പിരിച്ചുവിട്ട ജീവനക്കാരനെ പ്രശംസിച്ച് തിരിച്ചെടുത്തു; ദിവസങ്ങൾക്കുള്ളിൽ വീണ്ടും പിരിച്ചുവിട്ട് മസ്‌ക്
ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇലോണ്‍ മസ്‌കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇല്ലാത്ത ദിവസങ്ങളില്ല. ട്വിറ്ററിന്റെ ഉടമ ആയതില്‍ പിന്നെ കമ്പനിയില്‍ പരിഷ്‌ക്കാരങ്ങളോട് പരിഷ്‌ക്കാരങ്ങല്‍ ആയിരുന്നു മസ്‌ക് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ പോയാല്‍ നിങ്ങള്‍ ട്വിറ്റര്‍ പൂട്ടിക്കുമോ എന്നാണ് അദ്ദേഹത്തിന് നേരെ ഉയരുന്ന ചോദ്യങ്ങള്‍.
ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടായിരുന്നു മസ്‌ക് ട്വിറ്ററില്‍ പരിഷ്‌ക്കാരത്തിന് തുടക്കംകുറിച്ചത്. ഒറ്റയടിക്ക് നിരവധി ജീവനക്കാരെയാണ് മസ്‌ക് കമ്പനിയില്‍ നിന്ന് പുറത്താക്കിയത്. കുറേ ജീവനക്കാര്‍ മസ്‌കിന്റെ പരിഷ്‌ക്കാരം സഹിക്കാന്‍ പറ്റാതെയും രാജി വെച്ചു. അങ്ങനെ മസ്‌ക് തന്നെ പിരിച്ചുവിട്ട ജീവനക്കാരും സ്വയം പിരിഞ്ഞുപോയ ജീവനക്കാരുമൊക്കെ ഒരുപാട് ഉണ്ട്. പക്ഷേ താന്‍ നേരിട്ട ഒരു വിചത്ര സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററിലെ മുന്‍ ജീവനക്കാരന്‍. സംഭവം എന്താണെന്ന് വിശദമായി അറിയാം.
ജീവനക്കാരൻ വെളിപ്പെടുത്തിയത് പ്രകാരം ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇയാളെ വീണ്ടും കമ്പനിയിൽ നിയമിക്കുകയും പിന്നീട് വീണ്ടും പിരിച്ചുവിടുകയും ചെയ്തു എന്നാണ് ജീവനക്കാരൻ പറയുന്നത്. സ്വന്തം അനുഭവം തുറന്നുപറഞ്ഞ മുൻ ജീവനക്കാരൻ പേര് വെളിപ്പെടുത്തിയിട്ടില്ല, വർക്ക്‌പ്ലേസ് ആപ്പായ 'ബ്ലൈൻഡി'ൽ ആണ് ഇദ്ദേഹം തന്റെ അനുഭവം പറഞ്ഞുകൊണ്ട് പോസ്റ്റ് ഇട്ടത്. ജീവനക്കാരന്റെ പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.മുൻ ജീവനക്കാരൻ ഇട്ട ഈ പോസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ചതോടെ, നിരവധിയാളുകളാണ് ഇലോൺ മസ്കിന് എതിരെ വിമർശനവുമായി രംഗത്തുവന്നത്. മസ്ക് ചെയ്തുകൂട്ടുന്ന കാര്യങ്ങൾ ഒരുപാട് കടന്നുപോകുന്നുണ്ടെന്നാണ് വിമർശനം.
Viral Video: 8 മണിക്കൂർ ഫ്‌ളൈറ്റ് യാത്ര; വികൃതിയുടെ അങ്ങേ ലെവലിൽ കുട്ടി; വൈറലാവാൻ കാരണം ഇക്കാര്യം
മൂന്ന് മാസത്തെ 'പിരിച്ചുവിടൽ വേതനമടക്കം' നവംബർ ആദ്യമാണ് ജീവനക്കാരനെ ട്വിറ്ററിൽ നിന്ന് പിരിച്ചുവിട്ടത്, എന്നാൽ "അതുല്യമായ പ്രതിഭ"യാണെന്ന് കാട്ടി താമസിയാതെ ഇയാളെ തിരികെ വിളിക്കപ്പെട്ടു. എന്നാൽ, കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീണ്ടും ട്വിറ്ററിൽ നിന്ന് പുറത്താക്കി. കാരണമെന്താണെന്ന് പോലും പറയാതെയാണ് പിരിച്ചുവിട്ടതെന്നും ജീവനക്കാരൻ തന്റെ പോസ്റ്റിൽ ആരോപിച്ചു. ഇത്തരം വിചിത്രമായ അനുഭവം നേരിട്ട മുൻ ജീവനക്കാരൻ നടത്തിയ വെളിപ്പെടുത്തൽ വായിക്കാം.
കൊല്ലത്തെ വീട്ടില്‍ നടന്ന വിചിത്ര സംഭവങ്ങളില്‍ വഴിത്തിരിവ്; എല്ലാം ചെയ്തത് 8ാം ക്ലാസുകാരന്‍
മുൻ ജീവനക്കാരന്റെ പോസ്റ്റ് :-
ട്വിറ്ററിൽ നിന്ന് നവംബറിന്റെ തുടക്കത്തിൽ എന്നെ പിരിച്ചുവിടുകയും മൂന്ന് മാസത്തെ ശമ്പളം തരുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, അധികം വൈകാതെ എന്നെ തിരിച്ചുവിളിച്ചു, ഞാൻ മികച്ചൊരു പ്രതിഭ ആയതിനാലാണ് അങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞു. പിന്നാലെ ജോലിയുടെ ഭാഗമായി, എന്നോട് അവർ ഡോക്യുമെന്റേഷൻ ചെയ്യാനും കോഡ് സാംപിളുകൾ നൽകാനും ആവശ്യപ്പെട്ടു.
എന്നാൽ, ഇന്നലെ രാത്രി, ഒരു കാരണവുമില്ലാതെ എന്നെ പെട്ടെന്ന് പുറത്താക്കി, നാല് ആഴ്ചത്തെ പിരിച്ചുവിടൽ ശമ്പളവും വാഗ്ദാനം ചെയ്തു. എംപ്ലോയ്മെന്റ് അഭിഭാഷകരിൽ ആർക്കെങ്കിലും എന്നെ സഹായിക്കാൻ കഴിയുമെങ്കിൽ മെസ്സേജ് അയക്കുമോ. ഞാൻ എച്ച് 1 ബി വിസയിലാണുള്ളത്, ഈ അവധിക്കാലത്ത് എനിക്ക് പുതിയൊരു ജോലി കണ്ടെത്താൻ വെറും 60 ദിവസങ്ങൾ മാത്രമാണുള്ളത്. അദ്ദേഹം പറഞ്ഞു
60 ശതമാനം ജീവനക്കാരെയാണ് ഇലോൺ മസ്ക് പിരിച്ചുവിട്ടത്. ഇനി പിരിച്ചുവിടൽ ഉണ്ടാകില്ലെന്നാണ് മസ്ക് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ ട്വിറ്ററിൽ ജോലി തുടരുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ ഇലോൺ മസ്ക് വെട്ടിക്കുറച്ചതയാണ് റിപ്പോർട്ട്. ഇവരുടെ ജോലിഭാരം ഉയർത്തുകയും മിക്ക ആനുകൂല്യങ്ങളും എടുത്തുകളയുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.