'അവള്‍ സ്വതന്ത്രയായി': സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കി, ജലഗതാഗതം പുനസ്ഥാപിച്ചു
സൂയസ്( ഈജിപിത്): ഒരാഴ്ചയോളം നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ സൂയസ് കനാലിലെ ജലഗതാഗതം പുനഃസ്ഥാപിച്ചു. മണല്‍തിട്ടയില്‍ ഇടിച്ചതിനെ തുടര്‍ന്ന് സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ എന്ന ഭീമന്‍ ചരക്ക് കപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്. അവള്‍ സ്വതന്ത്രയായി എന്നായിരുന്ന ജലഗതാഗതം പുനഃസ്ഥാപിച്ചതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്ന എവര്‍ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. അന്നുമുതല്‍ കപ്പലിനെ ചലിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയായിരുന്നു. ആറ് ദിവസമായി നീണ്ട് നിന്ന ഡ്രെഡ്ജറുകള്‍ ,ടഗ്‌ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കപ്പല്‍ പൂര്‍ണ്ണമായും നീക്കുകയായിരുന്നു.
സൂയസ് കനാല്‍ അധികൃതര്‍, ഡച്ച് സ്ഥാപനമായ സ്മിത് സാവേജ് എന്നിവര്‍ സംയുക്തമായാണ് കപ്പല്‍ നീക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കപ്പല്‍ രക്ഷാ പ്രവര്‍ത്തനമായിട്ടാണ് എവര്‍ ഗിവണിനെ നീക്കാനുള്ള പരിശ്രമത്തെ വിശേഷിപ്പിച്ചത്. എവര്‍ ഗ്രീന്‍ എന്ന തായ്‌വാന്‍ കമ്പനിയുടെ ചരക്ക് കപ്പലാണ് എയര്‍ഗിവണ്‍. കപ്പല്‍ കുടുങ്ങിയതോടെ സൂയസ് കനാല്‍ വഴിയുള്ള ജലഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നു.
ഇതോടെ 370ഓളം കപ്പലുകള്‍ കനാലിന്റെ ഇരുഭാഗത്തും കുടങ്ങി. എവര്‍ഗിവണ്‍ നീക്കുന്നതിലെ കാലതാമസത്തിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് ചില കപ്പലുകള്‍ തെക്കേ ആഫ്രിക്കന്‍ മേഖലയിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. അതേസമയം കനാല്‍ വഴിയുള്ള ഗതാഗതം സാധാരണ നിലയിലാവാന്‍ മൂന്ന് ദിവസം വരെ വേണ്ടിവരുമെന്നാണ് സൂയസ് കനാല്‍ അധികൃതര്‍ വ്യക്തമാക്കി. പ്രതിദിനം 100 കപ്പല്‍ വരെ കടത്തി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.