ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കു നേരെ ആക്രമണം പതിവാകുന്നു;ഒടുവിലത്തെ ഇര മഠം ജീവനക്കാരന്‍
ധാക്ക: അഫ്ഗാനിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കുനേരെയുളള ആക്രമണം പതിവാകുകയാണ് . മൂന്നു വര്‍ഷത്തിനിടയില്‍ ഏകദേശം 50 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ധാക്കയില്‍ ഹിന്ദു സന്യാസി മഠം ജീവനക്കാരനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ശ്രീ ശ്രീ താക്കൂര്‍ അനുകൂല്‍ ചന്ദ്ര മഠത്തിലെ ജീവനക്കാരന്‍ നിത്യരഞ്ജന്‍ പാണ്ഡെയാണ് കൊല്ലപ്പെട്ടത്. രാവിലെ നടക്കാനിറങ്ങിയ പാണ്ഡെയെ അജ്ഞാത സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു.
40 വര്‍ഷമായി മഠത്തിലെ ജീവനക്കാരായിരുന്ന പാണ്ഡെ നിലവില്‍ മഠത്തിന്റെ ഓഫീസ് ചുമതലയായിരുന്നു വഹിച്ചിരുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാണ്ഡെയുടെ കൊലപാതകം പുലര്‍ച്ചെയായതിനാല്‍ സംഭവത്തിനു ദൃക്‌സാക്ഷികളുമില്ല. മൂന്നു ദിവസം മുന്‍പാണ് ഹിന്ദു പുരോഹിതനെ ക്ഷേത്രത്തിനു സമീപം കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
ആനന്ദ് ഗോപാല്‍ ഗാംഗുലിയെന്ന 70 കാരനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതക രീതി പരിശോധിച്ച് ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു പോലീസ് നിഗമനം. പാണ്ഡെയുടെ കൊലപാതകത്തിനു പിന്നിലും ഇവര്‍ തന്നെയാവാനാണ് സാധ്യതയെന്നു പോലീസ് പറയുന്നു. മിക്ക കൊലപാതകങ്ങളുടെയും ഉത്തരവാദിത്വം ഐസിസ് ഉള്‍പ്പെടെയുളള ഭീകര സംഘടനകള്‍ ഏറ്റെടുത്തിരുന്നു. മതേതര രാജ്യമായ ബംഗ്ലാദേശില്‍ എട്ടു ശതമാനം മാത്രമാണ് ഹിന്ദുക്കള്‍.