ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഫുട്‌ബോള്‍ താരത്തെ തൂക്കിക്കൊല്ലാൻ വിധിച്ച് ഇറാൻ, വൻ പ്രതിഷേധം
ടെഹ്‌റാന്‍: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ സ്ത്രീകളെ പിന്തുണച്ച ഫുട്‌ബോള്‍ താരത്തിന് വധശിക്ഷ. ഇറാനിലെ പ്രീമിയര്‍ ലീഗ് താരമായ അമിര്‍ നാസര്‍ അസദാനിയെ ആണ് ഇറാന്‍ ഭരണകൂടം തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ സൈനിക ഉദ്യോഗസ്ഥനായ കേണല്‍ ഇസ്മയില്‍ ചെരാഗി കൊല്ലപ്പെട്ട സംഭവത്തിലാണ് അമിറിനടക്കം മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദൈവത്തിന് എതിരെ യുദ്ധം ചെയ്ത കുറ്റത്തിന് അമിര്‍ നാസര്‍ അസദാനിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നു എന്നാണ് ഇറാന്‍ വയര്‍ ഡിസംബര്‍ 11ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമിറിന് വധശിക്ഷ വിധിച്ചതിന് എതിരെ കായിക ലോകത്തിന് അകത്തും പുറത്തും നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കാരുടെ അസോസിയേഷനായ എഫ്‌ഐഎഫ്പിആര്‍ഒ വധശിക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

Image Courtsey: Twitter/FIFPRO
എന്നാല്‍ ഈ കേസില്‍ വിധി പ്രഖ്യാപിച്ചിട്ടില്ല എന്ന് ഇറാന്‍ ജുഡീഷ്യറിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബര്‍ 17ന് ആണ് കേണല്‍ ഇസ്മയില്‍ കൊല്ലപ്പെട്ടത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ മൂന്ന് പേരുടെ കുറ്റസമ്മത വീഡിയോ പുറത്ത് വിട്ടു. കേണലിന്റെ മരണത്തിന് തങ്ങള്‍ ഉത്തരവാദികളാണ് എന്ന് പറയുന്ന വീഡിയയോയിലെ ഒരാള്‍ക്ക് അമിര്‍ നാസര്‍ അസദാനിയുടെ മുഖഛായ ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നാസര്‍ അസദാനി അറസ്റ്റ് ചെയ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുന്‍ ഡയറക്ടര്‍ വ്യക്തമാക്കി.
അറസ്റ്റിനെ കുറിച്ചുളള വിവരങ്ങള്‍ പുറത്ത് വിടരുതെന്നും പുറത്ത് വിട്ടാല്‍ ഗുരുതര ശിക്ഷ നേരിടേണ്ടി വരുമെന്നും നാസര്‍ അസദാനിയുടെ കുടുംബത്തിന് ഭരണകൂടത്തിന്റെ ഭീഷണി ഉളളതായി ഇറാന്‍ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാസര്‍ അസദാനിക്ക് വേണ്ടി അഭിഭാഷകനെ കണ്ടെത്താന്‍ കുടുംബത്തിന് സാധിച്ചിട്ടില്ലെന്നും ഡിസംബറില്‍ തന്നെ വധശിക്ഷ നടപ്പിലാക്കും എന്നാണ് കുടുംബത്തിന് വിവരം നല്‍കിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ നാസര്‍ അസദാനി പങ്കെടുത്തിരുന്നു. ഏതാനും മണിക്കൂര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചത് മാത്രമാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം. കേണല്‍ കൊല്ലപ്പെട്ട സ്ഥലത്ത് അദ്ദേഹം ഉണ്ടായിരുന്നില്ല എന്നും ഇറാന്‍ വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications