പിഎന്‍ബി വായ്പ അനുവദിച്ചത് കടലാസ് കമ്പനികള്‍ക്ക്!! നീരവിന്റെ നുണക്കഥകള്‍, കോടികള്‍ കീശയിലാക്കി!!
കടലാസ് കമ്പനികള്‍ വഴി നീരവ് പിഎന്‍ബിയെ പറ്റിച്ചു
ഹോങ്കോങ്: നാണക്കേടിന്റെ നിലയില്ലാ കയത്തിലേക്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വീണുകൊണ്ടിരിക്കുന്നത്. നീരവ് മോദിക്ക് വായ്പ അനുവദിച്ച സംഭവത്തില്‍ ബാങ്കിന് വന്ന ഗുരുതരമായ വീഴ്ച്ചയാണ് അവരെ നാണക്കേടിലാക്കിയത്. എന്നാല്‍ നീരവ് സമര്‍ത്ഥമായി പിഎന്‍ബി പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിഎന്‍ബിയെ പറ്റിച്ചാണ് നീരവ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത് പോലും.
ഇത്രയും കാലം വായ്പാത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി എന്ന പേര് നീരവിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇതേ സംഭവത്തില്‍ ഇപ്പോള്‍ പിഎന്‍ബിയും റിസര്‍വ് ബാങ്കും വരെ സ്വയം കുഴിച്ച കുഴിയില്‍ ചാടിയെന്നാണ് മനസിലാവുന്നത്. കൃത്യമായ രേഖകളാണ് താന്‍ നല്‍കിയതെന്ന് ബോധ്യപ്പെടുത്തിയാണ് നീരവ് വായ്പ സംഘടിപ്പിച്ചത്. എന്നാല്‍ ഈ വാക്ക് വിശ്വസിച്ച് യാതൊരു അന്വേഷണവും നടത്താതെ വായ്പ അനുവദിക്കുകയായിരുന്നു പിഎന്‍ബി അധികൃതര്‍.
കടലാസ് കമ്പനികള്‍
നീരവിനെ ചുറ്റിപ്പറ്റി നല്ല രസകരമായ കാര്യങ്ങളാണ് നടക്കുന്നത്. ഒരു പ്രമുഖ മാധ്യമം നീരവിന് ഹോങ്കോങില്‍ ഉള്ള കമ്പനികളെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് പുതിയ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. വായ്പ ലഭിക്കുന്ന സുരക്ഷ ഡെപ്പോസിറ്റായ ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍സ്റ്റാന്റിങ് മുഴുവന്‍ തട്ടിപ്പാണ്. ഇതെല്ലാം നീരവിന്റെ പ്രമുഖ ഇടപാടുകാര്‍ വഴിയാണ് ലഭിച്ചത്. ഹോങ്കോങില്‍ ഉള്ള കടലാസ് കമ്പനികള്‍ വഴി വായ്പ തരപ്പെടുത്തിയെടുക്കുകയായിരുന്നു നീരവ്. അദ്ദേഹം നല്‍കിയ കമ്പനികളുടെ ഉറപ്പില്‍ പിഎന്‍ബി കുടുങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇക്കാര്യം പിഎന്‍ബിയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ മനസിലായിട്ടുണ്ടെന്നാണ് സൂചന.
പണമിടപാടുകള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍
നീരവ് മന:പ്പൂര്‍വം വായ്പാത്തട്ടിപ്പ് നടത്തുന്നതിന് വേണ്ടിയാണ് ഇത്തരം കമ്പനികള്‍ ആരംഭിച്ചിരുന്നത്. ഈ കമ്പനികള്‍ക്കൊന്നും യാതൊരു വിധ സാമ്പത്തിക ഇടപാടുകളോ സ്വത്തുക്കളോ ഇല്ല. ഇവരൊന്നും ബിസിനസ് ഡീലുകള്‍ നടത്തുന്നില്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം ഇത്തരം കടലാസ് കമ്പനികള്‍ ഹോങ്കോങില്‍ പ്രവര്‍ത്തിക്കുന്നതിന് തടസമില്ല. പക്ഷേ ഇവര്‍ അനധികൃതമായി പല വായ്പാ ഇടപാടുകളും നടത്തിയിട്ടുണ്ട്. ഈ കമ്പനികള്‍ വഴിയാണ് നീരവ് ഏറ്റവുമധികം സ്വത്തുക്കള്‍ സമ്പാദിച്ചതും. ഹോങ്കോങില്‍ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും നീരവിന് ഇത്തരത്തില്‍ കടലാസ് കമ്പനികള്‍ ഉണ്ടെന്ന് സൂചനയുണ്ട്.
കോടികളുടെ വായ്പ
ഈ കമ്പനികളുടെ പേരില്‍ ആയിരത്തിലധികം കോടിയുടെ വായ്പ നീരവ് മോദി പിഎന്‍ബിയില്‍ നിന്ന് തട്ടിയെടുത്തിട്ടുണ്ട്. ഇതെല്ലാം ഇനി ഒരിക്കലും തിരിച്ച് കിട്ടാന്‍ പോകുന്നില്ലെന്നാണ് സൂചന. ഈ കമ്പനികള്‍ക്ക് ലഭിച്ച വായ്പ് നീരവ് തന്റെ മറ്റുള്ള കമ്പനികളിലേക്ക് വകമാറ്റി. ഇതിനിടയില്‍ കള്ളപ്പണത്തിന്റെ ഇടപാടും നീരവ് നടത്തിയെന്നാണ് സൂചന. അതേസമയം മൗറീഷ്യസ്, ആന്റ്‌വെര്‍പ്പ്, ബെല്‍ജിയം തുടങ്ങിയ സ്ഥലങ്ങളിലും നീരവിന് കടലാസ് കമ്പനികളുണ്ട്. ഇവിടെയുള്ള ഭരണകൂടവുമായി നീരവിനുള്ള ബന്ധമാണ് ഇതിന് സഹായിച്ചതെന്നാണ് സൂചന. പിഎന്‍ബിയുടെ എല്‍ഒയു ഉപയോഗിച്ച് മറ്റു ആറ് ബാങ്കുകളുടെ ശാഖ വഴി നീരവ് പണം തട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സിബിഐ അന്വേഷിക്കുന്നുണ്ട്. നീരവിന്റെ കടലാസ് കമ്പനികളെ പറ്റിയും വിശദമായി അന്വേഷണം നടക്കുന്നുണ്ട്.
സിനോ ട്രേഡേഴ്‌സ്
സിനോ ട്രേഡേഴ്‌സ് എന്ന കമ്പനി വഴിയാണ് നീരവ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. ബാങ്കില്‍ നല്‍കിയ രേഖയില്‍ പറയുന്ന അതേ സ്ഥലത്താണ് സിനോ ട്രേഡേഴ്‌സ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ കമ്പനി ആറു മാസം മുമ്പ് പൂട്ടിപ്പോയതാണ്. ഇതിനെ കുറിച്ചൊന്നും പിഎന്‍ബി അന്വേഷിക്കാത്തത് തട്ടിപ്പിന്റെ തോത് വര്‍ധിപ്പിച്ചു. അതേസമയം ഈ കമ്പനി ഇപ്പോള്‍ മറ്റൊരു വമ്പന്‍ ബിസിസനസുകാരന്‍ വാങ്ങിയിരിക്കുകയാണ്. മുമ്പുള്ള കമ്പനി നടത്തുന്നത് എറ്റേണല്‍ ഡയമണ്ട് കോര്‍പ്പറേഷന്‍ എന്ന ബിസിസനസ് സ്ഥാപനമാണ്. ഇവര്‍ ഇതേ കെട്ടിടത്തിലെ 16ാം നിലയില്‍ മറ്റൊരു ഓഫീസ് തുറന്നിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വന്നാല്‍ കെട്ടിടം തന്നെ മാറുന്ന രീതിയാണ് ഇത്തരം കടലാസ് കമ്പനികള്‍ക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്.
പണം ഇന്ത്യയിലെത്തി
പിഎന്‍ബി ഹോങ്കോങ് കമ്പനിക്ക് കൈമാറിയ പണം തിരിച്ച് ഇന്ത്യയിലെത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എറ്റേണല്‍ ഡയമണ്ട് കോര്‍പ്പറേഷന്‍ എന്ന കമ്പനി നടത്തുന്നത് ആശിഷ് ബഗാരിയ എന്ന വ്യക്തിയാണ്. ഈ വ്യക്തിക്കെതിരെ നേരത്തെ തന്നെ സിബിഐ കേസെടുത്തിട്ടുണ്ട്. ഇയാളുടെ കമ്പനിക്ക് ലഭിച്ച പണം ഇന്ത്യയിലുള്ള ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പണം ഒടുവില്‍ എത്തിയത് നീരവിന്റെ മറ്റൊരു കടലാസ് കമ്പനിയിലാണ്. സിനോ ട്രേഡേഴ്‌സിന്റെ പേരില്‍ അനുവദിച്ച വായ്പസ്റ്റെല്ലാര്‍ ഡയമണ്ട്‌സ് സോളാര്‍ എക്‌സ്‌പോര്‍ട്‌സ് എന്നീ കമ്പനികളിലേക്കാണ് എത്തിയത്.
നീരവ് എവിടെ? കൈമലര്‍ത്തി ഫയർസ്റ്റാർ ഡയമണ്ട്, നിയമത്തിന് മുമ്പില്‍ കീഴങ്ങാൻ ഹൈക്കോടതി
നീരവുമായി പ്രധാനമന്ത്രിക്ക് ബന്ധം? നോട്ടുനിരോധനത്തിന് മുമ്പ് കള്ളപ്പണം വെളുപ്പിച്ചു, സത്യാവസ്ഥ എന്ത്
കര്‍ണാടകയില്‍ സിദ്ധരാമയ്യയെ വീഴ്ത്താന്‍ ബിജെപി!! വരുണയില്‍ അങ്കം മുറുകും, യതീന്ദ്രയ്ക്ക് ജയിക്കണം!!