടാല്‍ മരണം, ഇന്ത്യയും ഭീതിയില്‍?
വസൂരി, കാന്‍സര്‍, എയിഡ്‌സ് മുനുഷ്യന്‍ ഒരിയ്ക്കല്‍ ഭയപ്പെട്ടിരുന്ന അല്ലെങ്കില്‍ ഇപ്പോഴും ഭയപ്പെടുന്ന രോഗങ്ങളുടെ പട്ടികയിലേയ്ക്ക് ഒരു പുതിയ രോഗം കൂടി. എബോള. രോഗം പിടി കൂടിയാല്‍ 90- ശതമാനവും മരണം ഉറപ്പായതിനാല്‍ ലോകം ഏറെ ഭീതിയോടെയാണ് ഈ രോഗത്തെ നോക്കികാണുന്നത്. നാലോളം ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ രോഗം പടര്‍ന്ന് പിടിച്ചു.
ഈ വര്‍ഷം ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 961 ആണ്. ആഫ്രിയ്ക്കയിലല്ലേ പിന്നെന്തിന് നമ്മള്‍ ഭയക്കണം എന്ന് ചിന്തിയ്ക്കരുത്. .എബോള ബാധിത രാജ്യങ്ങളില്‍ 45,000 ഇന്ത്യക്കാര്‍ താമസിയ്ക്കുന്നുണ്ട്. വൈറസ് പരത്തുന്ന ഈ രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് വേഗത്തില്‍ പകരും.അതിനാല്‍ തന്നെ നമ്മള്‍ സുരക്ഷിതരാണെന്ന് പറയാനാകില്ല. അറിയാം എബോളയെന്ന മഹാരോഗത്തെപറ്റി.
എബോള
ഒരുതരം വൈറസ് രോഗമാണ് എബോള. എബോള വൈറസ് ഡിസീസ് അല്ലെങ്കില്‍ എബോള ഹെമോറേജിക് ഫീവര്‍ എന്നാണ് ഇതിനെ അറിയപ്പെടുന്നത്.
രോഗ ലക്ഷണങ്ങള്‍
എബോള വൈറസ് ശരീരത്തിലേയ്ക്ക് പ്രവേശിച്ച് കഴിഞ്ഞാല്‍ രണ്ട് ദിവസം മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന എന്നിവയാണ് രോഗ ലക്ഷണങ്ങള്‍
മൃഗങ്ങളില്‍ നിന്ന്
മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേയ്ക്ക് പകരുന്ന ഒരു രോഗമാണ് എബോള
ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍
ആഫ്രിയ്ക്കന്‍ രാജ്യങ്ങളിലാണ് രോഗം പടര്‍ന്നു പിടിയ്ക്കുന്നത്. ലൈബീരിയ, സിയേറ , ഗിനിയ എന്നീ രാജ്യങ്ങളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്
നൈജീരിയ
രോഗം ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത് നൈജീരിയയിലാണ്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എബോള സ്ഥിരീകരിയ്ക്കുന്ന നാലാമത്തെ ആഫ്രിയ്ക്കന്‍ രാജ്യമാണ് നൈജീരിയ
രോഗബാധ
നാല് ആഫ്രിയ്ക്കന്‍ രാജ്യങ്ങളിലായി 1,600 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1976 ലാണ് എബോള വൈറസ് കണ്ടെത്തുന്നത്.
മരുന്നില്ല
എബോള രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കാറ്. അതിനാല്‍ തന്നെ മരണ സംഖ്യയും ഉയരുന്നു. എന്നാല്‍ അമേരിയ്ക്കയില്‍ രോഗത്തിന് മരുന്ന് കണ്ടെത്തിയതായി ചില റിപ്പോര്‍ട്ടുകളുണ്ട്.
എബോളയെന്നാല്‍ മരണം
സാധാരണ സമ്പര്‍ക്കം കൊണ്ട് എബോള പകരില്ല. എന്നാല്‍ 961 പേര്‍ രോഗബാധ മൂലം മരിച്ചു. രോഗത്തിന്റെ ആരംഭ ദശയില്‍ ഇത് പകരുകയില്ല. എന്നാല്‍ മൃതദേഹത്തില്‍ നിന്ന് പോലും രോഗം പകരാനിടയുണ്ട്. അതിനാല്‍ തന്നെ ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ രോഗബാധിതരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും മൃതദേഹം വഴിയില്‍ ഉപേക്ഷിയ്ക്കുന്നതും പതിവാണ്.
ഇന്ത്യയിലേയ്ക്ക്
എബോള ബാധിത രാജ്യങ്ങളില്‍ 45000 ത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതിനാല്‍ അവരിലൂടെ രോഗം ഇന്ത്യയിലേയ്ക്ക് എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്.