അവസാന നിമിഷം എൻജിൻ തകരാർ; നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടിമിസ് വിക്ഷേപണം മാറ്റിവെച്ചു
ന്യൂയോർക്ക്: നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസ് വിക്ഷേപണം മാറ്റി വെച്ചു. റോക്കറ്റിന്റെ നാല് എഞ്ചിനുകളില്‍ ഒന്നിന് സാങ്കേതിക തകരാറ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പ്രശ്ന പരിഹാരത്തിനായുള്ള നടപടികൾ ആരംഭിച്ചതായി നാസ അറിയിച്ചു. അടുത്ത വിക്ഷേപണത്തിന്റെ സമയം പിന്നീട് അറിയിക്കുമെന്നും നാസ വ്യക്തമാക്കി.

'റോക്കറ്റിന്റെ കോർ സ്റ്റേജിന്റെ താഴെയുള്ള നാല് RS-25 എഞ്ചിനുകളിൽ ഒന്നിൽ തകരാർ കണ്ടെത്തിയ സാഹചര്യത്തിലാണ് ദൗത്യം മാറ്റിവെയ്ക്കാൻ തീരുമനിച്ചത്. എൻജിൻ 3 നാണ് തകരാർ കണ്ടെത്തിയത്. പ്രശ്ന പരിഹാരത്തിനുള്ള നടപടികളും സാധ്യതകളും എൻജിനിയർമാർ പരിശോധിക്കുകയാണ്', നാസ ട്വീറ്റ് ചെയ്തു. കോർ സ്റ്റേജിലെ ഫ്ലേഞ്ചുകളിലൊന്നിൽ തെർമൽ പ്രൊട്ടക്ഷൻ സിസ്റ്റം മെറ്റീരിയലിൽ വിള്ളലുണ്ടായതായും നാസ വ്യക്തമാക്കി. വിക്ഷേപണത്തിന് മുമ്പ് ദ്രവ ഹൈഡ്രജനും ഓക്സിജനും എന്‍ജിനിലേക്ക് എത്തേണ്ടതുണ്ട്. ഇത് സംഭവിക്കാത്തതാണ് തകരാറിന് കാരണമായത്.
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളായിരുന്നു വിക്ഷേപണം കാണാൻ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിന് സമീപമുള്ള ബീച്ചിൽ തടിച്ചുകൂടിയിരുന്നു. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വർഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ആർട്ടമിസ് I ദൗത്യം ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്നത്. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്നതിന് മുമ്പുള്ള പരീക്ഷണ ദൗത്യമാണ് ആർട്ടിമിസ് I. 2024 ലാണ് നാസയുടെ ദൗത്യം പദ്ധതിയിട്ടിരിക്കുന്നത്.
ആർട്ടമിസ് I ദൗത്യത്തിനിടെ നാസ അവരുടെ എക്കാലത്തെയും ശക്തമായ വിക്ഷേപണ വാഹനമായ സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ് എൽ എസ്), ഓറിയോൺ ക്രൂ ക്യാപ്‌സ്യൂൾ എന്നിവയുടെ പ്രകടനം പരീക്ഷിക്കും. ഏകദേശം ആറാഴ്ച നീളുന്ന ദൗത്യത്തിൽ എസ് എൽ എസും ഓറിയോണും ചന്ദ്രനിലേക്കും തിരിച്ചും ഏകദേശം 65,000 കിലോമീറ്റർ ദൂരം സഞ്ചരിക്കും.












Click it and Unblock the Notifications