ഇന്ത്യയുടെ എതിര്‍പ്പ് ചൈന-പാക് സാമ്പത്തിക ഇടനാഴിയെ ബാധിക്കും,മുന്നറിയിപ്പ് ചൈനീസ് മാധ്യമങ്ങളുടേത്!
പാകിസ്താന്‍റെയും ചൈനയുടേയും സഹകരണം ഇന്ത്യയുടെ ആശങ്കയകറ്റുമെന്നും ഗ്ലോബല്‍ ടൈംസ്
ബീജിങ്: ചൈന- പാക് സാമ്പത്തിക ഇടനാഴിയിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത് പദ്ധതിയെ ബാധിക്കുമെന്ന് ചൈനീസ് മാധ്യമങ്ങൾ. ചൈനയുടെയും പാകിസ്താന്റെയും പങ്കാളിത്തത്തോടെ 50 ബില്യൺ ഡോളർ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പാകിസ്താന്‍റെയും ചൈനയുടേയും സഹകരണം ഇന്ത്യയുടെ ആശങ്കയകറ്റുമെന്നും ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പാക് അധീന കശ്മീർ വഴി കടന്നുപോകുന്ന ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം ഉയർത്തിവരുന്ന സാഹചര്യത്തിലാണ് ചൈനീസ് മാധ്യമങ്ങൾ രംഗത്തെത്തുന്നത്. ഇന്ത്യയുടെ എതിർപ്പ് ചൈന- പാക് സാമ്പത്തിക ഇടനാഴിയുടെ വികസനത്തിന് തടസ്സമാവുമെന്നാണ് പലരും കരുതുന്നതെന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതിയെ ഇന്ത്യ എതിർക്കുന്നത് പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന പാത ഇന്ത്യയുടെ പരമാധികാരത്തെ സംരക്ഷിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ്. ഇന്ത്യയുടെ എതിർപ്പ് പദ്ധതിയുടെ നിർമാണത്തെ കുറഞ്ഞ കാലത്തേയ്ക്ക് ബാധിക്കുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

50 ബില്യണ്‍ ഡോളറിന്‍റെ പദ്ധതിയില്‍ 51 പ്രൊജക്ടുകളിലാണ് ചൈന നിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ 19 എണ്ണം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. 17 ശതമാനം പദ്ധതികളിൽ പാകിസ്താനും നിക്ഷേപിക്കും. സിപിഎസ് സിയിൽ പാകിസ്താനിൽ 200 പ്രൊജക്ടുകൾക്കുള്ള നിക്ഷേപമാണ് ചൈന നടത്തിയിട്ടുള്ളത്. ഇതിൽ കറാച്ചിയ്ക്ക് സമീപത്ത് സ്ഥാപിക്കുന്ന ന്യൂക്ലിയർ പ്രൊജക്ടിന് 6.5 ബില്യണാണ് വകയിരുത്തുന്നത്. ഊര്‍ജ്ജം, അടിസ്ഥാന വികസനം എന്നീ രംഗങ്ങളിലാണ് നിക്ഷേപങ്ങളിൽ അധികവും. എന്നാൽ പാകിസ്താനിൽ വച്ച് ചൈനീസ് പൗരന്മാരെ ഐസിസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇരു രാഷ്ട്രങ്ങളുടേയും ബന്ധത്തിൽ വിള്ളലേൽപ്പിച്ചുവെങ്കിലും പിന്നീട് വൺ ബെൽറ്റ് , വൺ റോഡ‍് ഉൾപ്പെടെയുള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമേണ നടക്കുകയായിരുന്നു. പദ്ധതിയുടെ നിർമാണ പ്രവര്‍ത്തനങ്ങൾക്ക് വേണ്ടി ചൈനീസ് പൗരന്മാർ പാകിസ്താനിലെത്തിയിട്ടുള്ളതിനാൽ ഇത് സംബന്ധിച്ച ആശങ്ക ചൈന പാകിസ്താനുമായി പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications