ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ആയിരങ്ങള്‍ തെരുവിലിറങ്ങി, ജലപീരങ്കിയും കൂട്ട അറസ്റ്റും
ചിലര്‍ തെരുവിലിറങ്ങിയത് അവശ്യ വസ്തുക്കളുടെ വില പിടിച്ചുനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ്. എന്നാല്‍ മറ്റു ചിലര്‍ക്ക് സര്‍ക്കാരിനെ തകിടം മറിക്കാനാണ് ആഗ്രഹമെന്ന് ജഹാന്‍ഗിരി ആരോപിച്ചു.
തെഹ്‌റാന്‍: അറബ് ലോകം വീണ്ടും സംഘര്‍ഷ കലുഷിതമാകുമെന്ന സൂചന നല്‍കി ഇറാനില്‍ കൂറ്റന്‍ പ്രക്ഷോഭം. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി വിവിധ നഗരങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയാണ്. പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ രണ്ടാമൂഴം പ്രതിസന്ധി നിറഞ്ഞതാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ജനങ്ങള്‍ ആവേശത്തോടെ അധികാരത്തിലേറ്റിയ മിതവാദിയായ റൂഹാനിയുടെ ഭരണത്തില്‍ പൊതുജീവിതം പൊറുതിമുട്ടിയെന്നാണ് പരക്കെയുള്ള ആരോപണം. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അവസരം മുതലെടുത്ത് അമേരിക്ക ഇറാനെതിരേ രംഗത്തു വന്നിട്ടുണ്ട്. ഇറാന്‍ സമാധാനപരമായി നടക്കുന്ന പ്രക്ഷോഭം അടിച്ചൊതുക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു പ്രസഡിന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം. എന്താണ് ഇറാനില്‍ നടക്കുന്നത്...

രണ്ടാം നഗരം മശ്ഹദ്
ഇറാനിലെ രണ്ടാമത്തെ വലിയ നഗരമാണ് മശ്ഹദ്. ഇവിടെയാണ് ആദ്യം പ്രക്ഷോഭം തുടങ്ങിയത്. ഇവിടെ വ്യാഴാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത സര്‍ക്കാര്‍ വിരുദ്ധ റാലി നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊട്ടുപിന്നാലെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തലസ്ഥാനത്തും പ്രതിഷേധം
വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരത്തിന് ശേഷം സര്‍ക്കാരിനെ ഞെട്ടിപ്പിച്ച് കൊണ്ടാണ് പല നഗരങ്ങളിലും പ്രക്ഷോഭം തുടങ്ങിയത്. തലസ്ഥാനമായ തെഹ്‌റാനിലും പടിഞ്ഞാറന്‍ ഇറാന്‍ നഗരമായ കിര്‍മന്‍ഷാഹിലും ജനങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെ അടിച്ചമര്‍ത്തല്‍ നടപടിയുമായി പോലീസും രംഗത്തെത്തി. നിരവധി പേരെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരങ്ങള്‍.

രാജ്യവ്യാപകമാക്കാന്‍ ആഹ്വാനം
വെള്ളിയാഴ്ച നടന്ന പ്രക്ഷോഭങ്ങളെ കുറിച്ച് ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ വ്യാഴാഴ്ച മശ്ഹദില്‍ നടന്ന പ്രക്ഷോഭം സോഷ്യല്‍ മീഡിയ വഴിയാണ് പുറംലോകം അറിഞ്ഞത്. മശ്ഹദിലെ പ്രക്ഷോഭകര്‍ രാജ്യവ്യാപകമായി ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ 600 പേര്‍ മരിക്കാനിടയായ ഭൂകമ്പമുണ്ടായത് കിര്‍മന്‍ഷാഹിലാണ്.

സാമ്പത്തിക പ്രതിസന്ധി
സാമ്പത്തിക പ്രതിസന്ധിയാണ് ജനങ്ങളെ ക്ഷുഭിതരാക്കിയതെന്ന് കരുതുന്നു. അവശ്യസാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിച്ചത് ജനങ്ങളെ വലച്ചിട്ടുണ്ട്. ആഭ്യന്തരമായ വിഷയങ്ങള്‍ പരിഹരിക്കാതെ സൈനിക ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സര്‍ക്കാരിന്റെ നിലപാട് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.

എവിടെ ചെലവഴിക്കണം
ഇറാന്‍ നേതൃത്വങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയാണ് ജനകീയ പ്രതിഷേധത്തിന് കാരണമെന്ന് വിലയിരുത്തുന്നു. മേഖലയിലെ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഭരണകൂടം ഇറാനിലെ വിഷയങ്ങള്‍ക്ക് നല്‍കുന്നില്ലെന്നാണ് ആക്ഷേപം. എവിടെയാണ് പണം ചെലവിടേണ്ടതെന്ന് സര്‍ക്കാരിന് അറിയില്ലെന്നും പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തുന്നു.

പ്രതികരണം ഇങ്ങനെ
ഇറാന്‍ അധികൃതര്‍ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. വിദേശശക്തികളാണ് സംഭവത്തിന് പിന്നിലെന്ന് അവര്‍ കുറ്റപ്പെടുത്താനാണ് സാധ്യത. മുമ്പ് സമാനമായ ചില നീക്കങ്ങള്‍ നടന്നപ്പോള്‍ തന്നെ ഇതായിരുന്നു ഇറാന്റെ ആരോപണമെന്ന് ഡെന്‍വര്‍ സര്‍വകലാശാലയിലെ പശ്ചിമേഷ്യന്‍ നിരീക്ഷകന്‍ നാദിര്‍ ഹാശിമി പറഞ്ഞു.

സംശയം പ്രകടിപ്പിച്ച് ഇസ്ഹാഖ്
അതേസമയം, പ്രക്ഷോഭകരുടെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് ഇറാന്റെ പ്രഥമ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജഹാന്‍ഗിരി രംഗത്തെത്തി. ഇറാനില്‍ ചില അവശ്യവസ്തുക്കള്‍ക്ക് വില ഉയര്‍ന്നിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ, രാജ്യവ്യാപക പ്രക്ഷോഭത്തിന് വേണ്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ തകിടം മറിക്കാന്‍
ചിലര്‍ തെരുവിലിറങ്ങിയത് അവശ്യ വസ്തുക്കളുടെ വില പിടിച്ചുനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ്. എന്നാല്‍ മറ്റു ചിലര്‍ക്ക് സര്‍ക്കാരിനെ തകിടം മറിക്കാനാണ് ആഗ്രഹമെന്ന് ജഹാന്‍ഗിരി ആരോപിച്ചു. നിലവില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച നടന്നത്
അതേസമയം, ശനിയാഴ്ച രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വീണ്ടും പ്രകടനങ്ങള്‍ നടന്നു. എന്നാല്‍ ഈ പ്രകടനങ്ങള്‍ക്ക് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് നിയമ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട പ്രകടനമാണിതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

ട്രംപ് പറയുന്നത്
അതേമസമയം, പ്രക്ഷോഭകരെ കൂട്ടമായി അറസ്റ്റ് ചെയ്തതിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയിട്ടുണ്ട്. സമാധാനപരമായി സമരം നടത്തിവര്‍ക്ക് നേരെ ജലപീരങ്കിയും ലാത്തിചാര്‍ജ്ജുമുണ്ടായത് ഗൗരവകരമായ കാര്യമാണ്. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം നല്‍കണം. ഇറാനിലെ കാര്യങ്ങള്‍ ലോകം വീക്ഷിക്കുന്നുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications