കടുംപിടുത്തവുമായി ഗള്‍ഫ് രാജ്യങ്ങള്‍; ജിസിസി ഉച്ചകോടി നടക്കില്ല, ഒടുവില്‍ കറുത്ത മുത്തും രംഗത്ത്
അമേരിക്കയുടെ ശ്രമത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, സൗദി അറേബ്യ കടുത്ത നിലപാട് സ്വീകരിച്ചത് എല്ലാത്തിനും തിരിച്ചടിയായി.
ദോഹ: എല്ലാ രാജ്യങ്ങളും കടുംപിടുത്തവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ അടുത്തൊന്നും തീരില്ലെന്ന് വ്യക്തമായി. ഈ സാഹചര്യത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ വാര്‍ഷിക യോഗം നടക്കില്ല. കുവൈത്തും അമേരിക്കയും സമാധാന നീക്കങ്ങള്‍ തുടരുന്നതിനിടെ ആഫ്രിക്കന്‍ രാജ്യവും പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ സമാധാന ശ്രമങ്ങളുമായി ഗള്‍ഫിലെത്തിയെങ്കിലും ചര്‍ച്ചക്കില്ലെന്ന് സൗദി അറേബ്യ തീര്‍ത്തുപറഞ്ഞു. മൂന്നാംകക്ഷിയുടെ ഇടപെടല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ വഴിയുള്ളൂവെന്ന് ബോധ്യപ്പെട്ടതിനാലാണ് കുവൈത്ത് ശ്രമം തുടരുന്നത്. ഈ സാഹചര്യത്തിലാണ് ആഫ്രിക്കയുടെ വകയും ഒരുകൈ നോക്കുന്നത്. എന്താണ് ഖത്തര്‍ പ്രതിസന്ധിയുടെ ഏറ്റവും ഒടുവിലുള്ള വിവരങ്ങള്‍...
ജിസിസി ഉച്ചകോടി
പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് ജിസിസി ഉച്ചകോടി നടക്കില്ലെന്ന വാര്‍ത്തകള്‍ വരുന്നത്. ഇനി നടക്കണമെങ്കില്‍ അല്‍ഭുതങ്ങള്‍ സംഭവിക്കണം. ഡിസംബറിലാണ് ഉച്ചകോടി നടക്കേണ്ടത്.
പ്രതീക്ഷ തകിടം മറിഞ്ഞു
വാര്‍ഷിക ജിസിസി ഉച്ചകോടി ഇത്തവണ നടക്കുന്നത് കുവൈത്തിലാണ്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയായിരുന്നു. ഖത്തര്‍ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മധ്യസ്ഥര്‍ കരുതിയത്.
സൗദി തയ്യാറല്ല
എന്നാല്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ടില്ലേഴ്‌സണ്‍ സൗദി കിരീടവകാശി മുഹമ്മദ് സല്‍മാനുമായി ചര്‍ച്ച നടത്തി. ഖത്തറുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയ്യാറല്ലെന്ന് അദ്ദേഹം നിലപാടെടുത്തു.
ടില്ലേഴ്‌സണ്‍ വെളിപ്പെടുത്തി
ടില്ലേഴ്‌സണ്‍ സൗദിയില്‍ നിന്നെത്തിയത് ഖത്തറിലേക്കാണ്. ഖത്തര്‍ വിദേശകാര്യമന്ത്രിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇതിന് ശേഷം വാര്‍ത്താസമ്മേളനം നടത്തി. അപ്പോഴാണ് സൗദിയുടെ നിലപാട് ടില്ലേഴ്‌സണ്‍ വെളിപ്പെടുത്തിയത്.
സമവായ സാധ്യത കുറവ്
ഈ സാഹചര്യത്തില്‍ സമവായ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ജിസിസി വാര്‍ഷിക ഉച്ചകോടി നടക്കില്ല. കുവൈത്തില്‍ നടക്കുന്ന ഉച്ചകോടി നടക്കില്ലെന്ന് കുവൈത്ത് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്.
കുവൈത്തിന്റെ നിലപാട്
ആറ് രാജ്യങ്ങളും ഒരുമിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കണമെന്നാണ് കുവൈത്തിന്റെ നിലപാട്. അല്ലാത്ത പക്ഷം ഉച്ചകോടി വേണ്ട എന്നും കുവൈത്ത് അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് വ്യാഴവട്ടത്തിന് ശേഷം ആദ്യമായാണ് ജിസിസിക്ക് ഇത്തരമൊരു സാഹചര്യം.
ഉമറുല്‍ ബശീറും ഗള്‍ഫില്‍
അതേസമയം, അവസാന കൈ എന്ന നിലയില്‍ സുഡാന്‍ പ്രസിഡന്റ് ഉമറുല്‍ ബശീറും സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നുണ്ട്. സുഡാന്‍ ഇതുവരെ ഇരുപക്ഷവും ചേര്‍ന്നിട്ടില്ല. ബശീര്‍ കുവൈത്തും ഖത്തറുമാണ് സന്ദര്‍ശിച്ചത്.
ഫലം കാണില്ല
കുവൈത്തിലെയും ഖത്തറിലെയും നേതാക്കളുമായി ബശീര്‍ നടത്തിയ ചര്‍ച്ചയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍ സൗദിയുടെ നിലപാട് പുറത്തുവന്ന സാഹചര്യത്തില്‍ ബശീറിന്റെ നീക്കം ഫലം കാണില്ലെന്ന് ഉറപ്പായി.
മികച്ച ബന്ധം സ്ഥാപിക്കാന്‍ നീക്കം
ഖത്തറുമായി ബന്ധം ശക്തമാക്കാന്‍ സുഡാന്‍ തീരുമാനിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ അറബ് നേതാക്കളില്‍ ശക്തനാണ് ബശീര്‍. സുഡാന് ഖത്തറുമായും സൗദിയുമായും അടുത്ത ബന്ധമാണുള്ളത്.
ഒമാന്റെ നിലപാട്
കുവൈത്ത് നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ബശീര്‍ പ്രഖ്യാപിച്ചു. ജിസിസി ഉച്ചകോടി ഐക്യം സാധ്യമായതിന് ശേഷം നടത്തിയാല്‍ മതിയെന്നാണ ഒമാന്റെയും നിലപാട്.
സൗദി അറേബ്യയെ അറിയിക്കും
ഐക്യമില്ലാതെ എത്ര ചര്‍ച്ച നടത്തിയിട്ടും കാര്യമില്ലെന്നാണ് ഒമാന്‍ പ്രതിനിധികള്‍ പറയുന്നത്. ഒമാന്റെയും കുവൈത്തിന്റെയും നിലപാടുകള്‍ കുവൈത്ത് പ്രതിനിധികള്‍ സൗദി അറേബ്യയെ അറിയിക്കും. സൗദി, ബഹ്‌റൈന്‍, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ജിസിസിയിലുള്ളത്.
ഖത്തര്‍ അമീര്‍ പറഞ്ഞത്
അമേരിക്കയുടെ ശ്രമത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, സൗദി അറേബ്യ കടുത്ത നിലപാട് സ്വീകരിച്ചത് എല്ലാത്തിനും തിരിച്ചടിയായി. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തോട് സൗദി പരസ്യമായി ഇതുവരെ പ്രതികരിച്ചിരുന്നില്ല.