ഇന്ത്യയെ പൂട്ടാന്‍ സൗദി; മോദിയുടെ തന്ത്രങ്ങള്‍ പൊളിയും? തിരഞ്ഞെടുപ്പും സൗദിയും തമ്മിലുള്ള ബന്ധം!!
റിയാദ്/ദില്ലി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം നല്‍കുന്ന ബിജെപിയെ പിടിച്ചുകെട്ടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ പണി തുടങ്ങിയിരിക്കുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ മോദിക്ക് തിരിച്ചടിയാകുക സൗദി അറേബ്യയാണെന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്.
രാജ്യത്തിന്റെ വികസനത്തിന് തിരിച്ചടിയാകുന്ന ചില നീക്കങ്ങള്‍ സൗദിയില്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയുടെ വികസന കുതിപ്പ് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കും സൗദിയുടെ പുതിയ തീരുമാനം. എന്താണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന സൗദിയുടെ നീക്കം. അതെങ്ങനെ മോദിയെയും ബിജെപിയെയും ബാധിക്കും. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ...
ഇന്ത്യയില്‍ ഉപയോഗിക്കുന്നത്
സൗദി അറേബ്യയില്‍ നിന്നിറക്കുന്ന എണ്ണയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നതില്‍ കൂടുതലും. ഇപ്പോള്‍ ബാരലിന് ഏകദേശം 70 ഡോളറാണ് വില നല്‍കേണ്ടത്. ഇത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്ന വിലയാണ്. എന്നാല്‍ ഈ വിലയില്‍ നില്‍ക്കില്ല കാര്യങ്ങള്‍. ഇനിയും വില കൂട്ടാനാണ് സൗദിയുടെ തീരുമാനം. അതേസമയം, ഇന്ത്യയില്‍ 3000 കോടി ഡോളറിന്റെ എണ്ണശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. സൗദിയില്‍ നിന്നിറക്കുന്ന എണ്ണ സംഭരിക്കുകയും ശുദ്ധീകരിക്കുകയുമാണ് ഈ ശാല നിര്‍മിക്കുന്നതിന്റെ ലക്ഷ്യം. വില കൂട്ടാനുള്ള സൗദിയുടെ നീക്കമാണ് ഇന്ത്യക്ക് തിരിച്ചടിയാകുക.
സൗദിയുടെ നീക്കം ഇങ്ങനെ
എണ്ണവില 70 ഡോളറില്‍ എത്തിയിരിക്കുന്ന വേളയില്‍ തന്നെ ഇന്ത്യയുടെ വികസന കുതിപ്പിന് തിരിച്ചടി നേരിടുന്നുണ്ട്. എണ്ണ ബാരലിന് 80 ഡോളറില്‍ എത്തിക്കാനാണ് സൗദിയുടെ നീക്കം. അതിന് വേണ്ടി ഉല്‍പ്പാദകം കുറയ്ക്കാന്‍ സൗദി ശ്രമിക്കുന്നുണ്ട്. മാത്രമല്ല, എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് രാജ്യങ്ങളില്‍ സൗദി സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. ഉല്‍പ്പാദനം കുറച്ചാല്‍ എണ്ണ വിപണിയില്‍ എത്തുന്നത് കുറയും. അപ്പോള്‍ വില വര്‍ധിപ്പിക്കാമെന്നതാണ് സൗദിയുടെ തീരുമാനം. സൗദിയുടെ ഇത്തരം ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമായ റഷ്യ കൂടെയുണ്ട്.
ബിജെപിയെ ബാധിക്കുന്നത് ഇങ്ങനെ
എന്നാല്‍ ആവശ്യമുള്ള എണ്ണയുടെ മുക്കാല്‍ ഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്കാണ് സൗദിയുടെയും റഷ്യയുടെയും തീരുമാനം തിരിച്ചടിയാകുക. സൗദി ഇനിയും വില കൂട്ടാന്‍ ശ്രമിക്കുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. ഇന്ത്യയില്‍ അവശ്യവസ്തുക്കള്‍ക്ക് വില വര്‍ധിക്കാന്‍ ഇടയാക്കുന്നതാണ് സൗദിയുടെ തീരുമാനം. ചരക്കുകടത്ത് ചെലവ് വര്‍ധിച്ചാല്‍ സ്വാഭാവികമായും ഇന്ത്യയില്‍ അവശ്യവസ്തുക്കളുടെ വില വര്‍ധിക്കും. അതോടെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യും. ഈ സാഹചര്യം വരുന്നത് തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഭരണകക്ഷി എന്ന നിലയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകും.
വികസന മുദ്രാവാക്യം തകരും
അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചാല്‍ ഭരണവിരുദ്ധ വികാരം രാജ്യത്ത് വളരും. അത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഷ്ടിച്ച് ഒരു വര്‍ഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ളത്. വികസന മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ഒരുങ്ങുന്നത്. ഒരു വശത്ത് വര്‍ഗീയ രാഷ്ട്രീയം ബിജെപി നേതാക്കള്‍ കളിക്കുന്നുണ്ടെങ്കിലും വികസനമാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്ന പ്രധാന മുദ്രാവാക്യം. ഈ മുദ്രാവാക്യത്തിന് കനത്ത അടിയായിരിക്കും എണ്ണ വില വര്‍ധിക്കുന്നത്. എണ്ണ വില ബാരലിന് 50 ഡോളറില്‍ എത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം.
ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നു
എണ്ണ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എണ്ണ വില സംബന്ധിച്ച കാര്യങ്ങളില്‍ ഉള്ളുതുറന്നപ്പോഴാണ് സൗദിയുടെ നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മോഹങ്ങള്‍ക്ക് എങ്ങനെയാണ് തിരിച്ചടിയാകുക എന്ന് ബോധ്യമായത്. ബാരലിന് 50 ഡോളറില്‍ എത്തിയാല്‍ ഇന്ത്യയുടെ വികസനത്തിന് കുതിപ്പുണ്ടാകുമെന്ന് മന്ത്രി പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലവര്‍ധന ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്താണ് സൗദിയുടെ സഹായത്തോടെ എണ്ണ സംഭരണശാല നിര്‍മിക്കുന്നത്. സൗദിയുടെ എണ്ണ വിറ്റഴിക്കാനുള്ള മേഖലയായി ഇന്ത്യയെ നിലനിര്‍ത്തുക എന്ന ലക്ഷ്യവും ഈ സംഭരണ ശാലകൊണ്ട ആ രാജ്യം ലക്ഷ്യമിടുന്നുണ്ട്.
ഏഷ്യയിലേക്ക് എ്ണ്ണ കുറയും
സൗദി അറേബ്യയാണ് ലോകത്തെ എണ്ണ കയറ്റുമതിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്ന്. സൗദി എണ്ണ കമ്പനിയായ അരാംകോയുടെ ഓഹരി വിറ്റഴിക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെയാണ് എണ്ണ വില വര്‍ധിപ്പിക്കാനും അവര്‍ നീക്കം നടത്തുന്നത്. ഒപെക് രാജ്യങ്ങളെ കൂട്ടുപിടിച്ച് സൗദി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് കഴിഞ്ഞു. ഉല്‍പ്പാദനം കുറയ്ക്കാനും ഏഷ്യയിലേക്കുള്ള കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തുടങ്ങിക്കഴിഞ്ഞു. അതിന്റെ പ്രതിഫലനമാണ് ഇന്ത്യയില്‍ എണ്ണവിലയില്‍ വര്‍ധനവുണ്ടാകുന്നതിന്റെ പലകാരണങ്ങളില്‍ ഒന്ന്.
റിഫൈനറി കൊണ്ടുള്ള മെച്ചം
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോൡയം കോര്‍പറേഷന്‍ തുടങ്ങിയ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണ് രത്‌നഗിരി റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ്. ഈ കണ്‍സോര്‍ഷ്യവും സൗദി അരാംകോയും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കുന്നതിന് ഇന്ന് ധാരണയിലെത്തി. പ്രതിദിനം 12 ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരിക്കാന്‍ സാധിക്കുന്ന കേന്ദ്രമാണിത്. ഈ കേന്ദ്രത്തിന്റെ 50 ശതമാനം ഓഹരി അരാംകോയുടെ കൈവശമാകുമെന്നാണ് വിവരം. വില കൂട്ടിയാലും സൗദിയുടെ എണ്ണ ഇന്ത്യയില്‍ വില്‍ക്കാന്‍ ഇതുവഴി സൗദിക്ക് സാധിക്കും.
അമേരിക്കയുടെ നീക്കം ഇന്ത്യയ്ക്ക് ആശ്വാസം
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സൗദിയുടെ സാമ്പത്തിക രംഗം പൂര്‍ണമായി ഇപ്പോഴും ആശ്രയിക്കുന്നത് എണ്ണ വരുമാനം തന്നെയാണ്. ഇതില്‍ നിന്ന് മാറാന്‍ അവര്‍ ഏറെ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എണ്ണയെ വിട്ട് ഒരു കളിയില്ല സൗദിക്ക്. എന്നാല്‍ സൗദിയുടെ എണ്ണയ്ക്ക് അമേരിക്ക പണി കൊടുത്തതോടെയാണ് വില വര്‍ധിപ്പിക്കാന്‍ സൗദി റഷ്യയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളുമായി സഹകരിച്ച് നീങ്ങിയത്. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ എണ്ണ ഉല്‍പ്പാദനത്തില്‍ സൗദിയെ മറികടക്കും അമേരിക്ക. അടുത്തിടെ പാരിസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
സൗദിക്ക് തിരിച്ചടി നല്‍കുന്ന അമേരിക്ക
ഏതാനും മാസങ്ങള്‍ പിന്നിട്ടാല്‍ അമേരിക്കയുടെ എണ്ണ ഉല്‍പ്പാദനം വന്‍ തോതില്‍ കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. സൗദി അറേബ്യയ്ക്കും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കും റഷ്യയ്ക്കും തിരിച്ചടിയാണ് അമേരിക്കയുടെ നീക്കം. റഷ്യയെ സംബന്ധിച്ചിടത്തോളം നിരവധി വരുമാന മാര്‍ഗങ്ങളുണ്ട്. എന്നാല്‍ സൗദിയുടെയും മറ്റ് ജിസിസി രാജ്യങ്ങളുടെയും അവസ്ഥ അതല്ല. അവര്‍ പ്രധാനമായും ആശ്രയിക്കുന്നത് എണ്ണ വരുമാനം തന്നെയാണ്. അതുകൊണ്ടാണ് അമേരിക്കയുടെ നീക്കം ഏറ്റവും തിരിച്ചടിയാകുന്നത് സൗദിക്കായിരിക്കുമെന്ന് വിലയിരുത്താന്‍ കാരണം.
അമേരിക്ക ചെയ്യുന്നത്
2014ല്‍ എണ്ണ വില ആഗോള വിപണിയില്‍ കൂപ്പു കുത്തിയിരുന്നു. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു ഇത്. പിന്നീട് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്ക് എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് പിന്നില്‍ സൗദിയും റഷ്യയുമായിരുന്നു പ്രധാനമായും. പക്ഷേ, ഒപെക്കില്‍ അംഗമല്ലാത്ത അമേരിക്ക ഈ തീരുമാനം കാര്യമായെടുത്തിട്ടില്ല. അവര്‍ ഭൂമിക്കടിയിലെ നേര്‍ത്ത പാറ തുരന്നെടുക്കുന്ന ഷെയ്ല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് ഒട്ടും കുറച്ചിട്ടില്ല എന്നു മാത്രമല്ല, വന്‍ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതാകട്ടെ, എണ്ണ വില കൂട്ടാന്‍ വേണ്ടി ശ്രമിക്കുന്ന സൗദിക്കും റഷ്യയ്ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും കനത്ത തിരിച്ചടിയുമായി.
ഇന്ത്യ അമേരിക്കന്‍ എണ്ണ പരിശോധിച്ചു
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് റഷ്യയും സൗദിയും. ഇപ്പോള്‍ സൗദിയും റഷ്യയും ഉല്‍പ്പാദനം അല്‍പ്പം കുറച്ചപ്പോള്‍ അമേരിക്കന്‍ വന്‍ മുന്നേറ്റം നടത്തി. അമേരിക്കന്‍ അസംസ്‌കൃത എണ്ണ ആഗോള വിപണി കീഴടക്കുകയാണ്. സൗദി എണ്ണയേക്കാള്‍ വില കുറവാണ് അമേരിക്കയുടെ എണ്ണയ്ക്ക്. അതുകൊണ്ടു തന്നെ ആഗോള വിപണയില്‍ ഷെയ്ല്‍ എണ്ണയോടുള്ള താല്‍പ്പര്യക്കാര്‍ കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്ക ഉല്‍പ്പാദനം വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇന്ത്യയും അമേരിക്കയും അടുത്ത ബന്ധം പുലര്‍ത്തുന്ന സാഹചര്യത്തിലാണ് അത്തരമൊരു ആലോചന. അമേരിക്കയുടെ എണ്ണ വിദഗ്ധ പരിശോധനയ്ക്ക് ഇന്ത്യ വിധേയമാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ എണ്ണ കൂടുതല്‍ ഇറക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
സൗദി അറേബ്യ യുദ്ധത്തിന്; കൂടെ അമേരിക്കയും ഫ്രാന്‍സും!! മുന്നറിയിപ്പുമായി റഷ്യയും ചൈനയും
താജ്മഹല്‍ മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതോ? ഷാജഹാന്‍ ചക്രവര്‍ത്തി ഒപ്പിട്ട രേഖയുണ്ടോ; ഒരാഴ്ച സമയം