പാക് സൈനികൻ മരിച്ച് വീഴുന്നതും ഇന്ത്യൻ സൈനികൻ മരിച്ച് വീഴുന്നതും കാണേണ്ട: ഫാത്തിമ ഭൂട്ടോ
ഇസ്ലാമാബാദ്: ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ട് നല്‍കണം എന്ന വികാരം പങ്കുവെച്ച് എഴുത്തുകാരിയും മുന്‍ പാക് പ്രസിഡണ്ടായ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മകളുമായ ഫാത്തിമ ഭൂട്ടോ. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് യുദ്ധത്തിന് എതിരെ ഫാത്തിമ ഭൂട്ടോ പ്രതികരണം നടത്തിയിരിക്കുന്നത്. പാകിസ്താനിലെ മുഴുവന്‍ യുവാക്കളുടേയും വികാരം ഇതാണെന്നും ഫാത്തിമ ഭൂട്ടോ പറയുന്നു.
തനിക്ക് പാക് സൈനികന്‍ മരിച്ച് വീഴുന്നത് കാണാനാകില്ല എന്നത് പോലെ തന്നെ ഇന്ത്യന്‍ സൈനികന്‍ മരിച്ച് വീഴുന്നതും കാണേണ്ടതില്ല. യുദ്ധത്തിന് വേണ്ടി ഒരു ജീവിതകാലം മുഴുവനുമാണ് നമ്മള്‍ മാറ്റി വെച്ചത്. നമ്മള്‍ അനാഥരുടെ ഭൂഖണ്ഡമായി മാറരുത് എന്നും ഫാത്തിമ ഭൂട്ടോ പറയുന്നു.
പക തീര്‍ക്കലും പ്രതികാരം തീര്‍ക്കലുമൊന്നുമല്ല ശരിയായ പ്രതികരണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പക്വത കാണിക്കണം എന്നും സമാധാനം പുനസ്ഥാപിക്കണം ഫാത്തിമ ഭൂട്ടോ ആവശ്യപ്പെട്ടു.
അയല്‍രാജ്യത്തോട് തന്റെ രാജ്യം സമാധാനത്തോടെ പെരുമാറുന്നത് താന്‍ കണ്ടിട്ടില്ല എന്നും ഫാത്തിമ ലേഖനത്തില്‍ എഴുതി. സമാധാനത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ തനിക്ക് ഭയമില്ലെന്നും ഫാത്തിമ ഭൂട്ടോ തുറന്ന് പറയുന്നു. അതിനിടെ പാക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയ്ക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് അഭിനന്ദനെ ഇന്ത്യയിലേക്ക് തിരിച്ച് അയക്കുക.