ട്രംപിനെ ചരിത്രം ഓര്‍ക്കുക അമേരിക്കയുടെ ഏറ്റവും മോശം പ്രസിഡണ്ടായി, ഫോക്സ് ന്യൂസ് സർവ്വേ ഫലം
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ ചരിത്രം ഓര്‍ക്കുക അമേരിക്കയുടെ ഏറ്റവും മോശം പ്രസിഡണ്ട് എന്ന നിലയ്ക്കാവുമെന്ന് സര്‍വ്വേ. ഫോക്‌സ് ന്യൂസ് സര്‍വ്വേയിലാണ് ഭൂരിപക്ഷം പേരും ഡൊണാള്‍ഡ് ട്രംപിനെ മോശം പ്രസിഡണ്ടെന്ന് വിലയിരുത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത 42 ശതമാനം പേരും അഭിപ്രായപ്പെട്ടത് ഡൊണാള്‍ഡ് ട്രംപിനെ ചരിത്രം ഏറ്റവും മോശം അമേരിക്കന്‍ പ്രസിഡണ്ടായി രേഖപ്പെടുത്തും എന്നാണ്.
സര്‍വ്വേയില്‍ പങ്കെടുത്ത 8 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് ഡൊണാള്‍ഡ് ട്രംപ് ശരാശരിയിലും കുറഞ്ഞ നിലവാരത്തിലുളള പ്രസിഡണ്ടാണെന്നാണ്. അതേസമയം 16 ശതമാനം പേര്‍ ഡൊണാള്‍ഡ് ട്രംപ് ശരാശരിയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ പ്രസിഡണ്ട് ആണെന്നും 22 ശതമാനം പേര്‍ ട്രംപ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസിഡണ്ടുമാരില്‍ ഒരാളാണെന്നും അഭിപ്രായപ്പെട്ടു.
അമേരിക്കയില്‍ പ്രസിഡണ്ട് പദവിയില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് ഒഴിഞ്ഞ് ജോ ബൈഡന്‍ ജനുവരിയില്‍ ചുമതല ഏറ്റെടുക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് ഇലക്ടറല്‍ കോളേജും ബൈഡനെ ഔദ്യോഗികമായി പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. ഫോക്‌സ് ന്യൂസ് സര്‍വ്വേ അമേരിക്കയുടെ ഇതുവരെയുളള പ്രസിഡണ്ടുമാരുടെ പ്രകടനവും സര്‍വ്വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ട്രംപിന് ലഭിച്ചത്ര നെഗറ്റീവ് പ്രതികരണങ്ങള്‍ ഈ അഭിപ്രായ സര്‍വ്വേയില്‍ മറ്റൊരു പ്രസിഡണ്ടിനും ലഭിച്ചിട്ടില്ല.
മോശം പ്രസിഡണ്ടായി ട്രംപിന് അടുത്ത് എത്തിയ ആള്‍ ജോര്‍ജ് ഡബ്ല്യൂ ബുഷ് ആണ്. സര്‍വ്വേയില്‍ പങ്കെടുത്ത 36 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് ബുഷ് മോശം പ്രസിഡണ്ടായിരുന്നു എന്നാണ്. അമേരിക്കയില്‍ ആദ്യമായാണ് ഒരു പ്രസിഡണ്ടിന് തുടര്‍ഭരണം ലഭിക്കാതിരിക്കുന്നത്. കടുത്ത ജനവിരുദ്ധ വികാരം നിലനില്‍ക്കേയാണ് ട്രംപ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പോപ്പുലര്‍ വോട്ടുകളും ഇലക്ടറല്‍ വോട്ടുകളും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനെ ആണ് തുണച്ചത്.