എന്തുകൊണ്ട് ഇന്ത്യ ശ്രീലങ്കയെ എതിര്‍ത്തില്ല?
ദില്ലി: ആഭ്യന്തരയുദ്ധകാലത്ത് ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് ബാഹ്യഏജന്‍സിയുടെ സ്വതന്ത്ര്യ അന്വേഷണം വേണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നേരത്തെ വന്ന പ്രമേയങ്ങളിലെല്ലാം ലങ്കന്‍ വിരുദ്ധ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്.
ഇത്തവണ രാഷ്ട്രീയപരമായ സമ്മര്‍ദ്ദമില്ലാത്തതിനെ തുടര്‍ന്ന് ഇന്ത്യ പതിറ്റാണ്ടുകളായി തുടര്‍ന്നു പോന്നിരുന്ന വിദേശനയത്തിനനുസരിച്ച് തീരുമാനമെടുക്കുകയായിരുന്നു. വിഷയം ലങ്കയുടെ ആഭ്യന്തരകാര്യമാണെന്നും അതില്‍ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമില്ലെന്നുമുള്ള നിലപാട് ഇന്ത്യ അംഗരാജ്യങ്ങളെ അറിയിച്ചു. നേരത്തെ ഡിഎംകെയും എഐഎഡിഎംകെയും തീര്‍ത്ത രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യ ലങ്കയ്‌ക്കെതിരേ നിന്നത്.
സങ്കുചിതമായ രാഷ്ട്രീയ പരിഗണനകള്‍ മറന്ന് ഇന്ത്യയെടുത്ത തീരുമാനത്തെ നയതന്ത്രവിദഗ്ധര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അധികാരം നിലനിര്‍ത്താനും മുന്നണി ബന്ധം ശക്തമാക്കാനും വേണ്ടി കോണ്‍ഗ്രസ് ബലി കൊടുത്തത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലങ്കന്‍ സൗഹൃദമായിരുന്നു.
ഇന്ത്യയുമായുള്ള പിണക്കം മുതലാക്കി ചൈനയും പാകിസ്താനും ലങ്കയോട് കൂടുതല്‍ അടുത്തു. കോടി കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് ചൈന ലങ്കയില്‍ നടത്തിയിട്ടുള്ളത്. ഇതില്‍ തന്ത്രപ്രധാനമായ ഒരു തുറമുഖവും ഉള്‍പ്പെടും.
വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും കാര്യമായ നേട്ടമുണ്ടാക്കാനാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ശക്തമായ നിലപാടെടുത്ത് തിളങ്ങാനാണ് കേന്ദ്രം ശ്രമിച്ചതെന്നു വേണം കരുതാന്‍.
വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറിയെങ്കിലും 23 രാജ്യങ്ങളുടെ പിന്തുണയോടെ പ്രമേയം പാസ്സായി. 2009നുശേഷം ആദ്യമായാണ് ഇന്ത്യ ലങ്കയ്‌ക്കെതിരേയുള്ള വോട്ടെടുപ്പില്‍ നിന്നും മാറിനില്‍ക്കുന്നത്. 2009ലും 2012ലും 2013ലും ഇന്ത്യ ലങ്കയ്‌ക്കെതിരേയുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.