ഭീകരവാദത്തിനെതിരെ ഒന്നിച്ച് നിൽക്കും; ചൈനയിൽ നിന്നും സംയുക്ത പ്രസ്താവന, പാകിസ്താനെ തള്ളാതെ ചൈന
Recommended Video
ബീജിംഗ്: രാജ്യാന്തര തലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങൾ ഫലം കാണുന്നു. തീവ്രവാദത്തെ തുടച്ച് നീക്കാനുള്ള പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുമെന്ന് ഇന്ത്യയും ചൈനയും റഷ്യയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ചൈനയിലെ വ്യൂസനിൽ നടന്ന ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ഒരു രീതിയിലുള്ള തീവ്രവാദത്തെയും പ്രോഹത്സാഹിപ്പിക്കില്ലെന്നും തീവ്രവാദത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുന്നതിനിടെയാണ് സംയുക്ത പ്രസ്താവന.
പുൽവാമ ആക്രമണത്തിന് പാകിസ്താന് തിരിച്ചടി നൽകേണ്ടി വന്ന സാഹചര്യം ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. പാകിസ്താന് പല ആവർത്തി മുന്നറിയിപ്പ് നൽകിയെങ്കിലും തീവ്രവാദത്തിനെതിരെ നടപടിയെടുക്കാൻ തയാറായില്ല. ഇന്ത്യയ്ക്കെതിരെ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി വിവരം ലഭിച്ച സാഹചര്യത്തിലാണ് തിരിച്ചടിക്ക് മുതിർന്നതെന്നും സുഷമാ സ്വരാജ് കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു.
അതേ സമയം പാകിസ്താനോടുള്ള ചൈനയുടെ സമീപനത്തിൽ കാര്യമായ മാറ്റമില്ലെന്നാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന നൽകുന്ന സൂചന. ഭീകരവാദത്തിനെതിരെ ഇന്ത്യയും ചൈനയും റഷ്യയും ഒരുമിച്ച് പ്രവർത്തിക്കും, പാകിസ്താൻ എന്നും തീവ്രവാദത്തിനെതിരാണെന്നാണ് ഞങ്ങൾ കരുതുന്നതെന്നാണ് സംയുക്ത വാർത്താ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്താൻ തയാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ബാലക്കോട്ട് ആക്രമണത്തിൽ ഇന്ത്യൻ യുദ്ധവിമാനം പറത്തിയവരിൽ വനിതാ പൈലറ്റും? സത്യം ഇതാണ്