യുക്രൈനിലെ മാനുഷിക നടപടികളെ രാഷ്‌ട്രീയവൽക്കരിക്കരുതെന്ന് ഇന്ത്യ
ന്യൂയോർക്ക്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നടക്കുന്ന മാനുഷികമായ നടപടികളെ രാഷ്‌ട്രീയവൽക്കരിക്കരുതെന്ന് യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യ. യുക്രൈനിലേക്കും സമീപ രാജ്യങ്ങളിലേക്കും ഇന്ത്യ സഹായങ്ങൾ എത്തിച്ചുവെന്നും യുഎന്നിലെ ഇന്ത്യൻ അംബാസിഡർ പറഞ്ഞു.
മാനുഷിക നടപടികൾക്ക് അടിസ്ഥാനം മാനുഷികമായ സഹായം എത്തിക്കുക എനന്നതാണ്. ഇത്തരത്തിലുള്ള മനുഷ്യത്വ നടപടികൾ, സ്വാതന്ത്ര്യം, നിഷ്‌പക്ഷത എന്നിവയെ രാഷ്‌ട്രീയവൽക്കരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിലെ സ്ഥിതിഗതികൾ പ്രതിദിനം മോശം സാഹചര്യത്തിലേക്ക് പോകുകയാണ്. യുക്രൈനിൽ മാനുഷിക നടപടിയായി അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്നും ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാൻ സുരക്ഷിത പാത ഒരുക്കാൻ ആവശ്യപ്പെടണമെന്നും യുഎന്നിൽ ഇന്ത്യ വ്യക്തമാക്കി.
യുക്രൈനിൽ നിന്ന് 1.5 മില്യൺ പൗരന്മാരാണ് ഇതിനകം സമീപ രാജ്യങ്ങളിലേക്ക് ഉൾപ്പടെ പലായനം ചെയതത്. 11 ദിവസമായി തുടരുന്ന റഷ്യൻ അധിനിവേശത്തിൽ മാനുഷികമായ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനുള്ള കഠിനമായ ശ്രമം തുടരുകയാണെന്നും അദ്ദേഹം യുഎന്നിൽ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈൻ, റഷ്യൻ നേതാക്കളുമായി ആശയവിനിമയം നടത്തിയതിന് ശേഷമായിരുന്നു ഇന്ത്യയുടെ യുഎന്നിലെ പ്രതികരണം. ഇരു രാജ്യങ്ങളും അടിയന്തരമായി വെടിനിർത്തൽ നടപ്പിലാക്കണമെന്നും ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുനേതാക്കളോടും ആവശ്യപ്പെട്ടിരുന്നു.
Recommended Video
ഇതിനകം ഓപ്പറേഷൻ ഗംഗയിലൂടെ 17,100 പൗരന്മാരെയാണ് ഇന്ത്യ തിരികെയെത്തിച്ചത്. വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യൻ പൗരന്മാരെ 83 വിമാന സർവീസുകളിലായാണ് രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത്. പ്രത്യേക സർവീസുകളിലായി ഡൽഹിയിലെത്തുന്നവർക്ക് കേരള ഹൗസിൽ വിശ്രമിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.
യുക്രൈനിലെ സുമിയിൽ യുക്രൈൻ-റഷ്യൻ സേനകളുടെ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇവിടെ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ അടക്കം നിരവധി വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് വിദ്യാർഥികളെ തിരികെയെത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇന്ന് 600 പേരെയാണ് തിരികെ രാജ്യത്തേക്ക് എത്തിക്കുന്നത്.
യുക്രൈൻ ആയുധം താഴെവക്കും വരെ യുദ്ധം നിർത്തില്ലെന്നാണ് പുടിന്‍റെ നിലപാട്. സമാധാന ചർച്ചയിൽ യുക്രൈൻ ക്രിയാത്മക നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ആണവായുധ ഭീഷണി മുഴക്കിയെങ്കിലും പിന്നീട് ആണവായുധം പ്രയോഗിക്കില്ലെന്ന വിശദീകരണവുമായി പുടിൻ രംഗത്തെത്തിയിരുന്നു.
യുക്രൈനിനെതിരെ അധിനിവേശം നടത്തിയതിന് പിന്നാലെ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് അമേരിക്ക, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. സ്വിഫ്‌റ്റ് ഉൾപ്പടെയുള്ള സംഘടനകളിൽ നിന്ന് റഷ്യയെ ഇതിനകം വിലക്കിയിട്ടുണ്ട്.