Qatar: ഗള്‍ഫ് പ്രതിസന്ധിക്ക് വല വീശിയത് ഇസ്രായേല്‍; പെട്ടത് അമേരിക്ക? ട്രംപ് നടുക്കടലില്‍ കുടുങ്ങി!!
ഡൊണാള്‍ഡ് ട്രംപിന്റെത് മണ്ടത്തരമാണെന്ന് നേരത്തെ അമേരിക്കന്‍ വിദേശകാര്യ വകുപ്പിനും പ്രതിരോധ വകുപ്പിനും തോന്നിയിരുന്നു. ട്രംപിന്റേതില്‍ നിന്നു വ്യത്യസ്തമായ സമീപനമാണ് അവര്‍ ഖത്തറിനോട് സ്വീകരിച്ചത്.
ദുബായ്: ഗള്‍ഫ് പ്രതിസന്ധിക്കിടെ ശരിക്കും പെട്ടത് അമേരിക്കയാണ്. ഇസ്രായേലിന്റെ ആവശ്യപ്രകാരം തുടങ്ങിയ മേഖലയിലെ ഭീകരവിരുദ്ധ നീക്കങ്ങള്‍ അമേരിക്കയുടെ വാണിജ്യ ശത്രുക്കള്‍ക്ക് ഗുണം ചെയ്തുവെന്ന് വേണം കരുതാന്‍. അമേരിക്കയുടെ ഉറ്റ രാഷ്ട്രങ്ങളായിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ രണ്ടു തട്ടിലാണ്.
മെയ് അവസാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തോടെയാണ് ജിസിസി രാജ്യങ്ങള്‍ കൂടുതല്‍ പ്രകടമായ ഭീകരവിരുദ്ധ നടപടിക്ക് തയ്യാറായത്. ട്രംപ് നല്‍കിയ ആത്മധൈര്യം. പക്ഷേ, ഇന്ന് റഷ്യയും തുര്‍ക്കിയും ഇറാനുമൊക്കെ ജിസിസി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇഷ്ടക്കാരായി മാറുന്ന കാഴ്ചയാണ്.

ഭീകരതക്കെതിരേ ശക്തമായ നടപടി
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്രായേല്‍ സംഘങ്ങളും ചില അറബ് രാജ്യങ്ങളിലെ പ്രതിനിധികളുമാണ് ഖത്തറിനെതിരേ നീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് ട്രംപ് സൗദിയിലെത്തിയപ്പോള്‍ ഇസ്ലാമിക നേതാക്കളോട് വിഷയം ഉന്നയിക്കുകയും ചെയ്തത്. ഭീകരതക്കെതിരേ ശക്തമായ നടപടി വേണമെന്നായിരുന്നു ആവശ്യം.

50 ലധികം ഇസ്ലാമിക രാഷ്ട്രങ്ങള്‍
50 ലധികം ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കള്‍ റിയാദില്‍ നടന്ന സമ്മേളനത്തിന് എത്തിയിരുന്നു. എല്ലാവരോടും ട്രംപ് ആവശ്യപ്പെട്ടത് ഭീകരതക്കെതിരായ ശക്തമായ നടപടി. പിന്നീട് ട്രംപ് ഇസ്രായേലിലേക്കും അവിടെ നിന്നു വത്തിക്കാനിലേക്കും പോയി. പിന്നാലെയാണ് സൗദിയും ബഹ്‌റൈനും യുഎഇയും ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്.

ആദ്യം നോട്ടമിട്ടത് ഖത്തറിനെ
ട്രംപിന്റെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ച അറബ് നേതാക്കള്‍ ആദ്യം നോട്ടമിട്ടത് ഖത്തറിനെതിരേ ആയിരുന്നു. അവര്‍ക്ക് അതിന് മതിയായ കാരണങ്ങളുമുണ്ട്. തീവ്രവാദി സംഘങ്ങള്‍ക്ക് ധനസഹായം, ഹമാസ്, മുസ്ലിം ബ്രദര്‍ഹുഡ്, താലിബാന്‍ തുടങ്ങി നിരവധി കാര്യങ്ങളും കാരണങ്ങളും.

ട്രംപ് സൗദിയെ അനുകൂലിച്ചു
ഉപരോധം പ്രഖ്യാപിച്ച ആദ്യദിനത്തില്‍ തന്നെ ട്രംപ് സൗദിയെ അനുകൂലിച്ച് രംഗത്തെത്തി. തന്റെ വാക്ക് അറബ് നേതാക്കള്‍ ഗൗരവത്തിലെടുത്തുവെന്ന് ട്രംപിനും തോന്നി. പക്ഷേ ഖത്തറായിരുന്നു പ്രതിപക്ഷത്ത്. അമേരിക്കയെ ഏറെ കാലമായി ഭീകരവിരുദ്ധ യുദ്ധത്തിന് സഹായിക്കുന്ന ഖത്തര്‍.

ഖത്തര്‍ അമേരിക്കയുടെ പങ്കാളി
പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. 11000 അമേരിക്കന്‍ സൈനികരാണ് ഇവിടെയുള്ളത്. ഇറാഖിലും സിറിയയിലും ആക്രമണം നടത്താന്‍ ഈ താവളമായിരുന്നു അമേരിക്കന്‍ സൈന്യം ഉപയോഗിച്ചിരുന്നത്.

ഇറാനും തുര്‍ക്കിയും ഒടുവില്‍ റഷ്യയും
അമേരിക്ക സൗദിക്ക് നല്‍കിയ പിന്തുണ സ്വാഭാവികമായും ഖത്തര്‍ ഭരണാധികാരികളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത നേരിയ ഭിന്നത ഇറാനും തുര്‍ക്കിയും ഒടുവില്‍ റഷ്യയും മുതലെടുത്തുവെന്ന് വേണം കരുതാന്‍. കാരണം ഇന്ന് അവരൊക്കെയാണ് ഖത്തറിനൊപ്പമുള്ളത്.

എന്തു സഹായവും ചെയ്യാം
റഷ്യ ഖത്തറിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുകഴിഞ്ഞു. തുര്‍ക്കി സൈനിക പിന്തുണ വരെ പ്രഖ്യാപിച്ചു. ഇറാന്‍ ഭക്ഷണവും മറ്റു അവശ്യ വസ്തുക്കളും ഖത്തിലെത്തിച്ചു. അപ്പോഴും ട്രംപ് പറഞ്ഞത് ഖത്തര്‍ സൗദിയുടെ തീരുമാനം അംഗീകരിക്കണമെന്നാണ്.

പുതിയ ചേരിതിരിവ്
ഖത്തറില്‍ ഇന്ന് മറ്റു പല രാഷ്ട്രങ്ങള്‍ക്കും സ്വാധീനം ഏറുന്ന കാഴ്ചയാണിപ്പോള്‍. ആദ്യം ഭക്ഷണവസ്തുക്കളുമായി വന്നത് ഇറാനാണ്. ഇറാനും ഖത്തറുമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതക പാടങ്ങള്‍ കൈവശം വയ്ക്കുന്നത്. ഇവരുടെ ഐക്യം പുതിയ ചേരിതിരിവിന് കാരണമാകും.

റഷ്യയ്ക്ക് വഴിയൊരുക്കി
റഷ്യയ്ക്ക് പ്രത്യക്ഷത്തില്‍ ഗള്‍ഫ് മേഖലയില്‍ നിര്‍ണായകമായ സ്വാധീനമുണ്ടായിരുന്നില്ല. അമേരിക്ക അതിന് സമ്മതിച്ചിരുന്നില്ല എന്നുവേണം പറയാന്‍. എന്നാല്‍ ഇപ്പോള്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി മോസ്‌കോയിലാണ്. റഷ്യ ഖത്തറിന് പൂര്‍ണ സഹായം വഗ്ദാനം ചെയ്യുകയും ചെയ്തു.

ട്രംപിന്റെ മണ്ടത്തരങ്ങള്‍
ഡൊണാള്‍ഡ് ട്രംപിന്റെത് മണ്ടത്തരമാണെന്ന് നേരത്തെ അമേരിക്കന്‍ വിദേശകാര്യ വകുപ്പിനും പ്രതിരോധ വകുപ്പിനും തോന്നിയിരുന്നു. ട്രംപിന്റേതില്‍ നിന്നു വ്യത്യസ്തമായ സമീപനമാണ് അവര്‍ ഖത്തറിനോട് സ്വീകരിച്ചത്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ട്രംപ് ആവട്ടെ, സൗദിയെ ഖത്തര്‍ അനുസരിക്കണമെന്നും.












Click it and Unblock the Notifications