ഗള്‍ഫില്‍ ചരിത്ര നിമിഷം!! ആറ് രാജ്യങ്ങളും സംഗമിച്ചു, അവസരം മുതലെടുത്ത് ഖത്തര്‍ തുറന്നടിച്ചു
ന്യൂയോര്‍ക്ക്: ഗള്‍ഫ് രാജ്യങ്ങളുടെ അപൂര്‍വ സംഗമം പ്രതീക്ഷ നല്‍കുന്നു. ജിസിസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ് ജിസിസി അംഗരാജ്യങ്ങളിലെ മന്ത്രിമാര്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അമേരിക്ക മുന്‍കൈയ്യെടുത്താണ് എല്ലാ രാജ്യങ്ങളിലെയും മന്ത്രിമാരെ ഒരുമിച്ചിരുത്തിയത്.
ഖത്തര്‍ വിദേശകാര്യമന്ത്രി യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആഗോള മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുടെ പ്രയത്‌നത്തെ സ്വാഗതം ചെയ്ത ഖത്തര്‍ പക്ഷേ, നിലവില്‍ നടത്തുന്ന സമാധാന ശ്രമങ്ങളുടെ ഗുണം ലഭിക്കണമെങ്കില്‍ ആദ്യം ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ....
ഗള്‍ഫ് മേഖല സ്തംഭിച്ചു
ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി, ഉപരോധം കാരണം ഗള്‍ഫ് മേഖല സ്തംഭിച്ചിരിക്കുകയാണെന്ന് തുറന്നടിച്ചു. ജിസിസിയുടെ പ്രവര്‍ത്തനം മരവിച്ചുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിനും കാരണം ഖത്തറിനെതിരായ ഉപരോധമാണ്. ആദ്യം അത് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്ക മുന്‍കൈയ്യെടുത്ത്
അമേരിക്ക മുന്‍കൈയ്യെടുത്താണ് ഗള്‍ഫ് മന്ത്രിമാരെ ഒരുമിച്ചിരുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യോഗം. ഗള്‍ഫിലെ ആറ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
രണ്ടും ഒരുമിച്ച് പോകില്ല
ഗള്‍ഫില്‍ സമാധാനം കൊണ്ടുവരാന്‍ അമേരിക്ക നടത്തുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. പക്ഷേ, ഇതുകൊണ്ട് കാര്യമില്ല. ആദ്യം ചെയ്യേണ്ടത് ഖത്തറിനെതിരായ ഉപരോധം നീക്കലാണ്. ഉപരോധം നിലനിര്‍ത്തികൊണ്ട് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
അമേരിക്കയുടെ ലക്ഷ്യം മറ്റൊന്ന്
ഐക്യം പ്രധാനമാണ്. അമേരിക്കയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. പക്ഷേ, ഉപരോധം ഒഴിയാതെ ഫലമുണ്ടാകില്ല. ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങള്‍ ഗുണപരമായി പ്രതികരിക്കുന്നില്ലെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെയാണ് ജിസിസി മന്ത്രിമാരുടെ യോഗം നടന്നത്. യോഗത്തില്‍ അമേരിക്കയുടെ ലക്ഷ്യം മറ്റൊന്നായിരുന്നു.
എല്ലാ മന്ത്രമാരും മുഖാമുഖം
വളരെ പ്രധാനപ്പെട്ട യോഗമാണ് നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നര വര്‍ഷത്തോളമായി നടക്കാതിരുന്ന യോഗമാണ് ന്യൂയോര്‍ക്കില്‍ സംഭവിച്ചിരിക്കുന്നത്. എല്ലാ മന്ത്രമാരും മുഖാമുഖം ഇരുന്നുവെന്നതും സമാധാനശ്രമങ്ങള്‍ക്ക് അനുകൂലമായ ഘടകമാണ്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.
അറബ് നാറ്റോയും ഇറാനും
അറബ് നാറ്റോ ശക്തിപ്പെടുത്താനാണ് അമേരിക്ക യോഗം വിളിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നായിരുന്നു മൈക്ക് പോംപിയോയുടെ ആവശ്യം. ഇറാന് ഗള്‍ഫില്‍ വളര്‍ന്നുവരുന്ന സ്വാധീനമാണ് അമേരിക്കയെ അലട്ടുന്നത്. ഇത് പ്രതിരോധിക്കാനാണ് ഗള്‍ഫ് രാജ്യങ്ങളെ ഒരുമിപ്പിക്കുന്നത്.
അമേരിക്ക ആവശ്യപ്പെട്ട കാര്യങ്ങള്‍
ഗള്‍ഫ് രാജ്യങ്ങള്‍ പരസ്പരം സൈനികമായി സഹകരിക്കുക, സാമ്പത്തികമായി സഹകരിക്കുക, നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക... ഈ മൂന്ന് കാര്യങ്ങളാണ് അമേരിക്ക പ്രധാനമായും മുന്നോട്ട് വച്ചത്. ഗള്‍ഫിലെ ഐക്യമാണ് പ്രധാനം. ഐക്യം സാധ്യമായാല്‍ ഇറാനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും അമേരിക്ക കരുതുന്നു.
നിബന്ധനകള്‍ ഖത്തര് പാലിക്കണം
തങ്ങള്‍ മുന്നോട്ട് വച്ച നിബന്ധനകള്‍ പാലിക്കാന്‍ ഖത്തര്‍ തയ്യാറാവണമെന്ന് സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞിരുന്നു. ഖത്തര്‍ ഉപാധികള്‍ പാലിച്ചില്ലെങ്കില്‍ ഉപരോധം ദശാബ്ദങ്ങള്‍ നീണ്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച പ്രതികരണം മാധ്യമങ്ങള്‍ ഖത്തര്‍ വിദേശകാര്യമന്ത്രിയോട് ചോദിച്ചു. ആദ്യം തങ്ങള്‍ തങ്ങളുടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ബിന്‍സല്‍മാന്റെ മറ്റൊരു നീക്കം
അതേസമയം, ഖത്തര്‍ വിഷയത്തില്‍ ജിസിസിയില്‍ നിര്‍ണയാക കൂടിക്കാഴ്ചകള്‍ നടക്കുന്നുണ്ട്. സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഞായറാഴ്ച കുവൈത്തിലെത്തും. ഖത്തര്‍ ഉപരോധം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുകയാണ് പ്രധാന ലക്ഷ്യം. കുവൈത്ത് അമീറുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം ഖത്തര്‍ വിഷയത്തില്‍ കടുത്ത ചില തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാന ആരോപണം
ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിട്ട് ഒന്നര വര്‍ഷത്തോളമായി. കുവൈത്ത് അമീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ ഏറെ ശ്രമിച്ച വ്യക്തിയാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദികളെ സഹായിക്കുന്നുവെന്നായിരുന്നു ആരോപണം.
സൗദിയില്‍ നിന്നുള്ള വന്‍ സംഘം
പ്രതിസന്ധി പരിഹരിക്കാന്‍ തുടക്കം മുതല്‍ മുമ്പിലുള്ള വ്യക്തിയാണ് കുവൈത്ത് അമീര്‍. അദ്ദേഹം ഖത്തറിലെയും സൗദിയിലെയും യുഎഇയിലേക്കും നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷേ, സമവായത്തിലെത്താന്‍ സാധിച്ചില്ല. എങ്കിലും കുവൈത്ത് മധ്യസ്ഥ ശ്രമത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിന്‍സല്‍മാന്‍ കുവൈത്തിലെത്തുന്നത്. സൗദിയില്‍ നിന്ന് വന്‍ സംഘമാണ് കുവൈത്ത് തലസ്ഥാനത്ത് എത്തുന്നത്.
വിശദാംശങ്ങള്‍ പുറത്തുവിടാതെ
ഖത്തര്‍ മാത്രമാണ് പ്രധാന ചര്‍ച്ചയെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫിലെ പ്രമുഖ നേതാക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ ചില തീരുമാനങ്ങള്‍ വരാന്‍ പോകുന്നുവെന്ന സൂചനയാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹുമായി സൗദി കിരീടവകാശി ചര്‍ച്ച നടത്തും. എന്നാല്‍ വിശദാംശങ്ങള്‍ കുവൈത്ത് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടില്ല.
ഗോവയില്‍ ജയിച്ചത് ബിജെപി തന്നെ; സുന്ദര ഭരണം നടക്കുന്നത് ഇങ്ങനെ, എല്ലാ ഫയലും ദില്ലിയിലേക്ക്!!